ബ്ലോഗ് ആര്‍ക്കൈവ്

2017, ഏപ്രിൽ 22, ശനിയാഴ്‌ച

മരണം വാരാഘോഷം

എനിയ്ക്ക് മരണത്തെ പേടിയാണ്
മരിയ്ക്കാൻ ഭയമില്ലെങ്കിലും
ഹേതു; മരണമെപ്പോഴും ആഘോഷാങ്കിതം
ചകിതമാം വിയോഗമെങ്കിലും

മടങ്ങിയ കൈകാലുകൾ നിവർത്തിക്കെട്ടി
തുറന്ന കണ്ണുകൾ അമർത്തിയടപ്പിച്ച്
കോടി മണക്കുന്ന കോറ പുതപ്പിച്ച്
നെറ്റിയിൽ, നെഞ്ഞത്ത് ഭസ്മം പൂശി
ശവം മണത്തെത്തുന്ന ഉറുമ്പിന് മഞ്ഞളിട്ട്
നിറച്ചെപ്പു വെച്ച്, നിലവിളക്കു കത്തിച്ച്
നാളികേരം പകുത്ത് മാറത്തും പടിപ്പുറത്തും വെച്ച്
കരച്ചിലിൻ പതിതാളത്തിൽ തുടങ്ങും ആഘോഷം

തന്റേത്, തന്റേത് വലിയതെന്ന പുഷ്പചക്രങ്ങൾ
ഞെട്ടിത്തരിച്ച ദുഃഖപ്പങ്കുചേരലുകൾ
പൊട്ടിത്തെറിയ്ക്കുന്ന ബന്ധുത്വ കാപട്യങ്ങൾ
മുഖം മറച്ചെത്തും ശത്രുസന്തോഷാതിരേകങ്ങൾ
മനം മടുപ്പിയ്ക്കും ഗണഗോത്രാചാരസംഹിതകൾ
പന്തലിൽ കസേരയിട്ട വളിച്ച നേരമ്പോക്കുകൾ

വിയോഗദുഃഖമളക്കാൻ മദ്യചഷകം നിറയ്ക്കുന്നവർ
തിരക്കഭിനയിച്ചെത്തും നായകസിംഹരൂപികൾ
ഇതുവരെയില്ലാത്ത ഉറ്റബന്ധുത്വക്കൂറ്റുകാർ, സ്ഥാനികൾ
ഇതിനെല്ലാമിടയിൽ നിവർത്തിക്കിടത്തപ്പെട്ട ദേഹവും

എല്ലാർക്കുമൊന്നറിയണം, “എപ്പഴാ എടുക്ക്വാ”?
“ആരെയാണിനി കാക്കുന്നത്? എപ്പോളാ വരണത്?”

പോയി പലകാര്യവുമുള്ളതാണെല്ലാർക്കും
ഏഴിന്നെങ്കിലും അസ്ഥി പെറുക്കണം; ചടങ്ങു തീർക്കണം
മരണം വാരാഘോഷം കെങ്കേമമാക്കണം
ഒന്നിനും ഇനിയെങ്കിലും ഒരു കുറവും വരുത്തരുതല്ലോ

മരണം വിധിനിശ്ചയം; അജ്ഞമാം വികാരം 
എങ്കിലും ഇങ്ങനെയൊക്കെ മരിയ്ക്കാൻ എനിയ്ക്കു പേടിയാണ്



1 അഭിപ്രായം:

സുധി അറയ്ക്കൽ പറഞ്ഞു...

എല്ലാം ഒരു വിധി നിശ്ചയം.