ബ്ലോഗ് ആര്‍ക്കൈവ്

2015, നവംബർ 24, ചൊവ്വാഴ്ച

ചുംബനം


നമുക്കോഷ്ഠോധരങ്ങൾ പങ്കിടാം
മിഴിയിണകൾ പാതി കൂപ്പിടാം
ഇരുമെയ് പകുത്ത് ചേർന്നിടാം
പരിസരം മറന്നൊന്ന് ചുംബിയ്ക്കാം

പകലന്തി തൻ വിയർപ്പിറ്റും ചൂരിൽ
ലോപമെന്യേ സ്രവിയ്ക്കും ഉമിനീരിൻ ചൂടിൽ
ഉയർന്നുയരും ഉച്ഛ്വാസ നിശ്വാസ വേഗത്തിൽ
പ്രജ്ഞയും മജ്ജയും പരസ്പരം കൈമാറാം

ഇതൊരാത്മനിഷ്ഠമാം ബന്ധത്തിൻ ചിന്മുദ്ര
ദേഹവും ദേഹിയും ഒന്നാകും ഉത്സവം
ഹർഷപുളകങ്ങൾ ഉരുൾകൂടും യാമാരംഭം
മനോവാഞ്ചയായൊഴുകും മൃദുല വികാരം

ചുണ്ടുകൾ കോർത്തും ഉൾഭക്ഷിച്ചും
ദേഹാർത്തി ചോരാതെ സൂക്ഷിച്ചും
നിവസിയ്ക്കുന്ന ലോകത്തെ മറക്കാം
ദൈന്യത്തെ, അഷ്ടി ദുഃഖങ്ങളെ മറയ്ക്കാം

അമർഷങ്ങൾ, ഘർഷണ ബലാബലങ്ങൾ
ക്ലേശങ്ങൾ, ഘോഷാരവങ്ങൾ
ക്ലിപ്ത ദാമ്പത്യ സമശീർഷകങ്ങൾ
ഒക്കെയും ഒരുൾശ്വാസത്തിലൊതുക്കാം

നിലയ്ക്കാത്ത ജീവന്റെ ജീവനിൽ
നിലയ്ക്കുന്ന കാലമാകുന്നു നാം
അടർത്തുവാനാകാത്ത പേടകക്കൂടിൽ
ജാലകമടയ്ക്കും ചുംബിതാക്കൾ നാം

2015, ഒക്‌ടോബർ 13, ചൊവ്വാഴ്ച

വീടായ ഞാൻ


ഞാനിന്നുമൊരു വീടു തന്നെ;
പേരിന്നു മാത്രം.

സൂക്ഷിച്ചു നോക്കുക നിങ്ങൾ
എൻ പുറംഭിത്തിയിലിപ്പൊഴും
മായാതെ പതിഞ്ഞു കിടപ്പുണ്ട് മങ്ങി
പഴയതെങ്കിലും പെരുമയുടെ പഴംപുരാണം;
എന്റെ പേർ, എന്നിലെ തറവാട്ടു മഹിമ
കല്ലൻ മൂപ്പന്റെ കൊത്തുളി വടിവിൽ

ഉണ്ടായിരുന്നിവിടെ, പൊറുത്തിരുന്നിവിടെ
കണ്ണുകൾ കൊണ്ടു സ്വപ്നങ്ങൾ നെയ്ത്
പകൽ വെളിച്ചത്തിൻ കിനാച്ചൂടിൽ മയങ്ങി
കലങ്ങാത്ത കണ്ണുകളാൽ കിന്നാരം പറഞ്ഞ്
മതിലകം ചാടി പ്രണയഭേരി മുഴക്കിയവർ,
വഴിക്കണ്ണു നീട്ടി തൈലപ്പൊതിയ്ക്കായി
പരാതിച്ചെല്ലവും തുറന്ന് നാലുകൂട്ടം മുറുക്കി
പഴമയുടെ താക്കോൽക്കൂട്ടം അരക്കെട്ടിൽ
വയറു മുറുകുന്നതറിഞ്ഞിട്ടും മുറുക്കിക്കെട്ടിയോർ,
ഒഴിയാറായ പത്തായവും പേറൊഴിയാത്ത വയറുകളും
വാഴയിലക്കോണകമുടുത്ത ഉണ്ണികളും
മെഴുക്കു പുരണ്ട ചാരുകസേരക്കാരണവരും
തിണ്ണക്കോലായിലെ പടിയിട്ട കിണ്ണങ്ങളും
ഇന്നും കലപില കൂട്ടുന്നെൻ മനസ്സിൻ മച്ചിൻപുറങ്ങളിൽ

സ്വപ്നവും മരണവും കൈകോർത്തു മരിച്ച
സഹജീവനത്തിന്റെ സന്ധ്യയാമങ്ങളിലൂടെ
പടിയിറങ്ങിപ്പോയീ ജന്മങ്ങൾ;
ജീവിതക്ലാവു പിടിച്ച കാവുബിംബങ്ങൾ
ഒപ്പം നീർവറ്റി വേരറ്റുണങ്ങി കുറ്റിയറ്റൂ
തലമുറകൾ പടുത്തിട്ട കാവുകൾ, വടവേർ മനങ്ങളും

പുതുമ പോരാഞ്ഞ്, പെരുമ പോരാഞ്ഞ്
പുറമോടിയുടെ പൊടിപ്പും തൊങ്ങലും പോരാഞ്ഞ്
പടിവാതിൽ, പടിപ്പുര മോന്തായം, കഴുക്കോൽ
എന്തിന്, കാരണവത്തറക്കല്ലുകൾ പോലും വിറ്റ്
സങ്കടമെന്യേ സുഖാലസ്യത്തിൻ ഉറവകൾ  തേടി
എന്നെ പഴിച്ച്, പുച്ഛിച്ച്, കാറിത്തുപ്പി
നടന്നു പോയ് പുത്തൻ കൂറ്റിൻ സന്തതികൾ

ഇനി, ഞാനിവിടെ തനിച്ച്
ചിന്തയെന്ന, ഏകമെന്ന, ബോധത്തിൽ കിതയ്ക്കുന്നു

ഒരു ചിതലുറുമ്പു വന്നെന്നെ കടിയ്ക്കുന്നു
വല്ലാതെ നോവുന്നു, എങ്കിലും സഹിയ്ക്കുന്നു
നീചനെങ്കിലും അവനെങ്കിലും വേണമല്ലോ എന്നെ
അന്നമായെങ്കിലും വേണമല്ലോ എന്നെ
കാതൽത്തടികളിൽ ഈറൻ കളയാതെ
കാത്തിരിയ്ക്കട്ടെ കടികളേല്ക്കാൻ കനിവോടെ


2015, സെപ്റ്റംബർ 27, ഞായറാഴ്‌ച

പാരമ്പര്യം

ഭോഷ്ക്ക്! അല്ലാതെ മറ്റെന്താണ്?
പരമ്പരയായ് പകരുന്ന പമ്പരക്കറക്കം
പാരമ്പര്യമെന്നൊരു ബഹുവാക്ക്
ഇതല്ലാതെ മറ്റെന്തുണ്ടു വിശേഷണം?

വരണ്ടുതുടങ്ങിയ തൂലികത്തുമ്പിൻ
മുനകൊണ്ടു കീറിയ താളിൻ പഴക്കമോ
മരണക്കിടക്കയ്ക്കിരുപുറം നിന്ന്
വാവിട്ടോതുന്ന മേനി പറച്ചിലോ
പഴയതും പുതിയതും തുലാച്ചുമലിൽ തൂക്കി
അഴുകി ദ്രവിപ്പിയ്ക്കും മനസ്സിൻ തുലനമോ
ഏതാണെന്നറിയില്ല സൂചകം
ഇതൊന്നും തന്നെയോയെന്നുമറിയില്ല

പ്രപിതാമഹത്വവും, അതിനും മുൻപത്തെ,
തട്ടിൻപുറങ്ങളിലട്ടിയിട്ടു നുരുമ്പിയ്ക്കും
മാറാല, ചിതൽപ്പുറ്റു പുഴുക്കളരിയ്ക്കും
മാറാത്ത ശീലക്കേടുകളുടെ അലക്കാത്ത ഭാണ്ഡങ്ങൾ,
തർക്കവിതർക്കങ്ങളക്കമിട്ടലക്കുന്ന
ബോധക്ഷയത്തിൻ കരാളഹസ്താലിംഗനങ്ങൾ,
ജനനവും സ്വത്വവും പിറന്ന വീട്ടിൽത്തന്നെ
പരസ്പരം വിരുന്നുമൂലകളൊരുക്കും ബീജാവാപങ്ങൾ,
തേടിയെത്തും തനിയാവർത്തന വിശേഷണങ്ങളിൽ
മുൾക്കിരീടമായ് ചാർത്തിക്കിട്ടുന്ന തലമുറഛായകൾ,
ഓക്കാനം തികട്ടുന്ന മുഖസ്തുതി പാഠകം കേട്ട്
ജാതകപ്പേറുകൾ നാണിയ്ക്കും കർമ്മവും കാപട്യവും

എല്ലാം ചേർത്ത് മെനയുന്ന സങ്കലന വ്യവകലന-
ക്കസർത്തുകൾ ബാക്കിശിഷ്ടം ലോപിച്ച്
ആറ്റിക്കുറുക്കി ചൊൽവിളി കേൾക്കുവാൻ
മനുഷ്യജന്മങ്ങളുടെ തുടർക്കഥയാകുന്നു പാരമ്പര്യം

ഇതു കഷ്ടമല്ലേ? ഭോഷ്ക്കല്ലേ? പാഴ്ക്കിഴികളല്ലേ?

ചിന്തിച്ചു ചിന്തിച്ചു തലപുണ്ണാകുന്നതും പാരമ്പര്യം!!!!

2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

ലസാഗു


എന്തിന്നുമേതിനും കൂടെ
ഏന്തി നിൽക്കാതെ നിൽക്കുന്നു
മോന്തായം താങ്ങും പല്ലിയായ്
സ്വന്തമായ് വില കൊള്ളാതെ

അശേഷം ജഡത്വമില്ല
നിശ്ശേഷം ചാഞ്ചല്ല്യമില്ല
സുശാന്തം ചേർന്നു നില്പതു
ദശാംശം ഗുണിതശിഷ്ടം

മറ്റെന്തും വില കൂടിടും
ഇവനൊന്നു കൂടിച്ചേർന്നാൽ
ഇവനപ്പൊഴും സ്ഥിരാങ്കം
ഇവനെപ്പൊഴും തൻവില

പെരുക്കിയും പെരുപ്പിച്ചും
പലവിധം പണമായും
പഞ്ചപാവം ചമയുന്നു
പലപ്പോൾ ഋണഭാവത്തിൽ

 വാതിൽപ്പടിയിൽ മറഞ്ഞു
നിന്നെപ്പൊഴും ചിരിയ്ക്കുന്നു
മറ്റാരുമോർക്കാതെ എന്നും
സാധാരണനാം ലസാഗു

സന്ധാരണങ്ങളിൽ ശക്തി
ബന്ധഭേദങ്ങൾക്കു സാക്ഷി
സന്ധിസംഭാഷണ പ്രിയൻ
അന്ധഭാഷണത്തിൽ പ്രതി

ജനപഥങ്ങൾക്കദ്വയൻ
ജാഗരൂപൻ, പുറത്തുള്ളോൻ
ജാട കാണിയ്ക്കാതെ തീർത്തും
ജട പിടിയ്ക്കാതെ നിൽക്കും

എവിടേം കാണാം ലസാഗു
സൂക്ഷിച്ചു നോക്കിക്കൊള്ളുക
വയസ്സുമക്ഷിയും ചേർന്ന്
ഒരൊറ്റ നില്പു നില്പവൻ

വാൽക്കഷ്ണം

ല.സാ.ഗു. :-  ലഘുതമ സാധാരണ ഗുണിതം

                   അഥവാ  Least Common Factor

2015, ജൂലൈ 27, തിങ്കളാഴ്‌ച

കാശില്ലാത്ത കവി

വാർന്നുവീണ കവിതക്കൂട്ടുകളുമായ്
ഒറ്റയ്ക്കു നീങ്ങുന്നു തോൾസഞ്ചിയുമായൊരാൾ;
ഒരു പാവം കവി; കൂട്ടിന്നാരുമില്ലാതെ

നടവഴികളിൽ ചങ്ങാതിക്കൂട്ടങ്ങളങ്ങിങ്ങ്
സൊറയും പരദൂഷണവും പരസ്പരം പാരയുമായ്
വിശേഷാൽ വട്ടംകൂട്ടുന്നു “ഷെയറി”ന്നായ്

എല്ലാർക്കുമറിയാം കവിയെ; കവിയക്ഷരങ്ങളെ
പരിചയം ഭാവിയ്ക്കുന്നു കൂട്ടങ്ങൾ പ്രതീക്ഷയിൽ
പക്ഷെ, കവിയായല്ല; മറ്റൊരാൾ കണക്കിൽ

തലയാട്ടുതലവന്മാർ ഒന്നൊന്നായ്
ചോദ്യമെറിയുന്നു; തപ്പുന്നു കവിക്കീശയിൽ
“തുട്ടുണ്ടോ നോട്ടുണ്ടോ ഷെയറിടുന്നില്ലെടോ?”

മരണം പൊടിഞ്ഞു മണ്ണായടരുന്ന
ചിന്തയുടെ തേനടരുകൾ ഉറുമ്പു തിന്നുന്ന
കവിയുടുപ്പിന്റെ ഓട്ടക്കീശയൊന്നു നാണിച്ചു

“’കെവി’യത്രെ; ’കെവി’; ഇവനാരെടാ”
കൂക്കിയാർക്കുന്നു “ഷെയർ” പ്രേമികൾ
തുളക്കീശയും തുളവീണ മാനവുമായ് തടിതപ്പുന്നു കവി

പിറകെ വരുന്നൊരു പുത്തൻ ബൈക്കിന്മേലെ
അത്തർ, പൗഡറിൻ സമ്മിശ്രഗന്ധവും പരത്തി
മേൽപ്പാതി, കീഴ്പ്പാതി ഉടുപ്പുകളിട്ട കോമളൻ

“ഡാ, നമ്മക്കൊന്നു കൂടണ്ടേടാ”; ചോദിച്ചു പരിമളൻ
കേട്ടപാതി, കേൾക്കാത്ത പാതി
ഉയരുന്നൊരു ഝംഝണാരവം ദാഹത്തോടെ

നിറഞ്ഞു പൊങ്ങിയൊഴിയുന്ന ചഷകങ്ങൾ
കടിച്ചു വലിച്ചു കിഴിയ്ക്കുന്ന മസാലമണങ്ങൾ
കോമളൻ ഉവാച; “ഇനി ഞാനെന്റെ കവിത ചൊല്ലാം”

താളമിട്ടു പ്രോത്സാഹനം കൊട്ടുന്ന കരങ്ങൾ
പക്കമേളങ്ങളായ് കുഴഞ്ഞ നാക്കുഞൊട്ടലുകൾ
ആകെ പൊടിപൂരം, തിമിർപ്പ്, തപ്പുതാളങ്ങൾ

“ഞാനൊന്നാം ക്ലാസിൽ ചേർന്നു, വള്ളിനിക്കറിട്ട്
പിന്നെ രണ്ടാം ക്ലാസിൽ, മൂന്നാം ക്ലാസിൽ
അങ്ങനെ പോയീ കവിതയും പേശലും

ഓരോ വരിയ്ക്കുമുയർന്നൂ “ബലേ! ഭേഷ്”
“നീയൊരു സംഭവം തന്നെ” എന്നായി
ലഹരി നനച്ച ചുണ്ടുകളുടെ വാഴ്ത്തൽ

ഇടയ്ക്കെപ്പോഴോ നമ്മുടെ കവിപ്പാവം                                          
എത്തി നോക്കി “ഇവിടെന്താണൊരാരവം?”
പതുക്കെ കൂട്ടത്തിലേയ്ക്കൊന്നു തലയിട്ടു

ഉറയ്ക്കാത്ത തലയൊന്നു താങ്ങി ഉയർത്തി
കോമളൻ കവിയപ്പോൾ മാടിവിളിച്ചു
“ഡേയ്! ഒരെണ്ണം പിടിപ്പീരെടാ”

വൈഷമ്യ പാരമ്യത്തിൻ പരവേശം
ഉരുണ്ടുകൂടി തലപെരുത്ത പാവം കവി

ഇരുൾക്കവിത തേടിയകന്നു മന്ദം, പാവം

2015, ജൂൺ 26, വെള്ളിയാഴ്‌ച

മുനിഹിമാലയം


മൗനം വെടിയുന്നുവോ മുനിഹിമാലയം
മുണ്ഡിതശിരസ്സുമായ്,  ഹിമക്കാറ്റുരച്ച്
മുനിഞ്ഞും മുനിക്കാടുകളെ തൂത്തെറിഞ്ഞും
മുടികൾ ശിലോച്ചയമാകെ ചേർത്തിടിച്ചും

ഉടലു ഭൿഷിച്ചും സ്വേദസ്രവങ്ങളൂറ്റി-
നീർ വറ്റിച്ചു ചൂടോടെ മോന്തിയും, ദുർവ്വാശി,
ദുർമ്മത്സരം തോൽക്കനം ചെത്തിവെളുപ്പിച്ചും
ഉത്തുംഗശൃംഗത്തെ  പലവുരു താഡിച്ചു

ചോര കബന്ധങ്ങളരിഞ്ഞു തള്ളിത്തള്ളി
ഗംഗീഭൂതയാം തെളിനീർ കുറുകിക്കൊഴു-
ത്തിനിയും ശവങ്ങളും കൂളിയുമേറ്റുവാൻ
വൈതരണി കണക്കൊഴുകുന്നു നദികൾ

ശോഷിച്ച പൈതൃക പാഠങ്ങൾ പതപ്പിച്ചും
ദ്വേഷം കടുത്ത ഘണ്ടാരവമുയർത്തിയും
കഷായക്കടുംകൂട്ടുമാചാര്യമൊഴിയും
ഭാഷയും ഭേദവുമില്ലാതെ ദുഷിപ്പിച്ചും
തുടലുപൊട്ടിച്ചാർത്തലച്ചെത്തുന്നു ഗർവ്വം-
കുടിച്ചുന്മുക്തരാം മത്ത ഋഷഭങ്ങളായ്
മടയൻ, മടിയൻ, മടിശ്ശീലക്കാരനും
ഉടയോന്റെ പേരും പെരുമയുമോതിയും
തെല്ലൊന്നു മാനിയ്ക്കാതെ നിസൂദനചിത്തർ
അലറുന്നു, മുരളുന്നു, മാർ പിളർക്കുന്നു

കുകുദൻ ഹിമാലയം, ശൈലശൃംഗോത്തമൻ
കുലകന്യയെപ്പാരിൽ വാഴിച്ചു വധുവായ്
ചുടലഭസ്മം, മരവുരി, നെറ്റിക്കണ്ണും
കാമവും ക്രോധവും മേളിച്ച കഥയിതിൽ
തന്നുടൽ തണുപ്പിച്ചു തെളിനീരു
കൊണ്ടു തീർത്തൊരാ കൈലാസതീർത്ഥവും, പിന്നെ
ആരതിയ്ക്കായ് സ്വയംഭൂവാം മംഗളരൂപം
കഠിനമാം മനോബലമേകും യാത്രകൾ
കാത്തുസൂക്ഷിച്ചു മടിയിൽ മടക്കുകളിൽ
ദേശകാലാന്തരാതിജീവന ദൈവതം

ഒക്കെ വൃഥാവിലാക്കുന്നു വണികചിത്തർ
ബാക്കിവെയ്ക്കാതെ കുറ്റിയറുക്കുന്നു നീളെ
പൊട്ടിച്ചും പെറുക്കിയും വിറ്റുതീർക്കുന്നെങ്ങും
ഗണച്ഛായപോലും മറന്നും പുച്ഛമോടെ

ഇനി വയ്യ മിണ്ടാതിരിയ്ക്കാൻ ശേഷവും
അനങ്ങിയൊന്നമർന്നിരിയ്ക്കുക തന്നെടോ
നിനച്ചിരിയ്ക്കാതൊന്നു പിഴുതു മാറ്റണം
അനവധി നിരവധി അഹങ്കാരങ്ങൾ

മുനിഹിമാലയം ഗർജ്ജിയ്ക്കുന്നു താപത്താൽ
തൻ സഹോദരാദ്രികൾക്കും ദൈന്യം, പീഡനം
അശ്രുബിന്ദുക്കൾ തങ്ങുവാനുമില്ലൊരിടം
പറിച്ചെടുക്കുന്നു പുൽക്കൊടിത്തുമ്പു പോലും
പാരിന്നവകാശി മർത്ത്യർ മാത്രമാണെന്ന്
ഊറ്റം കൊള്ളുമീ രാശി മുടിക മുച്ചൂടം
ശേഷിയ്ക്കട്ടെ നേരവകാശികൾ മാത്രമായ്
പോറ്റുവാൻ മാത്രം ഇരതേടിപ്പഠിയ്ക്കട്ടെ

ഇതു ശാപമല്ല, ശാപമോക്ഷം ഒട്ടുമേ
മതിഭ്രാന്തുതീർത്ത മത്തിൻ വിധിനിര്യതി


2015, ജൂൺ 20, ശനിയാഴ്‌ച

സ്മരണാഞ്ജലി

അരുണാ ഷാൻബാഗ്, താങ്കളൊരു പ്രതീകമായിരുന്നു

ജീവിച്ചിരുന്ന മരണത്തിന്റെ
ഒളിഞ്ഞിരുന്നാളിയ പ്രതികാരത്തിന്റെ
ഇരുളിൽ ചങ്ങല കിലുക്കും കാമവെറിയുടെ
നിലയ്ക്കാത്ത നായ്ക്കുരകളുടെ വേട്ടഓരികളുടെ
നിലച്ച രക്തധമനികളുടെ നീർക്കെട്ടിന്റെ
ഓർമ്മകളുടെ നാഡീക്ഷതങ്ങളേറ്റ മസ്തിഷ്ക്കച്ചേതത്തിന്റെ
നിശാപുഷ്പങ്ങളിൽ പൂത്ത മരണഗന്ധത്തിന്റെ
പിന്നെയും, വെളിയിൽ വരാത്ത, ഇഷ്ടപ്പെടാത്ത
എന്തിന്റെയൊക്കെയോ ഇരയായിരുന്നു
എന്നിട്ടും താങ്കളൊരു പ്രതീകമായിരുന്നു
കുടുസ്സെങ്കിലും ഒറ്റമുറിജീവസന്ധാരണത്തിലൂടെ

മൃത്യുവിൻ പോർമുഖങ്ങളെല്ലാമടച്ച്
എന്തിനായിരുന്നു ചകിതപ്രാണൻ നിന്നെ വെല്ലുവിളിച്ചത്?
വൈകൃതോന്മത്തനായ് എന്തിനാണു
പൗരുഷോത്തേജനം നിന്നെ പ്രാപിച്ചത്?
കൃതകൃത്യയാണെന്നറിഞ്ഞിട്ടും നിരപരാധിയായിട്ടും
അധികാരവൃന്ദമെന്തേ കണ്ണടച്ചു കളഞ്ഞത്?
പ്രണയിയാം നിന്നെ ഉറ്റുനോക്കുവാനാകാതെന്തേ
പ്രതിശ്രുതദാമ്പത്യതത്പരൻ മടിച്ചു കടന്നു കളഞ്ഞത്?
ഉറ്റവരും ഉടയോരും കാണാമറത്തു നിന്നും
രക്തബന്ധം പോലുമെന്തേ മറന്നു മറഞ്ഞത്?

തങ്ങളിലൊരുവളായ്, ദർപ്പണബിംബയായ്
ആശുപത്രിക്കിടക്കയിൽ, പോയ വത്സരങ്ങളിൽ
മുറതെറ്റാതെ മരണത്തിന്റെ കരങ്ങളിൽ ഭദ്രമായ്
നിന്നെയേൽപ്പിയ്ക്കാൻ കാവൽ നിന്ന മാലാഖമാർക്കു നന്ദി

അകലെയെങ്ങോ ആശ്വസിച്ചിരിയ്ക്കും നിൻ കൊലയാളി
 മരണമൊരു മഴയായ് നിന്നെ കുളുർത്തപ്പോൾ
അതിലും നിന്ദ്യം ഇവിടെ നീതിയും ന്യായവും
അന്തസ്സായ് മരണം പോലും വിധിയ്ക്കാത്ത അഭിജാതർ

അരുണാ ഷാൻബാഗ്, സ്മരണാഞ്ജലി
മറവിയുടെ താഴുകൾ തകർത്ത മരണമേ,

നന്ദി, ദശസഹസ്രം നന്ദി