ധിഷണയുടെ നൂൽപ്പാലങ്ങൾ
കെട്ടി
മാല കോർക്കുന്നവർക്ക്
കാവൽ നില്ക്കയാണ്
സർവ്വായുധ വിഭൂഷണരായ
ഭടന്മാർ
കരിയും പുകയും നിറഞ്ഞ
ജീവിതക്കൂട്ടുകൾക്ക്
ചായം ചേർക്കുന്ന
തിരക്കിലാണെങ്കിലും
ഭടന്മാരുടെ തോക്കിൻ
മുനകളിലാണ്
ധിഷണാശാലികളുടെ
കണ്ണുകളും കരളും
ചുകപ്പ്, കടുംചുകപ്പ്,പച്ച,
വെള്ള, കാവി,
സ്ത്രീ പക്ഷം, പിന്നോക്ക
പക്ഷം, മുന്നോക്ക പക്ഷം
എന്നിങ്ങനെ
മത സാംസ്ക്കാരിക
പ്രത്യയ ശാസ്ത്ര ശീലകൾ കൊണ്ട്
തുന്നിയ യൂണിഫോമണിഞ്ഞ
കാവൽഭടന്മാരുടെ റെജിമെന്റുകൾ
ഓരോ നൂൽപ്പാലവും
ഓരോ റെജിമെന്റ്
പങ്കിട്ടെടുത്തിരിയ്ക്കുന്നു
മുത്തുമണികളിൽ ഓരോ
ചായക്കൂട്ടും ചേർക്കുന്നിടത്ത്
അർത്ഥമെന്തായാലും
കൂട്ടെന്തായാലും
നിറം അതാതു റെജിമെന്റിന്റേതു
തന്നെയാകണമെന്നു
വീർപ്പുമുട്ടിയ്ക്കുന്ന
ചട്ടപ്പടി നിഷ്ക്കർഷ
സൃഷ്ടി ആനയോ, കുതിരയോ,
കാക്കയോ
അമ്മയോ, അച്ഛനോ,
മകനോ, മകളോ
വീടോ, ഗ്രാമമോ,
നഗരമോ
ഈ ലോകം തന്നെയോ
എന്തു തന്നെയാകട്ടെ
കാവൽ നില്ക്കുന്ന
റെജിമെന്റിനനുസൃതമായി
ചുകപ്പ്, കടുംചുകപ്പ്,പച്ച,
വെള്ള, കാവി,
സ്ത്രീ പക്ഷം, പിന്നോക്ക
പക്ഷം, മുന്നോക്ക പക്ഷം
എന്നിങ്ങനെ
ഒരൊറ്റ നിറം മാത്രം
അനുവദനീയം
അല്ലാത്തതെന്തും
ഫാസിസം, ഗർവ്വിഷ്ഠം
തൃണസമാനം, തിരസ്കരണീയം
അനുസരണം ധിഷണയുടെ
ലക്ഷണം
എന്നു കല്ലേപ്പിളർക്കുന്ന
കല്പന
ലംഘിച്ചെന്നാൽ
നിറക്കൂട്ടുകളുടെ
പ്രസ്തുത നിറഭേദത്തിന്റെ
ഏറ്റക്കുറച്ചിലുകളോ,
ഏച്ചുകൂട്ടലുകളോ കണക്കാക്കി
കൈ, കാൽ, വിരലുകൾ,
തല എന്നിവയിലൊന്നറുത്തോ
ഉടൽ മുഴുവനുമായോ
ചെയ്ത തെറ്റിൻ പ്രായശ്ചിത്തമായി
കാണിയ്ക്ക വഞ്ചിയിൽ
കട്ടായമായ് അർപ്പിയ്ക്കപ്പെടും
അതല്ലെങ്കിൽ
ഒരു കുട്ട നിറയെ
തെറിയോ
ഊരു വിലക്കോ, നാടു
കടത്തലോ നിശ്ചയം
ഇതൊന്നും ബാധകമല്ലാത്ത,
ധിഷണയുടെ പടുകുഴിയിൽപ്പെട്ട്
വാലുപോയ
വാലില്ലാമൂരികളെ
ഇമ്മാതിരി പൃക്കകൾ(*)
കടിച്ചാൽ
അതുകൊണ്ട് ആർക്കാണു
ചേതം?
·
പൃക്ക
– ചോര കുടിയ്ക്കുന്ന ഒരു തരം ചെറിയ പ്രാണിയ്ക്കുള്ള
ഒരു വള്ളുവനാടൻ പ്രയോഗം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ