ബ്ലോഗ് ആര്‍ക്കൈവ്

2016, സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

ചിതാരവം

ചിത നടുവമർന്നൂ കത്തി, ബന്ധങ്ങളും;
സാഹോദര്യം വണ്ടി കയറി പല ദിക്കിലായ്
പൊട്ടിയ മൺകുടപ്പൊട്ടിൽ നിന്നെറ്റിച്ച
നീർത്തുള്ളിയാവിയായ് തീയെത്താതെ
വായ്ക്കരി കരിഞ്ഞൂ, നീലച്ചു പഷ്ണിക്കഞ്ഞി
നാലു ദിക്കും പിരിഞ്ഞ കർമ്മബന്ധ വേർപ്പാടിൽ

നേരമില്ലൊരുത്തർക്കും പങ്കിടാൻ താപത്തെ
ദൂരമൊട്ടു ചെന്നിരുന്നൊറ്റയായ് ദുഃഖിച്ചിടും
കരഞ്ഞും, കണ്ണീരുണങ്ങി മുഖം വാടിയും
തപ്തനിശ്വാസ വേഗത്തിൻ കമ്പനം നെഞ്ഞേറിയും
ചിതവണ്ടി ചാഞ്ഞു കത്തീ, വേഗമാകട്ടെ ദഹനം
നട്ടുച്ചയാണിപ്പോൾ, കാറ്റും തീക്കാറ്റു തന്നെ
മണൽ വറ്റി പടു കയറിയ ഉരുളൻ കല്ലു തീരം നോവിയ്ക്കുന്നു
അപ്പുറം തേങ്ങുന്നൂ സഹശുശ്രൂഷ സാഹോദര്യം
ജഡബിംബമായ് മനസ്സറ്റ മിഴികളും
കഴിഞ്ഞില്ലേ നൂൽപ്പാലമിട്ട ജന്മബന്ധം
ഇനി ആരാരായാൻ സൗഖ്യവും ദുഃഖവും
ഇനിയാർ കയർക്കും പരിരക്ഷാ ന്യൂനത്തെ, കുറ്റമായ്

എല്ലാർക്കുമിനി താൻ വഴി, തൻ വഴി, സ്വകീയ സഞ്ചാരം
പതുക്കെ, അറിയാതെ കൂമ്പട്ടെ മിഴികൾ
നനവോരം പറ്റി പീലികൾ മറയ്ക്കട്ടെ ഉൾവേദന
ഇനിയെത്ര നേരമൊന്നിരിയ്ക്കണം വീർപ്പുമുട്ടി
സ്വയം ചിരിയ്ക്കാം, കരയാം, മൗനിയാകാം
ബന്ധമൗനങ്ങൾക്ക് മാപ്പുസാക്ഷിയായ്
ആയുസ്സിന്നറ്റം വരെ കൂടേറി മൊഴി നല്കാം
എന്നിരുന്നാലുമൊരു ചോദ്യം ഉന്നയിയ്ക്കാമോ,

വേർപ്പാടുകൾ വേറിടുമോ ചോരനീരിൻ വാർത്തടങ്ങളെ?

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

കാൻവാസ്

കാലം ഇടയ്ക്കിടയ്ക്കോരോ
ഒഴിഞ്ഞ കാൻവാസുകൾ കൊണ്ടു തരും
മറ്റു ചിലപ്പോൾ പഴയ കാൻവാസുകൾ
സ്വന്തം യവനിക മാറ്റി കാണിയ്ക്കും

ഒഴിഞ്ഞ കാൻവാസുകളിൽ നമുക്ക്
വരികളായ്, കഥനമായ്, ചരിത്രമായ് കോറിയിടാം
കണ്ടാൽ മടുക്കാത്തതും കൊണ്ടാൽ മുഴുക്കാത്തതുമായ
ഇരുട്ടും വെളിച്ചവും ചേർത്തരച്ച ശ്യാമത്തിൽ
ഭംഗവും അഭംഗവും കൂട്ടിക്കലർത്തിയ വർണ്ണഭേദങ്ങളാൽ
പലനിറങ്ങൾ കോരിയൊഴിച്ച് ശബളമാക്കാം
രേഖാചിത്രങ്ങൾ, ശബ്ദനിശ്ശബ്ദഭാവങ്ങൾ, പ്രണയാങ്കുരങ്ങൾ
ഇങ്ങനെ ചിത്രങ്ങൾ അടുക്കിപ്പെറുക്കി വരച്ചു തീർക്കാം

പിന്നീടൊരു നാൾ, ഇവയോരോന്നിനെയും
പർവ്വങ്ങളെന്നോ, കാണ്ഡങ്ങളെന്നോ, പാഠങ്ങളെന്നോ, വചനമെന്നോ
നാമകരണം ചെയ്താമോദിയ്ക്കാം;
മറ്റൊരു കാൻവാസിൻ പിറവി വരെ
അന്നീ കാൻവാസുമൊരു കർട്ടനാൽ മറയ്ക്കപ്പെടും,
കരിക്കട്ട നിറത്തിൽ പിറകിലൊരു തിരശ്ശീല നീങ്ങും
അല്ലെങ്കിലൊരു കരൾ  വീർക്കും
രക്തം ഛർദ്ദിച്ചു യവനിക താനേ താഴ്ത്തും

അലോസരപ്പെടുത്തുന്ന പഴയ കാൻവാസുകളെ
തേൻപുരട്ടി ഉറുമ്പരിപ്പിച്ച് വികൃതമാക്കാം
കൃതഘ്നത കറപുരട്ടിയ തെറിച്ച ചിത്രങ്ങളെ
സഹവർത്തിയ്ക്കു സഹാനുഭൂതി നിഷേധിച്ച് വിശുദ്ധമാക്കാം
നന്ദിയ്ക്കു മരണമണി മുഴക്കി സൗകര്യപൂർവ്വം
ഇന്നിന്റെ മധുരഭാഷണത്തിൽ മുക്കി മതിമയങ്ങാം

നന്മയുടെ കാൻവാസുകൾ എപ്പോഴും നരച്ചത്
കരിയും പുകയുമാളിയ ഹൃദയവേദനകൾ വരച്ചവയത്
തിന്മ പൊലിപ്പിയ്ക്കാൻ നിറക്കൂട്ടുകൾ വേണം
പലവെളിച്ചം കണ്ട് കാണികളാർത്തടുക്കും
ആരവം, ആർത്തനാദം, കൊലവിളി, സ്മൃതിസദസ്സുകൾ
കാൻവാസുകളിൽ കേറിപ്പറ്റാൻ മത്സരയോട്ടം തന്നെ

കാലമെന്നാലും കാൻവാസുകൾ
കാണിച്ചുകൊണ്ടേയിരിയ്ക്കും
തിരശ്ശീല വീഴാത്ത കാലമേ

നീ തന്നെ, നീ മാത്രം തന്നെ സാക്ഷിയും സൃഷ്ടാവും

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

കർക്കിടകം 1191

കർക്കിടകം കണ്ണുപൊട്ടിക്കരഞ്ഞു
എന്നെയാണല്ലോ കള്ളനെന്നു വിളിച്ചത്?

തുള്ളിമുറിയാത്ത മഴക്കാലത്തിന്റെ ഗൃഹാതുരത്വം
എന്റെ കലണ്ടറിൻ സിരകളെ വലിഞ്ഞു മുറുക്കുന്നു
നിങ്ങളേല്പിച്ച കടുംവെട്ടുകളേറ്റു വാങ്ങി
പൊള്ളുന്ന ചൂടിൽ തൊലിപൊള്ളിക്കരിയുന്നു
ഇള വെയ്ക്കുന്ന രോഗത്തിളപ്പുകൾ
കഷായച്ചവർപ്പിൽ, തൈലമെഴുക്കിൽ സന്ധി പെരുപ്പിയ്ക്കുന്നു
പകുത്ത രാമായണ വായന മതിയാക്കി
നടുപിളർന്നൊരു തേങ്ങൽ ആഞ്ചൽ കൂട്ടുന്നു

എന്നും ഞാൻ കള്ളക്കർക്കിടകം; പഞ്ഞമാസം
പേമാരി, പേക്കാറ്റുവീഴ്ച, ദുർമ്മാരി നിറയും
കഷ്ടമാസമെന്നൊരു ദുഷ്പേരു കേട്ടു വേണ്ടുവോളം
എന്നിട്ടും വിളമ്പി ഞാൻ നന്മകൾ കുമ്പിൾ കോരി
പത്തില, ഔഷധം, ചുടുമാസക്കഞ്ഞിപ്പകർച്ചകൾ
വേലയ്ക്കു വിശ്രമം, മനസ്സിന്റെ ശാന്തി, ആഘോഷവിരാമം
തീർന്നില്ല, തുടക്കം സംക്രാന്തിയ്ക്കു “ചേട്ടാ ഭഗവതി” പുറത്തേയ്ക്കും
“ശ്രീ ഭഗവതി” അകത്തേയ്ക്കും, ശീവോതിയിൽ നിറവിളക്കിൻ തിരി

എന്നിട്ടുമെന്തേയീ വിളിപ്പേർ, കഷ്ടമല്ലേ?
ശ്രവണഗർവ്വം തോന്നുമായിരുന്നു അന്നെല്ലാം
മല തടുത്ത്, കാടു പെയ്യിച്ച്, തോടു നിറച്ച്
പുഴപോൽ പുണർതവും പൂഴി കുത്തിച്ച് പൂയവും
മീനു തുള്ളിച്ച് പാടങ്ങളും തണുപ്പരിച്ച് കായഭേദങ്ങളും
പെരുമഴക്കാലമാചരിച്ചു; കൊണ്ടാടി

ഇനിയില്ലതു കാലം; കട്ടായം പറഞ്ഞിടാം
പരശു കൊണ്ടുത്ഥാനം ചെയ്തവയൊന്നൊന്നായ്
പരശുമൂലമവധാനവും ചെയ്തിറ്റുന്ന കാഴ്ചകൾ
പരമപ്രധാനമീ മണ്ണിന്റെ ക്ഷയപീഡശാപങ്ങൾ

എന്നിട്ടും, എന്നിട്ടും ഈ ഞാൻ
കള്ളക്കർക്കിടകമായ് ആദ്യവസാനം ചെയ്യുന്നു


2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

വഴിവാണിഭങ്ങൾ

മതങ്ങൾ ഇപ്പോൾ വളരെ തിരക്കിലാണ്
ആശയങ്ങൾ ചിന്താക്കുഴപ്പത്തിലും

എന്നിരുന്നാലും,
രണ്ടു കൂട്ടരും കടകളായ കടകളിൽ
ഉപഭോഗഭോഗത്തിന്റെ മത്സരത്തിലാണ്

തുണിക്കടകളിൽ നിറങ്ങൾ നോക്കി
തുണിനിറം പ്രത്യേകമുറപ്പിയ്ക്കുന്നു
ആഭരണങ്ങൾക്ക് മാറ്റു കുറഞ്ഞാലും
ആഭയേറിയ ലോക്കറ്റു പതിപ്പിയ്ക്കുന്നു
ശിരോവസ്ത്രങ്ങളും തലപ്പാവുകളും
വളച്ചു പിരിച്ചു മുദ്രകൾ കുത്തുന്നു
കൊന്തയും കൊലുസ്സും കാപ്പുവളകളും
നിറം തിരിച്ച് വെവ്വേറെ മൂശകളിൽ വാർപ്പിയ്ക്കുന്നു
മുച്ചാൺ വയറു നിറയ്ക്കുവാൻ നോക്കാതെ
അധികാരവടികൾക്ക് വടിവു കൂട്ടുന്നു

എന്തിനും ഏതിനും ഏകശിലാരൂപം
കാറ്റും വെളിച്ചവും കയറുവാനായ്ക്കാത്ത
കഠിനശാസനത്തിന്റെ ദഹനക്കേടിൽ
ദുർഗന്ധം വമിയ്ക്കുന്ന ഏമ്പക്കങ്ങൾ നിറയുന്ന
അജ്ഞതയുടെ പണക്കിലുക്കങ്ങളുയരുന്ന
തുണിക്കൂടാരങ്ങളിലെ വഴിയോരവാണിഭങ്ങൾ

അനോന്യം കടിപിടി കൂടുമ്പോൾ
തുണിനിറം നോക്കി, ലോക്കറ്റു നോക്കി,
ശിരോവസ്ത്രം നോക്കി, തലപ്പാവു നോക്കി,
കൊന്തയും കൊലുസ്സും കാപ്പും നോക്കി
അധികാരവടികളെ ഒഴിവാക്കി
പരസ്പരം വെട്ടാം, കീറാം

വില്പനക്കാർ തിരക്കിലാണ്
വാങ്ങുന്നവർ ആക്രാന്തത്തിലും


2016, ജൂലൈ 30, ശനിയാഴ്‌ച

സ്ഫോടന ലോകത്തെ അഞ്ചു പൂമ്പാറ്റകൾ

ലോകം മുഴുക്കെ പറക്കും
വീശി വീശിപ്പറന്നാർക്കും
ഒട്ടു ലോകത്തെ നുകരും
മട്ടു മാറാതെ അടക്കും

പൂക്കൾ യഥേഷ്ടം പൂക്കുമീ-
വിശ്വഭൂഖണ്ഡപ്പരപ്പിൽ
പൂമ്പൊടിയ്ക്കായില്ല കഷ്ടം
തൊട്ടും തലോടിയുമുണ്ണാം

പൂക്കുന്നതിൽ കീഴെയില-
ച്ചാർത്തുകൾ കീഴെ മുട്ടയി-
ട്ടാരുമറിയാതെ വീണ്ടും
മറ്റു ലോകങ്ങൾ തേടിടും

ഞങ്ങൾ അഞ്ചു പൂമ്പാറ്റകൾ
വർണ്ണങ്ങൾ അഞ്ചു തരവും
മുഖഛായ വർഗ്ഗഭേദം
ചെയ്തികൾക്കൊറ്റ നിറവും

മുദ്ര പതിച്ച ചിറകാൽ
അഞ്ചു കരയും ഭരിയ്ക്കും
മൊഞ്ചു കണ്ടാരും അടുക്കും
നഞ്ഞു കലക്കി ഒടുക്കും

തൂമയെഴുന്ന മനത്തെ
പൂമ്പൊടി കൊണ്ടു നിറയ്ക്കും
പൂന്തേൻ കൊടുത്തു മയക്കും
മത്തിൽ ഒടുക്കം തളയ്ക്കും

എങ്കിലോ മറ്റു പൂമ്പാറ്റ-
കൾക്കൊന്നും സമ്മതമില്ല
മുട്ടയിടുവാനായ് പാറി
ഒന്നായി ഞങ്ങളെതിർക്കും

മുട്ട വിരിഞ്ഞു സ്ഫോടന-
യുക്തരായ് പുഴുക്കൾ വരും
തിന്നൊടുക്കും ഇലയെല്ലാം
പിന്നെത്തമ്മിലായ് തിന്നിടും

ഞങ്ങൾ അഞ്ചു പൂമ്പാറ്റകൾ
സ്ഫോടന ലോകം ഭരിയ്ക്കും
ലോകങ്ങളൊന്നായ് വീണിടും
ശിഷ്ടരായ് ഞങ്ങൾ വാണിടും


2016, ജൂലൈ 22, വെള്ളിയാഴ്‌ച

ദേവസ്തംഭനം

നന്മയുടെ ആൾമരങ്ങൾ ഒന്നൊന്നായി
കടപുഴകാൻ തുടങ്ങിയിരിയ്ക്കുന്നു
നന്ദികേടിന്റെ പാഴ്മരപ്പച്ചകൾ എവിടെയും
കരുത്തോടെ വേരുറപ്പിച്ചു കഴിഞ്ഞിരിയ്ക്കുന്നു

സ്മൃതിനാശത്തിന്റെ മറവിൽ പലപ്പൊഴും
മസ്തിഷ്ക്കവനങ്ങൾക്ക് തീയിട്ടു കൊണ്ടേയിരിയ്ക്കുന്നു
ജനിതകപ്പകർച്ചകളിൽ തൊലിയുരിയ്ക്കപ്പെട്ട മാനങ്ങൾ
ഒരു ചാൺകയറിൽ കുരുക്കിട്ടു മരിയ്ക്കുന്നു

ദർശനസൗകുമാര്യങ്ങൾ നിഷേധിയ്ക്കപ്പെട്ട കണ്ണുകൾ
കാംക്ഷയുടെ അമ്ലത്തിൽ അന്ധമാക്കപ്പെടുന്നു
തുളവീണ ഹൃദയങ്ങളിൽ നിന്നു പൊടിയുന്ന
രക്തച്ചാലുകളിൽ അലിവ് നേർപ്പിയ്ക്കപ്പെടുന്നു

പണ്ടെങ്ങോ പാട്ടൂറിയ പാഴ്മുളംതണ്ട്
ചിതലെടുത്ത സുഷിരങ്ങളിലൂടെ ശീല്ക്കാരമുയർത്തുന്നു
ഫണം നീർത്തുന്ന ചൊല്പടിദാനങ്ങളിൽ നൊന്ത്
ആസക്തി ചുടുനീരായ് തലതല്ലിക്കരയുന്നു

ലജ്ജയില്ലാത്ത വികാരങ്ങളും വികാരപ്രകടനങ്ങളും
മജ്ജയും മാംസവും അടുക്കി ചിതയൊരുക്കുന്നു
പല്ലിളിയ്ക്കുന്ന ഛായാപടങ്ങളായ് രൂപം കൊണ്ട്
ജുഗുപ്സ തെറിയ്ക്കുന്ന കപടനാട്യങ്ങളാകുന്നു

കൺതുറക്കാത്ത ദൈവങ്ങൾ, കണ്ണുമൂടിക്കെട്ടിയ ആൾരൂപങ്ങൾ
ഇമയൊടുങ്ങാത്ത യാതനകളെ നിർമ്മുക്തമാക്കുന്നു
തുറിച്ച മിഴികളിൽ കണ്ണീർ കുറുക്കിയ ഉപ്പളങ്ങളിൽ
പീളകെട്ടി ഈച്ചയാർക്കുന്നു, പോളല്ല് അളിയുന്നു

കടന്നു പോകുന്ന ഓരോ രാത്രിയും ഭീതിദം,
പിടിച്ചു കെട്ടി തോലുരിയ്ക്കുന്ന ശവംതീനികളുടെ വേട്ടകൾ
ചകിതനിശാബോധത്തിന്റെ അതിരുകളിൽ ഉയരുന്നു
വിശപ്പാറി വയറുനിറഞ്ഞ തെരുവുനായ്ക്കളുടെ ഓരികൾ

ദേവകൾ സ്തംഭിച്ചിരിയ്ക്കുന്നു; ഇലയനങ്ങാത്ത രാത്രിപോലെ
മഴയിരമ്പം കേൾക്കാരവമാകുന്നു; സ്തംഭനശൗര്യമാകുന്നു
മേഘാവൃതമായ മാനത്തിന്റെ അഷ്ടദിക് കോൺകളിൽ
വാൾപയറ്റിത്തോൽക്കുന്ന മിന്നൽപ്പിണറുകൾ ഷണ്ഡമാരി ചൊരിയുന്നു

ഞാൻ പോകട്ടെ; ഉറക്കമില്ലാത്ത ഈ രാത്രിയുടെ അറ്റമോളം
നാളെ പുലരുമ്പോൾ? അറിയില്ല;
മറ്റൊരു ജന്മമായ് മുടിയുമോ?
എങ്കിലങ്ങനെത്തന്നെ


2016, ജൂലൈ 12, ചൊവ്വാഴ്ച

ഒരു പുതുതലമുറ കല്യാണം

ചെക്കന്റേം പെണ്ണിന്റേം കല്യാണാത്രേ
പെണ്ണുകാണലും പടമെടുപ്പും കഴിഞ്ഞിരുന്നൂത്രേ
വാക്കു കൊടുപ്പു നടന്നിരുന്നൂത്രേ
ജാതകച്ചേർച്ച നോക്കിയത്രേ
അച്ഛനേം അമ്മേം അറിയിയ്ക്കണത്രേ
എന്തു തന്നായാലും കല്യാണാത്രേ

ഇനിയൊന്ന് വേണം ചടങ്ങാചരിയ്ക്കാൻ
തിര്യപ്പെടുത്തണം ആർ, എവിടെ നിക്കണന്ന്
അല്ലെങ്കിൽ ആൾക്കാർക്ക് പറയാമല്ലോ
പെണ്ണുകെട്ടൽ ശരിയായില്ലെന്ന്

ആദ്യം തന്നൊരു വളയം തീർക്കണം
അതിനുള്ളിലാവണം വധുവും വരനും
പിന്നെ, അച്ഛനമ്മമാർ കട്ടായമായും
അല്ലെങ്കിൽ പോരടിച്ചാലോ അമ്മായിയമ്മ?

പിന്നെ, പുറത്ത് സർവ്വാണികൾ
ആർക്കു വേണെങ്കിലും പങ്കു ചേരാം
ആർക്കും പെരുപ്പിയ്ക്കാം ബന്ധുബലം
ഇനി, അതൊന്നുമില്ലേലും “തേങ്ങാക്കൊല”

പിന്നെത്തുടങ്ങണം ഘോഷങ്ങൾ
മാലയും താലിയും സിന്ദൂരം ചാർത്തലും
സദ്യ, വരവേല്പ്; കുടിയ്ക്കെടോ, തിന്നെടോ
കോഴിക്കാൽ നിശ്ചയം പൊരിയ്ക്കവേണം

ഇങ്ങനെ,അങ്ങനെ കല്യാണവും ചെയ്ത്
മാനത്തു നിക്കണം, മാനമുയർത്തണം
നാലാളു കണ്ടാൽ പറയണം, വീമ്പണം

ഇങ്ങനെ മറ്റൊരു കെട്ടില്ലെടോ,ന്ന്