ബ്ലോഗ് ആര്‍ക്കൈവ്

2015, ഡിസംബർ 8, ചൊവ്വാഴ്ച

മരണം

മരണം ഒരു മരീചിക;
അകലെ നിന്നു കാണുമ്പോൾ
തെളിനീരൊഴുകും ഉറവ,
വെയിലേറ്റു തിളങ്ങും പ്രവാഹം

കഠിനതയുടെ മണലാരണ്യത്തിൽ
ആശയറ്റ നഗ്നപാദങ്ങളിൽ
പച്ചയും തണലും തേടുന്ന
തപ്ത ജീവന്റെ ഏകാശ്വാസം

സപ്തവർണ്ണങ്ങളൊന്നായി
പകൽസൂര്യന്റെ പ്രഭയിൽ
വെള്ളിവെളിച്ചമായുരുകി
വരണം തഴുകുന്ന മണൽപ്പുഴ

വർണ്ണമീനുണ്ടോ? അറിയില്ല
പായൽപ്പച്ചയുണ്ടോ? അറിയില്ല
പളുങ്കുമണികളുണ്ടോ? അറിയില്ല
അറിവതൊന്നു മാത്രം; ദാഹിയ്ക്കുന്നു

മണൽക്കാറ്റൂറ്റും നിണവും നീരും
തീക്ഷ്ണതയുടെ മണൽപ്പാടങ്ങളിൽ
അണച്ചു നില്ക്കാനും കെല്പില്ലാതെ
വീണ് ആവിയായ് മാറുന്നു

എന്നിട്ടും മരുപ്പച്ച ദൂരെക്കണ്ട്
ഓരോ ചുവടും കണിശമായ്
ശ്രദ്ധാതിസമ്മർദ്ദത്താൽ വേച്ചെന്നാലും
നടന്നടുക്കുന്നു പ്രത്യാശയിൽ നീറി

എന്നാൽ, മരുപ്പച്ചയായ മരണം
തെന്നുന്നു, മാറുന്നു കയ്യകലേയ്ക്ക്
പിടി തരാത്ത പേടയെപ്പോൽ
വാലാട്ടി വിളിയ്ക്കുന്നു വിളിപ്പാടിൽ

അതെ, മരണം അനുസ്യൂതമാകുന്നു
പിള്ളക്കരച്ചിലിൽത്തുടങ്ങി ഊർദ്ധ്വൻ വരെ
ഓരോ ശ്വാസവും വലിച്ചു തീർത്ത്
ഹൃദയസ്പന്ദനങ്ങളോരോന്നും മിടിച്ച്

കാത്തു കാത്തിരിയ്ക്കാം, വരട്ടെ

തുള്ളിക്കളി മതിയാക്കി സ്വരൂപം പൂണ്ട്

അഭിപ്രായങ്ങളൊന്നുമില്ല: