കാക്ക കറുത്തിട്ടാണെങ്കിലും
കാണാൻ ചേലില്ലെങ്കിലും
കാക്കയുടെ വികാരങ്ങൾ
വെളുപ്പും കറുപ്പും എഴുന്നവയാണ്
പങ്കു വെയ്ക്കുവാനും പ്രകടിപ്പിയ്ക്കുവാനും
അശേഷം മടിയ്ക്കാറുമില്ല കാക്ക
വികൃതമായ്ത്തോന്നാമെങ്കിലും
കൊക്കുകൾ കൂട്ടിയുരുമ്മി പ്രണയിയ്ക്കാനറിയാം
വിശന്നു പിളരുന്ന കാക്കക്കുഞ്ഞിൻ
കൊക്കിൽ
കൊത്തിപ്പെറുക്കിയ തീറ്റ അൻപോടെ
പകരാനറിയാം
കൂടുകൂട്ടുന്ന ബഹളത്തിനിടയിലും
താൻ പോരിമ കാണിച്ച്
തന്നേക്കാൾ വലിയ ചില്ലിക്കമ്പുകൾ
കൊത്തി വലിയ്ക്കാനറിയാം
കള്ളിൻ കുടത്തിൽ തലയിട്ടു മോന്തി
വാനം ചെരിഞ്ഞ് മത്തു പിടിച്ച്
പറക്കാനറിയാം
കല്ലെറിഞ്ഞ ചെക്കന്മാരെ വട്ടം
പിടിച്ച്
മണ്ടയ്ക്ക് കിഴുക്കെന്ന പോൽ മേട്ടം
കൊടുക്കാനറിയാം
പരുന്തിനൊപ്പം പറന്നു മത്സരിച്ചുയരാൻ
ശ്രമിച്ച്
പാതി വഴിയിൽ ചിറകുകൾ കൂട്ടി താഴേയ്ക്കു
വീണു പറക്കാനറിയാം
നിലാവൂറിത്തെളിയുന്ന രാത്രികളിൽ
ഞെട്ടിയുണർന്ന്
പുലരിയുടെ പൊൻ വെളിച്ചമെന്നോതി
കരയാനറിയാം
മാലിന്യശകലങ്ങൾ വെടിപ്പാക്കുമെങ്കിലും
ദേഹത്തഴുക്കുകൾ പുരളാതെ കരുതാനറിയാം
മൺ മറഞ്ഞ തലമുറകൾക്കുള്ള ബലിച്ചോറു
ഭക്ഷിച്ച്
ജീവിച്ചിരിയ്ക്കുന്നവർക്ക് പിതൃപുണ്യം
നല്കി തൃപ്തരാക്കാനറിയാം
ചെരിഞ്ഞ നോട്ടവും നടത്തവുമാണെങ്കിലും
സൂത്രങ്ങളിൽ നേർവഴി കാക്കാനറിയാം
പുരാണം വഴി ഒറ്റക്കണ്ണനെന്നു വിളിയ്ക്കുമെങ്കിലും
ഒരായിരം കണ്ണിന്റെ കാഴ്ചകൾ കാണാനറിയാം
കുളിച്ചാൽ കൊക്കാകില്ലെന്നറിഞ്ഞിട്ടും
ചിട്ടയായ്
കലക്കവെള്ളമെങ്കിലും കുളിച്ച്
കറുപ്പു മിനുക്കിക്കോതാനറിയാം
കാക്കക്കൂട്ടത്തിൽ കല്ലിട്ടാലെന്ന
ചൊല്ലുപോൽ കലപില കൂട്ടി
സംഘം ചേർന്ന് മരങ്ങളിൽ ചേക്കേറി
ഒരുമയായ് സരസമായ് താമസിയ്ക്കാനുമറിയാം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ