ബ്ലോഗ് ആര്‍ക്കൈവ്

2016, ജൂലൈ 22, വെള്ളിയാഴ്‌ച

ദേവസ്തംഭനം

നന്മയുടെ ആൾമരങ്ങൾ ഒന്നൊന്നായി
കടപുഴകാൻ തുടങ്ങിയിരിയ്ക്കുന്നു
നന്ദികേടിന്റെ പാഴ്മരപ്പച്ചകൾ എവിടെയും
കരുത്തോടെ വേരുറപ്പിച്ചു കഴിഞ്ഞിരിയ്ക്കുന്നു

സ്മൃതിനാശത്തിന്റെ മറവിൽ പലപ്പൊഴും
മസ്തിഷ്ക്കവനങ്ങൾക്ക് തീയിട്ടു കൊണ്ടേയിരിയ്ക്കുന്നു
ജനിതകപ്പകർച്ചകളിൽ തൊലിയുരിയ്ക്കപ്പെട്ട മാനങ്ങൾ
ഒരു ചാൺകയറിൽ കുരുക്കിട്ടു മരിയ്ക്കുന്നു

ദർശനസൗകുമാര്യങ്ങൾ നിഷേധിയ്ക്കപ്പെട്ട കണ്ണുകൾ
കാംക്ഷയുടെ അമ്ലത്തിൽ അന്ധമാക്കപ്പെടുന്നു
തുളവീണ ഹൃദയങ്ങളിൽ നിന്നു പൊടിയുന്ന
രക്തച്ചാലുകളിൽ അലിവ് നേർപ്പിയ്ക്കപ്പെടുന്നു

പണ്ടെങ്ങോ പാട്ടൂറിയ പാഴ്മുളംതണ്ട്
ചിതലെടുത്ത സുഷിരങ്ങളിലൂടെ ശീല്ക്കാരമുയർത്തുന്നു
ഫണം നീർത്തുന്ന ചൊല്പടിദാനങ്ങളിൽ നൊന്ത്
ആസക്തി ചുടുനീരായ് തലതല്ലിക്കരയുന്നു

ലജ്ജയില്ലാത്ത വികാരങ്ങളും വികാരപ്രകടനങ്ങളും
മജ്ജയും മാംസവും അടുക്കി ചിതയൊരുക്കുന്നു
പല്ലിളിയ്ക്കുന്ന ഛായാപടങ്ങളായ് രൂപം കൊണ്ട്
ജുഗുപ്സ തെറിയ്ക്കുന്ന കപടനാട്യങ്ങളാകുന്നു

കൺതുറക്കാത്ത ദൈവങ്ങൾ, കണ്ണുമൂടിക്കെട്ടിയ ആൾരൂപങ്ങൾ
ഇമയൊടുങ്ങാത്ത യാതനകളെ നിർമ്മുക്തമാക്കുന്നു
തുറിച്ച മിഴികളിൽ കണ്ണീർ കുറുക്കിയ ഉപ്പളങ്ങളിൽ
പീളകെട്ടി ഈച്ചയാർക്കുന്നു, പോളല്ല് അളിയുന്നു

കടന്നു പോകുന്ന ഓരോ രാത്രിയും ഭീതിദം,
പിടിച്ചു കെട്ടി തോലുരിയ്ക്കുന്ന ശവംതീനികളുടെ വേട്ടകൾ
ചകിതനിശാബോധത്തിന്റെ അതിരുകളിൽ ഉയരുന്നു
വിശപ്പാറി വയറുനിറഞ്ഞ തെരുവുനായ്ക്കളുടെ ഓരികൾ

ദേവകൾ സ്തംഭിച്ചിരിയ്ക്കുന്നു; ഇലയനങ്ങാത്ത രാത്രിപോലെ
മഴയിരമ്പം കേൾക്കാരവമാകുന്നു; സ്തംഭനശൗര്യമാകുന്നു
മേഘാവൃതമായ മാനത്തിന്റെ അഷ്ടദിക് കോൺകളിൽ
വാൾപയറ്റിത്തോൽക്കുന്ന മിന്നൽപ്പിണറുകൾ ഷണ്ഡമാരി ചൊരിയുന്നു

ഞാൻ പോകട്ടെ; ഉറക്കമില്ലാത്ത ഈ രാത്രിയുടെ അറ്റമോളം
നാളെ പുലരുമ്പോൾ? അറിയില്ല;
മറ്റൊരു ജന്മമായ് മുടിയുമോ?
എങ്കിലങ്ങനെത്തന്നെ


അഭിപ്രായങ്ങളൊന്നുമില്ല: