ചാക്കിനെ ആർക്കാണു
വേണ്ടാത്തത്?
അന്നലക്ഷ്മിയുടെ
വിഗ്രഹങ്ങളെ
ഭദ്രമായ് സൂക്ഷിയ്ക്കാൻ
അപരാധത്തിൻ അപാരതകളുടെ
അപരാഹ്ണം മറയ്ക്കാൻ
വിജയം തേടിയുള്ള
പ്രയാണത്തിനായുള്ള
നിധികുംഭം പൊതിയുവാൻ
എന്തിന്
അറുത്തുമാറ്റപ്പെട്ട
ശിരസ്സുകളെ
ഒളിപ്പിച്ചു ദൂരെക്കളയാൻ
അഴുക്കുപുരണ്ട ചോരയുടുപ്പുകളെ
കറപൊതിഞ്ഞ് വരിഞ്ഞുകെട്ടാൻ
എതിർപ്പിന്റെ ശരീരങ്ങളെ
കൊളുത്തിൽ കെട്ടി
ഉയർത്താൻ
ചിന്തയുടെ ചലം പൊട്ടിയൊലിയ്ക്കുന്ന
കടിയേറ്റ വായ് മൂടിക്കെട്ടാൻ
എല്ലാറ്റിനും ഉപയോഗിയ്ക്കുന്നത്
ഒരേ ഉറ
ചാക്ക്, ചാക്ക്
മാത്രം
ചാക്ക്
ചണനൂൽ കൊണ്ടാകാം
നിരോധിയ്ക്കപ്പെട്ട
പ്ലാസ്റ്റിക്കാകാം
വെള്ളത്തിലിട്ടാൽ
കുതിരുന്ന പേപ്പർ ബാഗാകാം
നോട്ടുകൾ തുന്നിക്കെട്ടിയ
കടലാസുകീറുകൾ കൊണ്ടുമാകാം
ഏതായാലും
ലക്ഷ്യം ഒന്നു തന്നെ
മൂടിക്കെട്ടലും
ദൂരെക്കളയലും
ചാക്കു ഗീതികൾ ഏതായാലും
മഹത്തരം തന്നെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ