വാക്കുകൾ വമിയ്ക്കുന്നു, പുകയുന്നു, തുപ്പുന്നു
കാഞ്ഞമണം പരത്തിക്കൊഞ്ഞനം കൊത്തുന്നു
കേട്ടവർ, കേട്ടവർ മൂക്കു പൊത്തുന്നു,
ചെവിയും
തിരിഞ്ഞു നോക്കാതെ പലായനം തന്നെ
അരങ്ങു വാഴ്കയാണു ‘തെറിതാക്കൾ’ പലവിധം
അരയിലൊരു നൂൽബന്ധച്ചരടുലേശമില്ലാതെ
പരന്നു കിടക്കുന്നു വിഷയങ്ങൾ നാനാവിധം
ആരുമേയിനി മേലിൽ മറുത്തു പറഞ്ഞൂടാ
പല്ലു തേയ്ക്കാത്ത വായും അതിലേറെ നാറും
വാക്കും
അടുത്തു വന്നാലറയ്ക്കും കൈകാൽ കോപ്രായങ്ങളും
അട്ടഹാസപ്പെരുമഴ, ചട്ടമില്ലാത്ത നോട്ടങ്ങളും
അന്നമുണ്ടാക്കുന്ന മണ്ണിൽ പുരീഷം തള്ളും
പോലെ
പിതൃത്വം ചോദ്യം ചെയ്യാം; മാതാവെ ഹനിച്ചിടാം
ശൂന്യവേളകളിലുടുതുണി മാറ്റിക്കാണിച്ചിടാം
വഴിയിൽത്തടഞ്ഞിടാം; കൈകാൽ ഉന്നം വെയ്ക്കാം
ഉച്ചമാം ഒച്ചയിൽ കായപര്യായങ്ങളുരുവിടാം
എന്തു വന്നാലും ഭരിയ്ക്കണം, പോംവഴി മറ്റെന്ത്?
എതിർപ്പടക്കുവാനേറ്റം നല്ലത് തെറിയല്ലേ?
മാന്യത ചെവിപൊത്തിക്കാട്ടിൽപ്പോയ് വസിച്ചിടും
കടുകിട മാറാതെ ലക്ഷ്യവുമെത്തിച്ചേരാമെന്നേ!!!
ഇവിടെയുണ്ടൊട്ട് ‘തെറിതാക്കൾ’; ഗൗരവരൂപർ
‘വടിമുറി’ വസ്ത്രം, സുവർണ്ണഘടികാരാങ്കിതർ
മസിൽ പെരുപ്പിച്ചു നില്ക്കുന്ന പൗഡർ മിനുങ്ങികൾ
“തെറി നീണാൾ വാഴ്ക, വാഴ്ക; തെറിയേ ജയ
ജയ!!”
- തെറിതാക്കൾ
- “കമിതാക്കൾ”, “യുവാക്കൾ” എന്നൊക്കെ
പോലെ തെറി പറഞ്ഞു ജീവിയ്ക്കുന്നവരെ തെറിതാക്കൾ എന്ന് അഭിസംബോധന ചെയ്തു പോയി; തെറ്റെങ്കിൽ
മാപ്പാക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ