ബ്ലോഗ് ആര്‍ക്കൈവ്

2015, നവംബർ 26, വ്യാഴാഴ്‌ച

മായാസീത

മായാസീതയായെന്നുള്ളിൽ വഹ്നിമണ്ഡലത്തിൽ
മറഞ്ഞുപോയെന്റെ സ്വന്തമാം നാവും മനസ്സും
മാഞ്ഞുപോകാതെ ചിണുങ്ങിയിരിയ്ക്കുന്നെന്റെയാ
മൊഞ്ചുതേച്ചൊരുക്കിയ കപടജിഹ്വ വായിൽ

ശരമെയ്തിട്ട ഇച്ഛാഭംഗത്തിൻ പൊൻപുള്ളിമാൻ
അരക്ഷണം പോലും കാത്തു നില്ക്കാതെ വെടിഞ്ഞ,
മരണപ്പിടച്ചിലിന്നൊപ്പം തേഞ്ഞ കരച്ചിൽ
സരസമല്ലാത്തൊരശരീരിയായ് മുഴങ്ങി

സ്വപ്നസൗന്ദര്യങ്ങളിൽ ചിറകുവിരിച്ചു മൽ-
മേനിയെ പതുക്കെ തഴുകിയുണർത്തിയും
മോഹത്തിന്നുഴവുചാൽ മുഴുക്കെ പരതിയും
കൗതുകം വിടാതെ പറക്കുന്നു ഗർവ്വഛിദ്രം

സൗഭഗം വെടിഞ്ഞ സത്യകോലാഹലങ്ങളിൽ
ആഭയായ് യാതന പീഡിതരൂപം വെടിഞ്ഞ്
സീതയായ് സന്നിഭയാകുന്നു പോർമുഖങ്ങളിൽ
പതഞ്ഞു പൊന്തുന്നു നേർത്ത നൊമ്പരങ്ങളായി

കാലമൊരുപാടു മുമ്പേ, സ്വയം നെയ്തെടുത്ത
ചലമെഴും ചേലയ്ക്കുള്ളിലൊളിപ്പിച്ചു ചെമ്മേ
അലയൊടുങ്ങാത്തയെൻ മനസ്സിൻ മടിച്ചെപ്പിൽ
നാലകം പോലും കാണാത്ത മോഹത്തെ, സീത പോൽ

പിന്നെ, വാരിയും വലിച്ചും, നല്ലതും കെട്ടതും
ധനങ്ങളായ്, ഋണങ്ങളായ്, ഗതിഭ്രമങ്ങളായ്,
ഹീനനായി തുടിപ്പിന്റെ മേനിത്തിളക്കത്തിൽ
മുന കൊണ്ടു കോറിയെന്നാലും ജയിച്ചു നില്പൂ

രണാങ്കണം പിന്നിടും നേരം തിരിഞ്ഞു നോക്കി
രക്ഷിച്ചതാരെ? ശിക്ഷിച്ചതാരെ? അറിയില്ല
രക്ഷസ്സും കേറി പേ പിടിച്ചലറും ഹൃദന്തം
രമിച്ചിടാതെ ഗമിയ്ക്കും ദുരാഖ്യവൃത്താന്തം

എങ്ങു പോയെങ്ങുപോയ് വിജയതൃഷ്ണ തൻ നാളം
അഗ്നിശുദ്ധി വരുത്തേണമത്രേ വിജയത്തെ
പണ്ഡിതമതം ചൊല്ലും അലംഖ്യമാമാജ്ഞയിൽ
സീതയാം യുദ്ധകാമന നടുങ്ങാതെ തേങ്ങി

ഇത്ര നാളും കാത്തുകാത്തിരുന്നതും പോരാഞ്ഞ്
പാത്രഭേദങ്ങളൊരുമ്പെട്ടും ഗുണദോഷിച്ചും,
എത്രയും ശ്രഥനം കൊതിച്ച മൃണ്മയമോഹത്തെ,
ജൈത്രയാത്രയെ ജയിച്ചു, തോൽവി മുന്നിൽക്കണ്ടു

ഹേ! ധരണീ! മാതൃഭാവമേ പിളരുക നീ
മായാപടം നീക്കുക, എൻ സീതയെയെടുക്ക
ലോകനീതി തൻ ശാസ്ത്രങ്ങൾ കൊടികുത്തി വാഴും
നാകനരകങ്ങളെ പുച്ഛിയ്ക്ക; തോൽക്കട്ടെ ഞാൻ


അഭിപ്രായങ്ങളൊന്നുമില്ല: