ബ്ലോഗ് ആര്‍ക്കൈവ്

2013, ഡിസംബർ 2, തിങ്കളാഴ്‌ച

അറിയാച്ചരടുകൾ

തെളിവെടുപ്പും വിസ്താരവും കഴിഞ്ഞൂ വിശദമായ്
പരസ്പരം ചാർത്തിയ പഴികകളോ പിഴകളായ് പാഴായി
വിജയിച്ചെന്ന ഭാവത്തിൽ നില്ക്കുന്നു രണ്ടുപേരും സ്വസ്ഥരായ്
ഒരുനാൾ വരേയ്ക്കുമൊരേ കൂരയ്ക്കുള്ളിൽ കഴിഞ്ഞവർ

മുഖമുയർത്താതെ ചോദിയ്ക്കുന്നു ന്യായാധിപൻ
“വഴിപിരിയുവാൻ തന്നെ നിശ്ചയിച്ചുവോ നിങ്ങളിരുവരും?”
ഒരു നിമിഷത്തിൻ ചിന്താവേള പോലുമില്ലാതെ തെറ്റെന്ന്
നിരുദ്ധകണ്ഠങ്ങളൊന്നിച്ചു പറയുന്നതുത്തരം ഉവ്വെന്ന്

വീർപ്പുമുട്ടിയ്ക്കുന്ന കോടതി വരാന്തയിലക്ഷമരായ്
കാത്തു നില്ക്കുന്നു കുടുംബാംഗങ്ങൾ, തോർത്തിട്ട പുംഗവർ
ആശ്വാസവായ്പിനായ് നിശ്ശബ്ദം കേണിരക്കുന്ന മിഴികളാൽ
ആശയോടിരിയ്ക്കുന്നു രണ്ടു കുരുന്നുകളവർക്കു നടുവിലായ്

അഗ്നിസാക്ഷിയായ് ഏഴു തിരികളിൽ കൊളുത്തിയ
ഉത്തിഷ്ഠ ദാമ്പത്യപ്പൊരുളുകളെങ്ങു മറഞ്ഞു  പോയ്?
മന്ത്രകോടിത്തളികയിൽത്തുടങ്ങിയ സ്നേഹപ്പകർച്ചയിൽ
സന്തതചാരിയാ‍യ് പൊരുത്തക്കേടുകളെങ്ങനെ കയറിക്കൂടി?

നനുത്ത വിരലുകളാൽ പരസ്പരമാശ്ലേഷിച്ചും
പൊള്ളുന്ന പനിച്ചൂടിൽ പനിക്കിടക്ക പങ്കിട്ടും
മുകുളങ്ങൾ മൊട്ടിട്ടതിന്നാഹ്ലാദം താലോലിച്ചും
തുടർന്ന പളുങ്കു കിലുക്കങ്ങളെങ്ങനെയിടറിപ്പോയ്?

ആദ്യത്തെ കണ്മണി പിറന്നു വീണതിൻ ശേഷം
തുറന്നൂ പോർമുഖങ്ങളോരോന്നും ദിനം തോറും
വളരുവതെങ്ങനെ, വളർത്തുവതെങ്ങനെയെന്നും
അന്യോന്യം തർക്കിച്ചും കലഹിച്ചും കലിതുള്ളി മതികെട്ട്

പക്ഷം ചേർന്നു പൊലിപ്പിച്ചൂ ജാമാതാക്കൾ പരിണതപ്രജ്ഞ്യരായ്
കക്ഷി ചേർന്നുപദേശിച്ചൂ മനസ്ഥൈര്യം സുഹൃത്തുക്കൾ
“അങ്ങനെ വിട്ടുകൊടുത്തുകൂടെ”ന്നു പറഞ്ഞുകൊണ്ടെ-
ങ്ങാണ്ടു നിന്നുമെത്തീ ബന്ധുവേഷം ധരിച്ച ദല്ലാളന്മാർ

പിരിമുറുക്കം കൂട്ടുവാനെന്നവണ്ണം ജനിച്ചൂ രണ്ടാമതൊരുണ്ണി-
യതിൻ പിതൃത്വം പോലുമാക്കുടിലബുദ്ധികൾ അടക്കം ചൊല്ലി
ഒരു നാൾ കണവന്റെ കാതിലുമെത്തീയീ കിംവദന്തി പിന്നെ-
യതിൻ ചുവടുപിടിച്ചായി പിന്നെ വിരട്ടലും രാത്രി കോലാഹലങ്ങളും

മനം പുരട്ടുന്ന വാക്കുകളിലാറാടി പകുതിയും നല്ലപകുതിയും
പനങ്കള്ളു പുളിച്ച പോൽ വമിച്ചൂ വാടയിരുവായിലും
കനത്ത കൺപോളയ്ക്കകം ഭീതിയാൽ മഞ്ഞളിച്ച കൺകളും
കനച്ച ശബ്ദത്തിലടച്ച ചെവികളും പൊത്തിയിരിപ്പായി പൈതങ്ങൾ

ജന്മനക്ഷത്രപ്പൊരുത്തങ്ങൾ പത്തിലൊൻപതും കണ്ടിട്ടും
മനപ്പൊരുത്തത്തിൻ കവടിക്കുരുവെന്തേ പിഴച്ചുപോയ്?
കളരിഗുരുനാഥന്മാരൊക്കെയും തോറ്റമ്പിക്കെട്ടീ സഞ്ചികൾ
കുലദൈവങ്ങളും തേവരും മടുത്തു സുല്ലിട്ടു പിന്മാറി

ഇനിയെന്തു പോംവഴിയെന്നാലോചിച്ചൂ രണ്ടു ചേരിയും
കറുത്ത കോട്ടിട്ട ദൈവങ്ങളെത്തേടി പാഞ്ഞൂ പരക്കം പാച്ചിൽ
കടുത്ത കണ്ണടച്ചില്ലിലൂടെ ദൃഷ്ടികൾ പായിച്ചുകൊണ്ട് ഝടുതിയിൽ
ദൈവശാസനങ്ങൾ വ്യാഖ്യാനിച്ചൂ വാടകദൈവങ്ങൾ ക്ലിപ്തമായ്

ജയം നമുക്കുതന്നെ വേണമെന്നായോരോ ചേരിയു-
മതിനായ് പഴുതുകളോരോന്നും ചികഞ്ഞൂ കൂലംകഷം
“ഒരുമ്പെട്ട മൂളി”യെന്നൊരുപക്ഷമാരോപിച്ചപ്പോൾ
“കാലമാടന്റെ തലയിലിടിത്തീ വീഴട്ടെ” എന്നായീ മറുപക്ഷം

സമവായശ്രമങ്ങളോരോന്നും താളം പിഴച്ചു തെറ്റിപ്പോയ്
ചമച്ച കഥകൾ കേട്ടു മൂക്കത്തു വിരൽ വെച്ചൂ ന്യായാധിപ കോടതി
ഇനിയെന്തു ചെയ്‌വാൻ? വഴിപിരിയട്ടെ രണ്ടു പേരുമെന്നായ് വിധി
ജീവനാശവും മക്കൾതന്നറിയാച്ചരടും കരാറാക്കുക തന്നെ വേഗം

സ്നേഹമിറ്റിറ്റു തോർന്നാവിയായ് പോകുന്നതു കാണെക്കാണെ
മക്കളിരുവരും പാതി പോകുന്നതിൻ വ്യഥയിൽ വിതുമ്പിപ്പോയ്
പ്രീണനം തുടർന്നു മാതാവും പിതാവും ഉപദേശകവൃന്ദവുമൊരേ നേരം
തങ്ങൾക്കു മാത്രമായ്ക്കിട്ടേണം സന്തതികളെയെന്നായിരുവരും

വാഗ്ദാന മിഠായിപ്പെരുമഴ തുടർന്നപ്പോൾ നിഷ്ക്കളങ്കരായ്
സന്താനങ്ങൾ മിടിപ്പോടെ ചോദിച്ചതൊരേ ചോദ്യം
“അമ്മയ്ക്കുമച്ഛനും വേർപ്പിരിയുവാനിഷ്ടമായിരിയ്ക്കാം പക്ഷെ
 ഞങ്ങളിലാരെ ഞങ്ങൾ പരസ്പരം പിരിഞ്ഞീടും?”

അഭിപ്രായങ്ങളൊന്നുമില്ല: