ബ്ലോഗ് ആര്‍ക്കൈവ്

2017, ഏപ്രിൽ 18, ചൊവ്വാഴ്ച

സമ്പാദ്യം

ഓട്ടമുക്കാലു കീശയിൽ, ഒത്തിരിക്കണക്കും
ആർക്കുമേവേണ്ടാത്തയധികമാം ശീലങ്ങളും
മുന്നിൽക്കാണും പുകയുന്ന വഴികൾ, വേലികൾ
കാഴ്ചമങ്ങും കണ്ണിലിരുട്ടിന്റെ സമാവർത്തനം

മുഖക്കരുത്തു മാത്രം ബാക്കി; ശോഷിച്ച പ്രാണൻ
മെയ് വഴക്കം വറ്റിയ കൈകാലുകൾ; ചിന്തകൾ
ജാതകക്കെട്ടിലെ പാപാപഹാരപ്പഴികൾ
മണ്ണുറച്ചു പോകുന്നു തേരിൻ ചക്രമോരോന്നും

വയസ്സു പെരുത്തു പെരുങ്കാലു വിറച്ചിട്ടും
പെറുക്കി വെച്ചീല പണത്തുട്ട്; പണത്തൂക്കം
സുകൃതം വിളമ്പിയുമാചരിച്ചും പോറ്റുവാൻ
വടിവൊത്ത കാലത്തിൽ മിടുക്കുകൾ പോരല്ലോ

ചാഞ്ഞുപോം ചില്ലകൾ; അറുക്കാനാകാതെ കായ്കൾ
സനാഥമാം സ്വത്വത്തിനേകാന്ത രൂപാന്തരം
അയയുന്ന ബന്ധങ്ങളുന്മാദ രന്ധ്രസ്രവം
പാഞ്ഞടുത്താഞ്ഞു കൊത്തും ശിഷ്ടനഷ്ടക്കണക്കുകൾ

ഇനിയെന്തു വേണമീ ജീവിതം മുഴുമിയ്ക്കാൻ?
ഒരുൾക്കാളലെന്തിന്നു ബാക്കി വെച്ചിരിയ്ക്കുന്നൂ?
കൈനീട്ടിയെത്രനാൾ പ്രമാണിയായ്ച്ചമയണം

ഇത്തിരി വെട്ടവും മായും; നിറയല്ലെ കണ്ണേ..

അഭിപ്രായങ്ങളൊന്നുമില്ല: