ബ്ലോഗ് ആര്‍ക്കൈവ്

2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

കർക്കിടകം 1191

കർക്കിടകം കണ്ണുപൊട്ടിക്കരഞ്ഞു
എന്നെയാണല്ലോ കള്ളനെന്നു വിളിച്ചത്?

തുള്ളിമുറിയാത്ത മഴക്കാലത്തിന്റെ ഗൃഹാതുരത്വം
എന്റെ കലണ്ടറിൻ സിരകളെ വലിഞ്ഞു മുറുക്കുന്നു
നിങ്ങളേല്പിച്ച കടുംവെട്ടുകളേറ്റു വാങ്ങി
പൊള്ളുന്ന ചൂടിൽ തൊലിപൊള്ളിക്കരിയുന്നു
ഇള വെയ്ക്കുന്ന രോഗത്തിളപ്പുകൾ
കഷായച്ചവർപ്പിൽ, തൈലമെഴുക്കിൽ സന്ധി പെരുപ്പിയ്ക്കുന്നു
പകുത്ത രാമായണ വായന മതിയാക്കി
നടുപിളർന്നൊരു തേങ്ങൽ ആഞ്ചൽ കൂട്ടുന്നു

എന്നും ഞാൻ കള്ളക്കർക്കിടകം; പഞ്ഞമാസം
പേമാരി, പേക്കാറ്റുവീഴ്ച, ദുർമ്മാരി നിറയും
കഷ്ടമാസമെന്നൊരു ദുഷ്പേരു കേട്ടു വേണ്ടുവോളം
എന്നിട്ടും വിളമ്പി ഞാൻ നന്മകൾ കുമ്പിൾ കോരി
പത്തില, ഔഷധം, ചുടുമാസക്കഞ്ഞിപ്പകർച്ചകൾ
വേലയ്ക്കു വിശ്രമം, മനസ്സിന്റെ ശാന്തി, ആഘോഷവിരാമം
തീർന്നില്ല, തുടക്കം സംക്രാന്തിയ്ക്കു “ചേട്ടാ ഭഗവതി” പുറത്തേയ്ക്കും
“ശ്രീ ഭഗവതി” അകത്തേയ്ക്കും, ശീവോതിയിൽ നിറവിളക്കിൻ തിരി

എന്നിട്ടുമെന്തേയീ വിളിപ്പേർ, കഷ്ടമല്ലേ?
ശ്രവണഗർവ്വം തോന്നുമായിരുന്നു അന്നെല്ലാം
മല തടുത്ത്, കാടു പെയ്യിച്ച്, തോടു നിറച്ച്
പുഴപോൽ പുണർതവും പൂഴി കുത്തിച്ച് പൂയവും
മീനു തുള്ളിച്ച് പാടങ്ങളും തണുപ്പരിച്ച് കായഭേദങ്ങളും
പെരുമഴക്കാലമാചരിച്ചു; കൊണ്ടാടി

ഇനിയില്ലതു കാലം; കട്ടായം പറഞ്ഞിടാം
പരശു കൊണ്ടുത്ഥാനം ചെയ്തവയൊന്നൊന്നായ്
പരശുമൂലമവധാനവും ചെയ്തിറ്റുന്ന കാഴ്ചകൾ
പരമപ്രധാനമീ മണ്ണിന്റെ ക്ഷയപീഡശാപങ്ങൾ

എന്നിട്ടും, എന്നിട്ടും ഈ ഞാൻ
കള്ളക്കർക്കിടകമായ് ആദ്യവസാനം ചെയ്യുന്നു


അഭിപ്രായങ്ങളൊന്നുമില്ല: