ബ്ലോഗ് ആര്‍ക്കൈവ്

2017, മാർച്ച് 28, ചൊവ്വാഴ്ച

ഓർമ്മകളുടെ കായ്ഫലങ്ങൾ

മുഖത്തെ ചുളിവുകൾ പറയുന്നു, വയസ്സനായെന്ന്
നരവീണ് താടിവര മുറിയും ഓർമ്മകളുടെ മറവികൾ
എന്നിട്ടുമെൻ ബാല്യം പിച്ചവെയ്ക്കുന്നു മുറ്റത്ത്
കളിമണ്ണപ്പവും ഓലവാച്ചും പീപ്പിളിയുമായ്

വർഷങ്ങൾ രസമുകുളങ്ങളായ്, ദിനങ്ങൾ കപ്പലോടി-
ത്തകർക്കുന്നു വായ്തോരാതെ ഉമിനീർപ്പുഴകളിൽ
ഒപ്പം, വീട്ടുമുറ്റത്തെ തെങ്ങിൻ ചുവട്ടിൽ മുളച്ച നമ്പായ്
പതിരു പാറ്റിത്തളിർക്കുന്നുവോ അൻപുവാർച്ചകൾ

നോവിന്റെ പാട കെട്ടാതെ കാച്ചിക്കുറുക്കിയ
ആവി വറ്റാത്ത സ്നേഹ വിളമ്പലുകൾ മഥിയ്ക്കുന്നു
കാലം തെറ്റാത്ത വർഷാന്ത്യപ്പതിപ്പുകളായ് തർപ്പണങ്ങൾ
കായ്ഫലം കണക്കെ ബലിച്ചോരിന്നുരുളകൾ

പൂത്താങ്കീരിക്കലമ്പലായ് പിണങ്ങിയുമിണങ്ങിപ്പഠിച്ച്
ചാരുകസേരവടിയെടുത്തിരുത്തിയ കുസൃതിയായ്
വീതനപ്പുറത്തെ ആക്രാന്തം മൂത്ത കാരോലപ്പങ്ങളായ്
വത്സരം കോണി ചവുട്ടിയ ഗൃഹാതുരസ്മരണകൾ

കാറ്റും കാറ്റിന്റെ ചിറകിലെ പൊടിയൂറും സ്വേദവും
ആത്മരോദനങ്ങളുടെ ചെന്തീക്കടലുകൾക്കപ്പുറം
കനിവിന്റെ കന്നിമഴയ്ക്കൊപ്പം പെയ്തിറങ്ങിക്കണ്ട്
മനം കുളിർത്തു തളിർത്ത കൊച്ചു നാമ്പുകളീറനണിയുന്നു

വീണ്ടുമെത്തുന്നു കാലം കടന്നെത്തും വർഷപാതം
ആണ്ടറുതിഘോഷങ്ങൾ, വിണ്ടുണങ്ങാത്ത വീടും
ആഞ്ഞടിച്ച കാറ്റിൽ വീണു ചിന്നിയ കനിക്കൂട്ടം,
പിഞ്ഞിപ്പറക്കുന്ന തിരശ്ശീലക്കഷ്ണങ്ങളുടെ ആന്തലും

ഇനിയുമുണ്ടൊരുപാടു പെറുക്കുവാൻ കായും, പഴങ്ങളും
ആരും കൂട്ടു വരികയില്ലെന്നാലും പെറുക്കണം, അടുക്കണം
കണ്ണിൽപ്പെടാതെ ചാർ കുടിച്ചതിൻ വിത്ത് മുളപ്പിച്ചെടുക്കണം

ഇനിയീ വയസ്സൊന്നു കൂടുവാൻ ജാതകശിഷ്ടമില്ലെങ്കിലോ?

അഭിപ്രായങ്ങളൊന്നുമില്ല: