കൂരിരുട്ടിന്റെ
ലോകാശയത്തിൽ
നിഴലുകൾ
ഉണ്ടാകുന്നില്ല
പ്രസരിയ്ക്കുന്ന
തമസ്സിൻ പ്രതലങ്ങൾ
പ്രതിഫലിപ്പിയ്ക്കുന്നത്
കറുപ്പ് മാത്രം
ഓരോ
വസ്തുവും ഓരോ ജീവനും
ഇരുളിൽ
മുങ്ങുന്നു, കൺമറയ്ക്കുന്നു
മിന്നും
നക്ഷത്രങ്ങളുടെ വെളിച്ചങ്ങൾ
പ്രകാശവർഷങ്ങൾ
ദൂരെ നിന്നും
സ്വയം
കത്തിജ്ജ്വലിച്ചയയ്ക്കും ഉഗ്രപ്രകാശങ്ങൾ
കൂരിരുൾക്കാട്ടിൽ
വഴികാട്ടികളാകുന്നില്ല
കൺ
വെളിച്ചം പോലും കെട്ട ചേതസ്സുകൾ
സ്മൃതിനാശത്തിന്റെ
വിറയലിൽ
നിദ്രയും
സ്വപ്നവും നഷ്ടപ്പെട്ട്
ചുരുണ്ടുകൂടി
പരസ്പരം ആർത്തി തീർക്കുന്നു
ഒരു
തുള്ളി വെളിച്ചത്തിൻ ഘനബാഷ്പം;
ഒരു
ചെറുകിരണത്തിൻ കണിക;
ബഹുവാക്കല്ലാത്ത
നോട്ടം, സ്പർശം;
അഷ്ടദിക്കുകളിലെവിടെ
ഉരുൾകൂടും?
ഇവിടെ,
കുഞ്ഞുമെഴുതിരിവെട്ടങ്ങൾ ഇറ്റിറ്റ്
മിന്നാമിനുങ്ങുകൾ
ഇണതേടി പൂത്ത്
നിശാചരികളുടെ
മാർജ്ജാരക്കണ്ണുകൾ വെട്ടിച്ച്
വഴിവെട്ടങ്ങളാകാൻ
കൊതിയ്ക്കുന്നു
അധികമായന്ധകാരം
പരക്കുമ്പോൾ
നിശാചർമ്മം
ഭേദിയ്ക്കുവാൻ വരും
ദ്വന്ദയുദ്ധക്കലി
തെല്ലുമേ ഏശാതെ
നിശാന്തകർ,
തുള്ളിവെളിച്ചങ്ങൾ
നമിയ്ക്കുന്നു
നിങ്ങളെ, പരക്കുക
പംക്തി
നിരകളായ്, മായട്ടെ കൂരിരുൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ