ബ്ലോഗ് ആര്‍ക്കൈവ്

2015, നവംബർ 25, ബുധനാഴ്‌ച

എന്നെ കല്ലെറിയുന്നവരോട്

ഏന്റെ വീട്ടിൽ ഞാൻ അന്യനാണ്
തികച്ചും, തികച്ചും, പേർത്തും അന്യനാകുന്നു

വഴിപോക്കനല്ല ഞാൻ
അവന്നു നടന്നു തീർക്കാൻ വഴികളുണ്ടല്ലോ;
നടന്നെത്താൻ ലക്ഷ്യമുണ്ടല്ലോ;
യാത്രകൾ നിരത്തിൽ നിന്നും നിരത്തിലേയ്ക്കല്ലോ

അഭയാർത്ഥിയുമല്ല ഞാൻ
അവന് അഭയം അഭ്യർത്ഥിയ്ക്കാമല്ലോ;
ദൈന്യം നിറച്ച ഭൂതകാലമുണ്ടല്ലോ;
ജന്മാവകാശം ചൊല്ലാൻ പരമ്പരയും

ഞാൻ വീട്ടുവേലക്കാരനല്ല;
വിരുന്നിനു വന്ന ബന്ധുവല്ല;
ചാട്ടവാറെടുക്കും മേസ്തിരിയുമല്ല;
ഇഷ്ടം നടിയ്ക്കും സൗഹൃദമല്ല;
കുഷ്ഠം പിടിച്ച ജാതീയനുമല്ല;
ഭ്രഷ്ടു കല്പിയ്ക്കും കുടുംബകലഹിയല്ല;
പിന്നെയോ, വെറുമൊരു അന്യൻ മാത്രം

സ്വത്വം നഷ്ടപ്പെട്ട ആത്മസംസ്കൃതിയുടെ
തേരിറക്കത്തിൻ കരുത്തിൽ മുറിവേറ്റ്
രാത്രിയും പകലുമെന്നില്ലാതെ വീണുറങ്ങി
ഉണർന്നെണീറ്റതു മുതൽ അന്യനായി ഞാൻ

അന്യനാകുമ്പോൾ അവകാശങ്ങളില്ല
തർക്കങ്ങളിലെ നിശ്ശബ്ദശ്രോതാവു മാത്രം
ഭൂതകാലമില്ല; അല്ലെങ്കിൽ പാരമ്പര്യവും
മരവിപ്പു കയറുന്ന അന്യഥാ ബോധമല്ലാതെ

കെറുവാക്കുകളാൽ പുറും തള്ളപ്പെട്ടവൻ
നോക്കിന്നു പോലും പരിചയമില്ലാത്തവൻ
യാചന പോലും നിഷേധിയ്ക്കപ്പെട്ടവൻ
സഹനഭ്രംശനങ്ങൾ പോലുമന്യനായവൻ

ഞാൻ അന്യനാകുന്നു, എന്നും
ഞാൻ ഒരു ഇതിവൃത്തമാകുന്നു
പുകഴ്ത്തപ്പെടാത്ത, വാഴ്ത്തപ്പെടാത്ത
അപരിചിത നോട്ടങ്ങൾ മാത്രം ഏല്ക്കും
നിർവ്വികാരമാം രക്തബന്ധങ്ങൾ ഏശാത്ത

അന്യൻ, ഇതൊരു മുഴുവൃത്തം തന്നെ

അഭിപ്രായങ്ങളൊന്നുമില്ല: