ബ്ലോഗ് ആര്‍ക്കൈവ്

2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

പാരമ്പര്യം

ഭോഷ്ക്ക്! അല്ലാതെ മറ്റെന്താണ്?
പരമ്പരയായ് പകരുന്ന പമ്പരക്കറക്കം
പാരമ്പര്യമെന്നൊരു ബഹുവാക്ക്
ഇതല്ലാതെ മറ്റെന്തുണ്ടു വിശേഷണം?

വരണ്ടുതുടങ്ങിയ തൂലികത്തുമ്പിൻ
മുനകൊണ്ടു കീറിയ താളിൻ പഴക്കമോ
മരണക്കിടക്കയ്ക്കിരുപുറം നിന്ന്
വാവിട്ടോതുന്ന മേനി പറച്ചിലോ
പഴയതും പുതിയതും തുലാച്ചുമലിൽ തൂക്കി
അഴുകി ദ്രവിപ്പിയ്ക്കും മനസ്സിൻ തുലനമോ
ഏതാണെന്നറിയില്ല സൂചകം
ഇതൊന്നും തന്നെയോയെന്നുമറിയില്ല

പ്രപിതാമഹത്വവും, അതിനും മുൻപത്തെ,
തട്ടിൻപുറങ്ങളിലട്ടിയിട്ടു നുരുമ്പിയ്ക്കും
മാറാല, ചിതൽപ്പുറ്റു പുഴുക്കളരിയ്ക്കും
മാറാത്ത ശീലക്കേടുകളുടെ അലക്കാത്ത ഭാണ്ഡങ്ങൾ,
തർക്കവിതർക്കങ്ങളക്കമിട്ടലക്കുന്ന
ബോധക്ഷയത്തിൻ കരാളഹസ്താലിംഗനങ്ങൾ,
ജനനവും സ്വത്വവും പിറന്ന വീട്ടിൽത്തന്നെ
പരസ്പരം വിരുന്നുമൂലകളൊരുക്കും ബീജാവാപങ്ങൾ,
തേടിയെത്തും തനിയാവർത്തന വിശേഷണങ്ങളിൽ
മുൾക്കിരീടമായ് ചാർത്തിക്കിട്ടുന്ന തലമുറഛായകൾ,
ഓക്കാനം തികട്ടുന്ന മുഖസ്തുതി പാഠകം കേട്ട്
ജാതകപ്പേറുകൾ നാണിയ്ക്കും കർമ്മവും കാപട്യവും

എല്ലാം ചേർത്ത് മെനയുന്ന സങ്കലന വ്യവകലന-
ക്കസർത്തുകൾ ബാക്കിശിഷ്ടം ലോപിച്ച്
ആറ്റിക്കുറുക്കി ചൊൽവിളി കേൾക്കുവാൻ
മനുഷ്യജന്മങ്ങളുടെ തുടർക്കഥയാകുന്നു പാരമ്പര്യം

ഇതു കഷ്ടമല്ലേ? ഭോഷ്ക്കല്ലേ? പാഴ്ക്കിഴികളല്ലേ?

ചിന്തിച്ചു ചിന്തിച്ചു തലപുണ്ണാകുന്നതും പാരമ്പര്യം!!!!

2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ലസാഗു


എന്തിന്നുമേതിനും കൂടെ
ഏന്തി നിൽക്കാതെ നിൽക്കുന്നു
മോന്തായം താങ്ങും പല്ലിയായ്
സ്വന്തമായ് വില കൊള്ളാതെ

അശേഷം ജഡത്വമില്ല
നിശ്ശേഷം ചാഞ്ചല്ല്യമില്ല
സുശാന്തം ചേർന്നു നില്പതു
ദശാംശം ഗുണിതശിഷ്ടം

മറ്റെന്തും വില കൂടിടും
ഇവനൊന്നു കൂടിച്ചേർന്നാൽ
ഇവനപ്പൊഴും സ്ഥിരാങ്കം
ഇവനെപ്പൊഴും തൻവില

പെരുക്കിയും പെരുപ്പിച്ചും
പലവിധം പണമായും
പഞ്ചപാവം ചമയുന്നു
പലപ്പോൾ ഋണഭാവത്തിൽ

 വാതിൽപ്പടിയിൽ മറഞ്ഞു
നിന്നെപ്പൊഴും ചിരിയ്ക്കുന്നു
മറ്റാരുമോർക്കാതെ എന്നും
സാധാരണനാം ലസാഗു

സന്ധാരണങ്ങളിൽ ശക്തി
ബന്ധഭേദങ്ങൾക്കു സാക്ഷി
സന്ധിസംഭാഷണ പ്രിയൻ
അന്ധഭാഷണത്തിൽ പ്രതി

ജനപഥങ്ങൾക്കദ്വയൻ
ജാഗരൂപൻ, പുറത്തുള്ളോൻ
ജാട കാണിയ്ക്കാതെ തീർത്തും
ജട പിടിയ്ക്കാതെ നിൽക്കും

എവിടേം കാണാം ലസാഗു
സൂക്ഷിച്ചു നോക്കിക്കൊള്ളുക
വയസ്സുമക്ഷിയും ചേർന്ന്
ഒരൊറ്റ നില്പു നില്പവൻ

വാൽക്കഷ്ണം

ല.സാ.ഗു. :-  ലഘുതമ സാധാരണ ഗുണിതം

                   അഥവാ  Least Common Factor

2015, ജൂലൈ 27, തിങ്കളാഴ്‌ച

കാശില്ലാത്ത കവി

വാർന്നുവീണ കവിതക്കൂട്ടുകളുമായ്
ഒറ്റയ്ക്കു നീങ്ങുന്നു തോൾസഞ്ചിയുമായൊരാൾ;
ഒരു പാവം കവി; കൂട്ടിന്നാരുമില്ലാതെ

നടവഴികളിൽ ചങ്ങാതിക്കൂട്ടങ്ങളങ്ങിങ്ങ്
സൊറയും പരദൂഷണവും പരസ്പരം പാരയുമായ്
വിശേഷാൽ വട്ടംകൂട്ടുന്നു “ഷെയറി”ന്നായ്

എല്ലാർക്കുമറിയാം കവിയെ; കവിയക്ഷരങ്ങളെ
പരിചയം ഭാവിയ്ക്കുന്നു കൂട്ടങ്ങൾ പ്രതീക്ഷയിൽ
പക്ഷെ, കവിയായല്ല; മറ്റൊരാൾ കണക്കിൽ

തലയാട്ടുതലവന്മാർ ഒന്നൊന്നായ്
ചോദ്യമെറിയുന്നു; തപ്പുന്നു കവിക്കീശയിൽ
“തുട്ടുണ്ടോ നോട്ടുണ്ടോ ഷെയറിടുന്നില്ലെടോ?”

മരണം പൊടിഞ്ഞു മണ്ണായടരുന്ന
ചിന്തയുടെ തേനടരുകൾ ഉറുമ്പു തിന്നുന്ന
കവിയുടുപ്പിന്റെ ഓട്ടക്കീശയൊന്നു നാണിച്ചു

“’കെവി’യത്രെ; ’കെവി’; ഇവനാരെടാ”
കൂക്കിയാർക്കുന്നു “ഷെയർ” പ്രേമികൾ
തുളക്കീശയും തുളവീണ മാനവുമായ് തടിതപ്പുന്നു കവി

പിറകെ വരുന്നൊരു പുത്തൻ ബൈക്കിന്മേലെ
അത്തർ, പൗഡറിൻ സമ്മിശ്രഗന്ധവും പരത്തി
മേൽപ്പാതി, കീഴ്പ്പാതി ഉടുപ്പുകളിട്ട കോമളൻ

“ഡാ, നമ്മക്കൊന്നു കൂടണ്ടേടാ”; ചോദിച്ചു പരിമളൻ
കേട്ടപാതി, കേൾക്കാത്ത പാതി
ഉയരുന്നൊരു ഝംഝണാരവം ദാഹത്തോടെ

നിറഞ്ഞു പൊങ്ങിയൊഴിയുന്ന ചഷകങ്ങൾ
കടിച്ചു വലിച്ചു കിഴിയ്ക്കുന്ന മസാലമണങ്ങൾ
കോമളൻ ഉവാച; “ഇനി ഞാനെന്റെ കവിത ചൊല്ലാം”

താളമിട്ടു പ്രോത്സാഹനം കൊട്ടുന്ന കരങ്ങൾ
പക്കമേളങ്ങളായ് കുഴഞ്ഞ നാക്കുഞൊട്ടലുകൾ
ആകെ പൊടിപൂരം, തിമിർപ്പ്, തപ്പുതാളങ്ങൾ

“ഞാനൊന്നാം ക്ലാസിൽ ചേർന്നു, വള്ളിനിക്കറിട്ട്
പിന്നെ രണ്ടാം ക്ലാസിൽ, മൂന്നാം ക്ലാസിൽ
അങ്ങനെ പോയീ കവിതയും പേശലും

ഓരോ വരിയ്ക്കുമുയർന്നൂ “ബലേ! ഭേഷ്”
“നീയൊരു സംഭവം തന്നെ” എന്നായി
ലഹരി നനച്ച ചുണ്ടുകളുടെ വാഴ്ത്തൽ

ഇടയ്ക്കെപ്പോഴോ നമ്മുടെ കവിപ്പാവം                                          
എത്തി നോക്കി “ഇവിടെന്താണൊരാരവം?”
പതുക്കെ കൂട്ടത്തിലേയ്ക്കൊന്നു തലയിട്ടു

ഉറയ്ക്കാത്ത തലയൊന്നു താങ്ങി ഉയർത്തി
കോമളൻ കവിയപ്പോൾ മാടിവിളിച്ചു
“ഡേയ്! ഒരെണ്ണം പിടിപ്പീരെടാ”

വൈഷമ്യ പാരമ്യത്തിൻ പരവേശം
ഉരുണ്ടുകൂടി തലപെരുത്ത പാവം കവി

ഇരുൾക്കവിത തേടിയകന്നു മന്ദം, പാവം

2015, ജൂൺ 26, വെള്ളിയാഴ്‌ച

മുനിഹിമാലയം


മൗനം വെടിയുന്നുവോ മുനിഹിമാലയം
മുണ്ഡിതശിരസ്സുമായ്,  ഹിമക്കാറ്റുരച്ച്
മുനിഞ്ഞും മുനിക്കാടുകളെ തൂത്തെറിഞ്ഞും
മുടികൾ ശിലോച്ചയമാകെ ചേർത്തിടിച്ചും

ഉടലു ഭൿഷിച്ചും സ്വേദസ്രവങ്ങളൂറ്റി-
നീർ വറ്റിച്ചു ചൂടോടെ മോന്തിയും, ദുർവ്വാശി,
ദുർമ്മത്സരം തോൽക്കനം ചെത്തിവെളുപ്പിച്ചും
ഉത്തുംഗശൃംഗത്തെ  പലവുരു താഡിച്ചു

ചോര കബന്ധങ്ങളരിഞ്ഞു തള്ളിത്തള്ളി
ഗംഗീഭൂതയാം തെളിനീർ കുറുകിക്കൊഴു-
ത്തിനിയും ശവങ്ങളും കൂളിയുമേറ്റുവാൻ
വൈതരണി കണക്കൊഴുകുന്നു നദികൾ

ശോഷിച്ച പൈതൃക പാഠങ്ങൾ പതപ്പിച്ചും
ദ്വേഷം കടുത്ത ഘണ്ടാരവമുയർത്തിയും
കഷായക്കടുംകൂട്ടുമാചാര്യമൊഴിയും
ഭാഷയും ഭേദവുമില്ലാതെ ദുഷിപ്പിച്ചും
തുടലുപൊട്ടിച്ചാർത്തലച്ചെത്തുന്നു ഗർവ്വം-
കുടിച്ചുന്മുക്തരാം മത്ത ഋഷഭങ്ങളായ്
മടയൻ, മടിയൻ, മടിശ്ശീലക്കാരനും
ഉടയോന്റെ പേരും പെരുമയുമോതിയും
തെല്ലൊന്നു മാനിയ്ക്കാതെ നിസൂദനചിത്തർ
അലറുന്നു, മുരളുന്നു, മാർ പിളർക്കുന്നു

കുകുദൻ ഹിമാലയം, ശൈലശൃംഗോത്തമൻ
കുലകന്യയെപ്പാരിൽ വാഴിച്ചു വധുവായ്
ചുടലഭസ്മം, മരവുരി, നെറ്റിക്കണ്ണും
കാമവും ക്രോധവും മേളിച്ച കഥയിതിൽ
തന്നുടൽ തണുപ്പിച്ചു തെളിനീരു
കൊണ്ടു തീർത്തൊരാ കൈലാസതീർത്ഥവും, പിന്നെ
ആരതിയ്ക്കായ് സ്വയംഭൂവാം മംഗളരൂപം
കഠിനമാം മനോബലമേകും യാത്രകൾ
കാത്തുസൂക്ഷിച്ചു മടിയിൽ മടക്കുകളിൽ
ദേശകാലാന്തരാതിജീവന ദൈവതം

ഒക്കെ വൃഥാവിലാക്കുന്നു വണികചിത്തർ
ബാക്കിവെയ്ക്കാതെ കുറ്റിയറുക്കുന്നു നീളെ
പൊട്ടിച്ചും പെറുക്കിയും വിറ്റുതീർക്കുന്നെങ്ങും
ഗണച്ഛായപോലും മറന്നും പുച്ഛമോടെ

ഇനി വയ്യ മിണ്ടാതിരിയ്ക്കാൻ ശേഷവും
അനങ്ങിയൊന്നമർന്നിരിയ്ക്കുക തന്നെടോ
നിനച്ചിരിയ്ക്കാതൊന്നു പിഴുതു മാറ്റണം
അനവധി നിരവധി അഹങ്കാരങ്ങൾ

മുനിഹിമാലയം ഗർജ്ജിയ്ക്കുന്നു താപത്താൽ
തൻ സഹോദരാദ്രികൾക്കും ദൈന്യം, പീഡനം
അശ്രുബിന്ദുക്കൾ തങ്ങുവാനുമില്ലൊരിടം
പറിച്ചെടുക്കുന്നു പുൽക്കൊടിത്തുമ്പു പോലും
പാരിന്നവകാശി മർത്ത്യർ മാത്രമാണെന്ന്
ഊറ്റം കൊള്ളുമീ രാശി മുടിക മുച്ചൂടം
ശേഷിയ്ക്കട്ടെ നേരവകാശികൾ മാത്രമായ്
പോറ്റുവാൻ മാത്രം ഇരതേടിപ്പഠിയ്ക്കട്ടെ

ഇതു ശാപമല്ല, ശാപമോക്ഷം ഒട്ടുമേ
മതിഭ്രാന്തുതീർത്ത മത്തിൻ വിധിനിര്യതി


2015, ജൂൺ 20, ശനിയാഴ്‌ച

സ്മരണാഞ്ജലി

അരുണാ ഷാൻബാഗ്, താങ്കളൊരു പ്രതീകമായിരുന്നു

ജീവിച്ചിരുന്ന മരണത്തിന്റെ
ഒളിഞ്ഞിരുന്നാളിയ പ്രതികാരത്തിന്റെ
ഇരുളിൽ ചങ്ങല കിലുക്കും കാമവെറിയുടെ
നിലയ്ക്കാത്ത നായ്ക്കുരകളുടെ വേട്ടഓരികളുടെ
നിലച്ച രക്തധമനികളുടെ നീർക്കെട്ടിന്റെ
ഓർമ്മകളുടെ നാഡീക്ഷതങ്ങളേറ്റ മസ്തിഷ്ക്കച്ചേതത്തിന്റെ
നിശാപുഷ്പങ്ങളിൽ പൂത്ത മരണഗന്ധത്തിന്റെ
പിന്നെയും, വെളിയിൽ വരാത്ത, ഇഷ്ടപ്പെടാത്ത
എന്തിന്റെയൊക്കെയോ ഇരയായിരുന്നു
എന്നിട്ടും താങ്കളൊരു പ്രതീകമായിരുന്നു
കുടുസ്സെങ്കിലും ഒറ്റമുറിജീവസന്ധാരണത്തിലൂടെ

മൃത്യുവിൻ പോർമുഖങ്ങളെല്ലാമടച്ച്
എന്തിനായിരുന്നു ചകിതപ്രാണൻ നിന്നെ വെല്ലുവിളിച്ചത്?
വൈകൃതോന്മത്തനായ് എന്തിനാണു
പൗരുഷോത്തേജനം നിന്നെ പ്രാപിച്ചത്?
കൃതകൃത്യയാണെന്നറിഞ്ഞിട്ടും നിരപരാധിയായിട്ടും
അധികാരവൃന്ദമെന്തേ കണ്ണടച്ചു കളഞ്ഞത്?
പ്രണയിയാം നിന്നെ ഉറ്റുനോക്കുവാനാകാതെന്തേ
പ്രതിശ്രുതദാമ്പത്യതത്പരൻ മടിച്ചു കടന്നു കളഞ്ഞത്?
ഉറ്റവരും ഉടയോരും കാണാമറത്തു നിന്നും
രക്തബന്ധം പോലുമെന്തേ മറന്നു മറഞ്ഞത്?

തങ്ങളിലൊരുവളായ്, ദർപ്പണബിംബയായ്
ആശുപത്രിക്കിടക്കയിൽ, പോയ വത്സരങ്ങളിൽ
മുറതെറ്റാതെ മരണത്തിന്റെ കരങ്ങളിൽ ഭദ്രമായ്
നിന്നെയേൽപ്പിയ്ക്കാൻ കാവൽ നിന്ന മാലാഖമാർക്കു നന്ദി

അകലെയെങ്ങോ ആശ്വസിച്ചിരിയ്ക്കും നിൻ കൊലയാളി
 മരണമൊരു മഴയായ് നിന്നെ കുളുർത്തപ്പോൾ
അതിലും നിന്ദ്യം ഇവിടെ നീതിയും ന്യായവും
അന്തസ്സായ് മരണം പോലും വിധിയ്ക്കാത്ത അഭിജാതർ

അരുണാ ഷാൻബാഗ്, സ്മരണാഞ്ജലി
മറവിയുടെ താഴുകൾ തകർത്ത മരണമേ,

നന്ദി, ദശസഹസ്രം നന്ദി

2015, മേയ് 22, വെള്ളിയാഴ്‌ച

മർമ്മരങ്ങൾ

ഞാനിപ്പോൾ ഏകാന്തതയെ
വല്ലാതെ പ്രണയിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു

ചെകിടടപ്പിയ്ക്കുന്ന ഏകാന്തത
പുകച്ചുരുളുകളാൻ വലയം തീർത്ത്
കനം വെയ്ക്കുന്ന ഇരുട്ടിലേയ്ക്ക് കണ്ണുംനട്ട്
മനം മടുപ്പിയ്ക്കുന്ന വിരസചിന്തകളിൽ മുഴുകി
ആരെയും കാത്തിരിയ്ക്കാനില്ലാതെ
മനസ്സിൻ വാതായനങ്ങൾ വലിച്ചടച്ച്
ഉമ്മറക്കോലായിൽ തനിച്ചിരിയ്ക്കുമ്പോൾ
എന്തിനെന്നില്ലാതെ കൊതിപ്പിയ്ക്കുന്ന
ഉൾക്കിടിലം കൊള്ളിയ്ക്കുന്ന ഏകാന്തത

മലർക്കെത്തുറന്നിട്ട പ്രവേശനകവാടങ്ങൾ
ഇപ്പോൾത്തന്നെ താഴിട്ടുപൂട്ടണം
ആരും കയറിവരാതിരിയ്ക്കാൻ;
നിശ്ശബ്ദമായ കാലടിയൊച്ചകൾ പോലും

ഒറ്റയ്ക്കിരുന്നാലും മറ്റുള്ളവർ കാണുന്ന
ചിന്തയിൽ മുഴുകിയ എന്റെ രൂപം
വെളിയിലെ വിളക്കുകളണച്ച്
ദൃഷിപഥങ്ങളിൽ നിന്നെല്ലാമകറ്റണം

കൂരിരുൾക്കാട്ടിലെ നക്ഷത്രക്കണ്ണുകൾ
ജീവിതക്കാഴ്ചയിലെ വേർപ്പാടിൻ കഥകൾ
മിന്നിപ്പറഞ്ഞു കരയുന്ന നേരത്ത്
കണ്ണിർച്ചാലുകൾ വറ്റാതെ നൊന്തൊന്നു നീറണം

വൈകിയുദിയ്ക്കുന്ന ചന്ദ്രനെ നോക്കി
നീരസമില്ലാതെ, ആർദ്രഭാവത്തോടെ
പൗർണ്ണമിയിൽ നിന്നും അമാവാസിയിലേയ്ക്കുള്ള
അർക്കവെളിച്ചത്തിന്റെ വിളർച്ചയളക്കണം

ഗന്ധങ്ങൾ മരവിച്ച് പൊറ്റകൾ കെട്ടി
അന്ധാളിച്ചു നിൽക്കുന്ന നാഡിയും മസ്തിഷക്കവും
മദവും മത്സരവും മറന്ന് തളർന്നുറങ്ങുമ്പോൾ
അന്ധകാരത്തിന്റെ നിറപറ നേരണം

ഇതെല്ലാം ഒത്തുവന്നിട്ടെന്തിനാണെന്നെ
ശബ്ദങ്ങൾ ഒന്നൊന്നായ് ശല്യപ്പെടുത്തുന്നത്?
ഓർമ്മൾ, സ്വപ്നങ്ങൾ, ബന്ധങ്ങൾ എന്തിനാണു
മേളങ്ങളും മേളപ്പദങ്ങളും ആടിത്തീർത്ത് വളയുന്നത്?

ഞാനിപ്പോൾ ഏകാന്തതയെ, അതിന്റെ ഗന്ധത്തെ
സ്വച്ഛമായ ഒറ്റയാൻ കാറ്റിനെ, അതിന്റെ മർമ്മരത്തെ
ധ്രുവസീമയിലെ ഏകാന്തതാരത്തിൻ വെളിച്ചത്തെ
വല്ലാതെ പ്രണയിക്കാൻ തുടങ്ങിയിരിയ്ക്കുന്നു;

വല്ലാതെ പ്രണയിക്കാൻ തുടങ്ങിയിരിയ്ക്കുന്നു

2015, മേയ് 9, ശനിയാഴ്‌ച

മതി; ഇത്രയും മതി

അവഹേളനപ്രമേയത്തിന്റെ വിജയഭേരിയിൽ മുങ്ങി
പടിയിറങ്ങിപ്പോയ പ്രണയവും പ്രണയവല്ലരികളും
ഓർമ്മകളുടെ ധാരാളിത്തത്തിൽ വാടിവീഴാതെ
പരസ്പരവിശ്വാസത്തിന്റെ ജലതതിയിൽ പൊങ്ങിക്കിടന്നു

ആവേഗം മുറ്റിയ ജീവിതാവേശം തിരമാലയായ്
എന്നോ കരയിലടുപ്പിച്ച പ്രണയകുടീരം വിധിപോലെ
കാലയാപനത്തിനായ് കരയിലുറച്ചുപോയ്
വേരിറങ്ങി ആഴത്തിൽനിന്നും വെള്ളവും വളവുമെടുത്തു

മുകിൽത്തുണ്ടുകൾ പൊട്ടിനുപോലുമില്ലാത്ത നീലാംബരം
സ്വച്ഛമായി നീണ്ടുനിവർന്ന് കൈനീട്ടി മാടിവിളിച്ചപ്പോൾ
പണ്ടെന്നാൽ, പണ്ട് വർഷങ്ങൾക്കുമുമ്പത്തെ മേഘവിസ്ഫോടനത്തിന്റെ
ബ്രഹ്മാണ്ഡശക്തിയെ മറന്ന് തറവാട്ടുമുറ്റം കേറിവന്നതാണിന്ന്

തിരിച്ചുവരവിന്റെ രാത്രി; നിനയ്ക്കാതെ നിലയ്ക്കാതെ പെയ്ത മഴയത്ത്
രാത്രിയുടെ ശബ്ദങ്ങൾ ആഘോഷാരവം മുഴക്കി
രാപ്പാടികൾ മതിമറന്ന് ശീർഷകം പാടി, തളരുംവരെ
രാപ്പക്ഷികൾ ചിറകടിയൊച്ചയാൽ പക്കമേളം തീർത്തു

സീമന്തരേഖയിലെ സിന്ദൂരം നിറം കെടുത്താതെ
സ്നേഹസൂചകം കോർത്ത ചരടു പൊട്ടിയ്ക്കാതെ
സമർപ്പണപൂരകങ്ങളായ് സഹവർത്തിച്ചും ചിരിച്ചും
സഹനതീരങ്ങളിൽ മുള്ളുകോട്ടകളിൽ വസിച്ചതിൻ ആത്മഹർഷം

വർഷങ്ങളുടെ ഇടവേള; അവയ്ക്കിടയിൽ കുരുത്ത
പൊടിപ്പും തൊങ്ങലും ചേർക്കാത്ത ജനിതകപ്പകർപ്പുകൾ
ജീവസന്ധാരണത്തിന്റെ ഗതിമൂർച്ഛകൾ പാകപ്പെടുത്തിയവർ
പിന്തുടർച്ചയുടെ പാതകൾക്ക് നേരവകാശം പകുത്തവർ

ഇനി മതി; യാത്രാംദേഹി തൻ ദീക്ഷ മാറ്റാം
പണ്ടുറങ്ങി ഉണർന്ന കുടുസ്സുമുറിയിലൊതുങ്ങാം
പഴമയുടെ കനം നിറച്ച ചൂരും ചൂടും നിറഞ്ഞ
പഴംകഥ കേട്ടുറക്കം വഴുതിയ ചുമരുകൾ നോക്കാം

വർഷങ്ങളുഴുതുമറിച്ചതോർക്കാൻ ഒരു ചാരുകസേര
കുടിച്ചു വറ്റിച്ച തീണ്ടൽനീർക്കയ്പു മാറ്റാൻ ഒരു കൂജയും
കൺചിമ്മുമ്പോഴും അരികത്തിരിയ്ക്കാൻ, ആയുസ്സു ഹോമിച്ച
സഹയാത്രികയും; മതി, ഇത്രയും മതി, ഈ ജന്മം സാർത്ഥകം