ബ്ലോഗ് ആര്‍ക്കൈവ്

2021, നവംബർ 21, ഞായറാഴ്‌ച

നീലക്കൊടുവേലി

 

അജ്ഞാത ദൈവത്തിന്‍ കുരിശും പേറിക്കൊണ്ട്

പിറവിയടുത്ത പാപങ്ങള്‍ തന്‍ ചുടുനീരുറവുകളില്‍

കലക്കലിന്‍ ചുവയേന്തി, ഉദയാസ്തമയങ്ങള്‍ താണ്ടുന്നോ-

രുന്നൊരുണ്മയെതേടിയലഞ്ഞെത്തിയിവനീ മല തന്‍ മിനാരങ്ങളില്‍

 

പിന്നിട്ട വഴികള്‍ തന്‍ ശൂന്യത

വിഴുപ്പേന്തിയ അടിമയിലഴിയും രൂക്ഷമാം ശവനാറ്റം

പഴുത്തളിഞ്ഞ വ്രണങ്ങളില്‍ തോണ്ടി വീണമീട്ടും

നീറോചക്രവര്‍ത്തി തന്‍ ഉപരോധം

 

ഇവയുടെ ദുഃഖസ്മൃതികളില്‍ മുങ്ങിത്തപ്പി

ഒരുഷ്ണക്കാറ്റിന്‍ പൊട്ടിച്ചിരിയായ്

ഓടിമറയുന്നൊരു രാവിന്‍റെ തേങ്ങലായ്

അവന്‍റെ മരുപ്പച്ചകള്‍ മങ്ങി മറയുന്നു

 

അവന്‍ ഉറങ്ങുകയായ്

നെടുവീര്‍പ്പിന്‍ താളമിടും തെങ്ങോലകളുടെ

പോറലേറ്റ തണലിന്‍റെ ചിറകില്‍ ചേക്കേറുന്ന

പക്ഷി തന്‍ കലമ്പലില്‍, അവന്‍റെ നിദ്രയിലെ വഞ്ചന

ഗര്‍ഭമായ്, ഒരുണര്‍ത്തുപാട്ടിന്‍ വിഹ്വലതയായുണര്‍ന്നു

 

ആയുധാഗ്രത്തിന്നുഗ്രത കഴുത്തില്‍വാങ്ങിയ പുത്രനായ്

അവന്‍ സട കുടഞ്ഞുറങ്ങി

ഉറയും കിനാവിന്‍ ബോധശൂന്യത

ലാവയായ്, കുന്നായ്, ഒടുക്കം ഒരു വിളനിലമായ് നിരക്കവേ

നിലാവിന്‍ മുഴുപ്പവനേകീ ഭ്രാന്തമാം അവബോധം

വീണ്ടും സട കുടഞ്ഞവന്‍

 

മേഘചുംബിത പര്‍വ്വതശിഖരത്തില്‍

കഷ്ടനഷ്ടങ്ങള്‍ തന്‍ കോടിയുറപ്പിക്കുവാന്‍ വെമ്പും

ദേവര്‍ഷി തന്‍ മിഥ്യാബോധമായവന്‍

ഗ്രീഷ്മവിഹ്വലതയില്‍ വേരുണങ്ങിയ

വൃക്ഷശൂന്യവനത്തിലൂടെ പ്രയാണം തുടര്‍ന്നവന്‍

 

ചിതലെടുത്തൊരാ ദേവദാരുക്കളില്‍

ഇരയാമിണയ്ക്കായ് കാക്കും ചിലന്തിയും

ഇന്ദ്രിയജ്ഞാന ദാതാവാം മാറാലയും

പെരുവഴി ക്ഷേത്രമായ് തീരവേ

അഗ്രഹാരത്തിന്‍റെ ഇരുട്ടിന്‍റെ മൂലകള്‍

രതിമൂര്‍ച്ഛയില്‍ വിയര്‍പ്പിലൊട്ടിക്കിടക്കവേ 

 

അവന്‍റെ സിരകളെയുറക്കിക്കരിയ്ക്കും നഞ്ഞരിയ്ക്കുന്നതും

പച്ചയാം പ്രാണനെ വല ഞെരിയ്ക്കുന്നതും കണ്ട്

പുകച്ചുരുള്‍ പടച്ചട്ടയിട്ട കൊച്ചു മാലാഖമാര്‍ വന്ന്

ചുഴറ്റിയെറിയുന്നീ രുദ്രമന്ത്രക്കുരുതികള്‍

 

കുരുതി തന്‍ സംഹാര താളത്തില്‍

ഉടുക്കില്‍ നിന്നുതിരുന്ന അക്ഷര ശ്രുതികളില്‍

കനവാര്‍ന്ന ഹൃത്തിന്‍റെ രോഗലയവുമായ്

വീണ്ടും പ്രയാണം തുടര്‍ന്നവന്‍

 

കെട്ട നിണമണം പേറും ശിലകള്‍

ഒറ്റുകാരന്‍റെ തീര്‍പ്പുകിട്ടാക്കടങ്ങള്‍ പോലസ്ഥിഖണ്ഡങ്ങള്‍

ജീവന്‍റെ മാംസങ്ങള്‍ ചൊരിയും പേമാരികള്‍

ഏകാന്തപഥികനെ ശിരോകവചമണിയിയ്ക്കും ശീതക്കാറ്റുകള്‍

 

എല്ലാം താണ്ടിക്കടന്നവന്‍, മല തെണ്ടി മുടി കേറി

കൊടി നാട്ടി കുടു കുടെ കിതപ്പാറ്റിച്ചിരിപ്പവന്‍

 

പെട്ടെന്നൊരു ഞൊടി താഡനം

ഒളിമിന്നല്‍ കാലിന്‍റെയാഴത്തില്‍ വെട്ടുന്നു

കാല്ക്കീഴില്‍ മഞ്ഞിളകി കാലിടറിയുലയുന്നു

കാഹളം മുഴക്കി ഇടിനാദമലറുന്നു

 

കുതറിയോടും മഞ്ഞുപാളിതന്‍ പലായനം

ഒരു നിര്‍മ്മോഹ പ്രവാഹം പോല്‍ അവനിലാവേശിയ്ക്കുന്നു

 

മന്തുകാല്‍ മാറ്റിയ ഭ്രാന്തന്‍റെ പാറയായ്

വ്യഥിതന്‍റെ നീലക്കൊടുവേലി വള്ളിയായ്

കലക്കുപുഴയിലെ ചുഴികളില്‍ നീരാടി

ഇല്ലിപ്പടര്‍പ്പിന്‍റെ കനകരഥമേറി, മുങ്ങാങ്കുഴിയിട്ട്

കാലദേശങ്ങള്‍ക്കുമപ്പുറം കൃതാര്‍ഥനായ്  

ശാന്തിമന്ത്രവുമുരുവിട്ടെത്തുന്നിവന്‍ സരിത്തില്‍

 

വീണ്ടും രജസ്വലയാകുന്നു മാനം

ആര്‍ത്തയായ് രക്തം കുടിച്ചാര്‍ത്തലയ്ക്കുന്നൂ കടല്‍

ശാപഗ്രസ്തമായലറുന്നീ ത്രിസന്ധ്യയും

 

 

( നീലക്കൊടുവേലി ഒരു മിത്താണ്.  ചെമ്പോത്ത് കൂട് നിര്‍മ്മിയ്ക്കുന്നത് ഈ വള്ളി വെച്ചാണെന്നും അത് ലഭിച്ചാല്‍ എല്ലാ ഐശ്വര്യവും ലഭിയ്ക്കുമെന്നും ഒരു വിശ്വാസമാണ്.)

2020, ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

ഭൂതാടനം

ഭൂതകാലത്തിൻ ചിറകരിഞ്ഞെങ്ങുപോം
മനോരഥത്തിൻ ഗതിയറ്റ യാനം?

കണ്ടു മോഹിച്ച കാഴ്ചകൾക്കപ്പുറം
വിണ്ടുകീറുന്ന രമണ മനോജ്ഞകൾ
ആണ്ടുകൾ തെണ്ടി നൊണ്ടും ദിനങ്ങളായ്
തുണ്ടു തുണ്ടായ്പ്പിന്നുന്ന ജീവിതം

ശണ്ഠതീർക്കാൻ പറ്റാതെ പോയതാം
കുണ്ഠിതപ്പെട്ട കലഹങ്ങളോരോന്നും
ജാള്ള്യലേശം തെല്ലുമില്ലാത്ത വാശിയിൽ
കളിയും ചിരിയും മാഞ്ഞുപോയ് പാടേ

അറ്റുപോകുന്ന കണ്ണികളോരോന്നും
ഇറ്റുവീഴുന്ന കണ്ണുനീർത്തുള്ളികൾ
തെറ്റുതെറ്റെന്ന് തുള്ളിത്തുറക്കുമ്പോൾ
തെറ്റുകാരെല്ലാം ഊറ്റം പറയുന്നു

കടലാസു പെൻസിലിൻ മുനയൊടിഞ്ഞിരിയ്ക്കുന്നു
കോറിയിട്ട ചിത്രച്ചുമരുകൾ കുതിർന്നടരുന്നു
കുഞ്ഞുബാല്യങ്ങളിൽ കോരിയിട്ട വൈരങ്ങൾ
കുടഞ്ഞെറിയുന്നു കറവീണ മാർത്തടം

എത്ര ശുഭദിനമാശംസിച്ചെന്നാലും
എത്തിപ്പിടിയ്ക്കുവാൻ ദൂരങ്ങളെത്രയോ?
കാത്തുനില്ക്കുവാൻ കാലങ്ങളില്ലെന്ന്
ഓർത്തുവെയ്ക്കുവാൻ ദിനങ്ങളില്ലിനി

2020, ഏപ്രിൽ 5, ഞായറാഴ്‌ച

വിളക്കുകൾ തെളിയുമ്പോൾ

വിളക്കുകൾ തെളിയുമ്പോൾ

മനസ്സെന്ന മദാർണ്ണവം
നമിയ്ക്കണം നഭസ്സിനെ

ഇരുൾ കടന്നെത്തുമീ ആർദ്രമാം കണങ്ങളെ
ആത്മപുഞ്ജമായുണർത്തുവാനൊട്ടുമേ മടിയ്ക്കൊലാ

നാം വസിയ്ക്കുമീയിടം, നാമടങ്ങും(*)  മണ്ണിതിൽ
നിനച്ചിരിയ്ക്കാതെ വന്ന വിരുന്നുകാരനൊന്നവൻ
പരാദരേണുവായ്ക്കിടന്നു പാടെയൂറ്റിത്തുപ്പുമീ
മർത്ത്യജന്മമൊന്നടങ്കമിന്നു വീണു കേണിടുന്നു

ആരിതിൻ പടച്ചവൻ, ആരിതു പടർത്തുവൻ
ചോദ്യമില്ലൊരുത്തരം പറയുവാനുമൊട്ടുമേ
നേരമല്ലിതു പുകഴ്ത്തി പെരുമതോറ്റം ചൊല്ലുവാൻ
നേരമല്ലാതെയീയണു പൊതിഞ്ഞിടും പുകച്ചിടും

നമ്മൾ തന്നെ ഹേതുവും നമ്മൾ തന്നെ ഭൂതവും
നാകനരക ചിന്തയിൽപ്പിറന്ന പൊൻകിനാക്കളും
നാമിയന്ന നാടിതിൽ പണ്ടു കണ്ടതില്ലൊരേടവും
തലോടുവാൻ മറന്നു പോയ അന്യചിന്തയെന്നിയേ

കോടികോടിയായ്പ്പിളർന്ന അണ്ഡമായ ബ്രഹ്മവും
ഝടിതിയിൽക്കുതിച്ചു പാഞ്ഞുഴന്ന ഭൂസ്സഹനവും
ചടുലതാളമൊത്തു കൊട്ടി നൃത്തമാടും മൃത്യുവും
ശ്രേഷ്ഠജന്മമൊന്നരീയഹന്ത തീർക്കുവാനൊരുങ്ങവേ

നമിയ്ക്ക നാം നഭസ്സിനെ,യനന്തകോടി ജ്യോതിയെ
നിനയ്ക്ക നാം ഒരുമയെ, ഒരു ചരടിൻ ശക്തിയെ
തെളിയ്ക്ക നാം വിളക്കുകൾ, വിളക്ക കോടി ഒളികളെ
തെളിയ്ക്ക നാം തേരുരുൾ നിലച്ച ലോകതതികളെ

(*) മരണാനന്തരം നമ്മെയടക്കുന്ന ആറടി മണ്ണ്


2018, ഡിസംബർ 7, വെള്ളിയാഴ്‌ച

പ്രളയവത്ക്കരിയ്ക്കപ്പെട്ട ആൽമരം


ആൽമരം ചോദിച്ചു;
പ്രളയമുണ്ടായതിന്ന്
ഞാനെന്തിന് പഴി കേൾക്കണം?

നീലം പാഞ്ഞ സിരകളിലടിഞ്ഞു കൂടിയ
അഹങ്കാരത്തിൽ മുങ്ങിയ ഭരണോത്സുകത ജല്പിച്ച
നീതിസാരം മുഴങ്ങി;
നേരിട്ടല്ലെങ്കിലും
നീയുമൊരു കാരണക്കാരൻ

ഭൂമി വിറച്ചു; ആകാശം വിറച്ചു
മാനമിരുണ്ടെന്നു കേൾക്കുന്നതിൻ മുമ്പേ
മുഖം ജ്വലിയ്ക്കുന്ന മിന്നൽപ്പിണറുകൾ
ഊരിപ്പിടിച്ച വാളുകളുറയിലിട്ടു മാളങ്ങളിലൊളിച്ചു

ആൽമരം തുടർന്നു;
എന്റെ തെറ്റെന്ത്? ഉറച്ചുയർന്നു നിന്നതോ?
വേർപടലം കൂട്ടിപ്പിടിച്ച്
സ്നേഹിച്ച മണ്ണിനെ ബലിഷ്ഠമായ് പുണർന്നതോ?
ചുഴി കുത്തിയെത്തിയ പ്രചണ്ഡപ്രവാഹത്തെ
അവന്റെ കലിയടങ്ങും വരെ ദേഹം കൊണ്ട് തടുത്തതോ?
വടവേരുകൾക്കിടയിലെ വിടവുകളിൽക്കയറി
ഇക്കിളി കൂട്ടിയ പ്രളയജലത്തിന്റെ
വശ്യവന്യതയിൽ കടപുഴങ്ങാതെ,
കാടുകൾക്കും മേടുകൾക്കുമപ്പുറം
വിദൂരതയിൽ അനാഥനായ് അടിഞ്ഞുകൂടാത്തതോ?
അല്ല; ഈ പ്രളയത്തിന്ന്
ഞാനുമായി ഒരു ബന്ധവുമില്ല.

അധികാര ഗർവ്വിന്റെ ധാർഷ്ട്യത്തിൽ
തത്വവിചാരം മുഴങ്ങുന്നു വീണ്ടും;
മൂഢാ, ആരു പറഞ്ഞു; നീയുമൊരു ഹേതു
ആരുമറിയാതെ, രാത്രികളിൽ
നിന്റെ ഇലകൾ  തുപ്പിയ വിഷവാതകം
ആകാശങ്ങളെ വിഷലിപ്തമാക്കിയില്ലേ?
ഗന്ധർവ്വബാധപോൽ മതിഭ്രമിപ്പിച്ചില്ലേ?
നീയും നിന്നിൽ വസിച്ച നിന്റെ ചാർച്ചക്കാരും
നിന്റെ ലോകം വർണ്ണാഭമെന്നു വിളിച്ചോതിയില്ലേ?
നിന്റെ ചില്ലകളിൽ കൂടുകൂട്ടിയ കിളികൾ
പ്രണയത്തിന്റെ കുളിർമ്മയിൽ കൊക്കുരുമ്മി കൊഞ്ചിയില്ലേ?
ഏറ്റവുമൊടുവിൽ,
അതിവൃഷ്ടിയ്ക്കിടയിലും നീ ഉറച്ചു നിന്നില്ലേ?
ചുറ്റുമൊഴുകിപ്പടർന്ന വേപഥുകൾക്കിടയിലും
നിന്റെ താങ്ങിൽ നീ ആവാസം കൊടുത്തില്ലേ?
അതു തന്നെ; അതു തന്നെ നിന്റെ തെറ്റ്

ഇതാ നോക്കൂ; ഞങ്ങൾ പ്രളയത്തോടൊപ്പം
ബാധിതർക്കൊപ്പം കരയറിയാതെ നീന്തുന്നു

നീയോ?
നീയൊരൊറ്റയാൻ കണക്കെ
നിന്റെ ചുറ്റും പ്രപഞ്ചം തീർക്കുവാനൊരുങ്ങുന്നു
ഇന്നലെകളുടെ കാലുഷ്യത്തെ
ഇന്നിന്റെ പ്രൗഢിയിൽ തേച്ചു മിനുക്കുവാൻ വെമ്പുന്നു

ഞങ്ങളുടെ നിയമപുസ്തകവും ഉപദേശികളും
ഇതു തെറ്റെന്നു തന്നെ വിധിയ്ക്കുന്നു;
പിഴ ചുമത്തുന്നു; ശിക്ഷ വിധിയ്ക്കുന്നു
“നീയും ഞങ്ങൾക്കൊപ്പം നീന്തുക”

കണ്ഠമിടറിക്കൊണ്ട് ആൽമരം മുനിഞ്ഞു ചോദിച്ചു;
“അല്ലഅപ്പോൾ..ഞാൻ..പ്രളയമെങ്ങനെ

ഉടനടി അലർച്ചയായ് മറുവാക്കുയർന്നു;
“അതല്ല്ലേ പറഞ്ഞത്..നീ കുറ്റവാളിപ്രളയവും..”

ആൽമരം വിറച്ചു;
ഒരു ചെറുകിളി പറന്നു വന്നു
അകലെ നിന്നും; ബന്ധം പുതുക്കാൻ
വിറ കണ്ട് അന്ധാളിച്ച കിളി
തിരിച്ചു പറക്കുമ്പോൾ പരിഹസിച്ചു ചിലച്ചു;
“പേടിത്തൊണ്ടൻ; സ്വന്തം ശക്തിയറിയാത്തവൻ”

ആൽമരം നാണിച്ചു; പക്ഷെ,
ആൽമരം വിറച്ചു കൊണ്ടേയിരുന്നു; ഇലകളും


2018, നവംബർ 30, വെള്ളിയാഴ്‌ച

ഒരു പ്രളയത്തിന്റെ പിന്നാമ്പുറം


പെയ്തിറങ്ങിയ പ്രളയം
പൊട്ടിത്തെറിച്ച ജലവാഹിനികൾ
ഊർന്നൊലിച്ചിറങ്ങിയ മലഞ്ചെരിവുകൾ
കടപുഴകിയ വന്മരക്കൂട്ടങ്ങൾ
ഞെരിഞ്ഞൊടിഞ്ഞമർന്ന വാസങ്ങൾ
നിമിഷാർദ്ധത്തിലറ്റു പോയ പ്രാണനുകൾ

മറ്റൊരിടത്ത്
അരിച്ചരിച്ചു പൊങ്ങിക്കയറിയ
മരണത്തിന്റെ മണമുള്ള പ്രളയജലം
തോടുകൾ, നാടുകൾ, നഗരങ്ങൾ കവിഞ്ഞ്
എന്നോ മറന്നു കളഞ്ഞ ഭൂതകാലത്തിന്റെ ഓർമ്മയിൽ
വേരുകൾ തേടി വന്ന അപത്യനെന്ന പോൽ
ഓർക്കാപ്പുറത്തിരച്ചു വന്ന നീരിൻ കലി
നക്കിത്തുടച്ചിട്ടും മതിയാകാതെ
പിന്നെയും ഉയരത്തിൽ പൊങ്ങി, ചുഴി തീർത്ത്
പശിയടക്കുന്ന ജലദുർമ്മദം
കരതേടാനാകാതെ കന്നുകാലിക്കൂട്ടങ്ങൾ
കരകണ്ടിടത്ത് കൂട്ടം ചേർന്ന്
പണ്ടെങ്ങോ കൈവിട്ട സഹജീവനം ഓർമ്മിച്ച മനുഷ്യർ

ഇവിടെ
ഞങ്ങൾക്ക് പ്രളയമില്ല, ദുരിതമില്ല
ഉറച്ച മണ്ണു ചുരത്തുന്ന ഉറവു ജലം
പരൽക്കൂട്ടം പിടഞ്ഞു തിമർക്കുന്ന നാട്ടൊലിവുകൾ
വരികുത്തിപ്പാഞ്ഞു വരും വൃഷ്ടിയുടെ കാതിരമ്പം
മണ്ണിന്റെ മണം നിറഞ്ഞ കാത്തിരിപ്പുകൾ

വൃഷ്ടി നിലച്ചു;
വർഷപാതങ്ങളുടെ കുത്തൊലിപ്പിലടിഞ്ഞ ബാക്കിപത്രങ്ങൾ
തകർന്നടിഞ്ഞ മതിൽക്കെട്ടുകൾ കടന്ന്
വിശന്നു പൊരിയുന്ന ഉദരാർത്തികൾ കെടുത്തി
വാ പിളർന്നു നില്ക്കുന്ന ഭാവിയുടെ
ഇരുളിന്റെ പദചലനങ്ങളിൽ ഭീതി പൂണ്ട്
കുതിർന്നലിഞ്ഞ സമ്പാദ്യസമവാക്യങ്ങളുടെ
പരന്ന മഷിയിൽ ആവലാതി പൂണ്ട് നില്ക്കുമ്പോൾ
പ്രളയാങ്കണത്തിന്റെ പിന്നാമ്പുറങ്ങളിൽ കലഹിയ്ക്കുന്നു
രംഗബോധമില്ലാത്ത കോമാളികൾ, നിർല്ലജ്ജം

ശവങ്ങൾക്കും ശവപ്പറമ്പുകൾക്കും ഭക്ഷണപ്പൊതികൾക്കും
ചാപ്പ കുത്തി മത്സരിയ്ക്കുന്ന
ആസുരഭാവം തീണ്ടിയ അപഹാസ്യവൃന്ദം
എന്നുമെന്ന പോലെ പോർവിളി തുടർന്നുകൊണ്ടേയിരിയ്ക്കുന്നു



2018, നവംബർ 29, വ്യാഴാഴ്‌ച

ശവകുടീരങ്ങൾ


എവിടെയും ശവപ്പറമ്പുകൾ
നിത്യനിദ്രയുടെ നിതാന്തനിസ്വനങ്ങൾ
വിധിയ്ക്കപ്പെട്ട മരണത്തിന്റെ ചുവരെഴുത്തുകൾ പേറി
മൂർത്തമൂകമായ ഓർമ്മകൾ പ്രസരിപ്പിച്ച്
നാമധേയങ്ങളാൽ വ്യതിരിക്തങ്ങളെങ്കിലും
പര്യവസാനങ്ങളിൽ ഒന്നിച്ചവ

എങ്ങും സ്വർണ്ണലിപികളാൽ ആലേഖനം ചെയ്യപ്പെട്ട
ശബളശിബിരങ്ങളുടെ അശാന്തരോദനങ്ങൾ,
ആശയങ്ങളുടെ ശവപ്പറമ്പുകൾ,
മൂഢശ്മശാനങ്ങൾ

വയറുനിറഞ്ഞവന്റെ പാതിരാജല്പനങ്ങളിൽ
വിശന്നവന്റെ ദിവാസ്വപ്നങ്ങളിൽ
കാലവും ക്രോധവും കാർക്കശ്യങ്ങളും നിറച്ച്
ക്ഷുബ്ധതിക്ഷ്ണയായ് ഞരമ്പുകൾക്ക് ചൂടു പകർന്ന്
സംഘവർഗ്ഗഗതിവിഗതികൾ കീഴ്മേൽ മറിച്ച്
പുതുലോകസൃഷ്ടിയുടെ വാഗ്ദത്ത ഭൂമികകളായ്
പ്രജ്ഞയെ, പ്രാകാരത്തെ, പ്രകൃതങ്ങളെ തൂത്തെറിഞ്ഞ്
ചിന്തകളുടെ കമ്പനശരങ്ങളായ ആശയങ്ങൾ

ഒരൊറ്റ അച്ചുതണ്ടിനു ചുറ്റും മത്സരിച്ചുള്ള ഭ്രമണം,
ബുദ്ധി മാത്സര്യമായി, ആശയം മത്സരവും
അതിവേഗഭ്രമണത്താൽ ആർജ്ജിച്ച മാലിന്യമേദസ്സുകളാൽ
കൊഴുത്തു തടിച്ച ആശയങ്ങൾക്ക് മന്ദത
അതിജീവനത്തിനായ് കമ്പോള കുതന്ത്രങ്ങൾ
ഉന്മൂലനത്തിന്റെ സത്യവാങ്മൂലങ്ങൾ
പെരുകും ശവപ്പറമ്പുകൾ, ഉയരും സ്മാരകങ്ങൾ
ആശയം നിലച്ച ആശയകാര്യാലയങ്ങൾ

ആഭിചാരം ചെയ്യും ആശയോച്ചാടനം
ഉറുക്കുനൂൽ കെട്ടും ധ്വംസനോദ്ധാരണം
മടിക്കുത്തഴിയ്ക്കും കുമ്പസാരശ്രവണങ്ങൾ
പട്ടുപോകുന്ന ആശയവചനാമൃതങ്ങൾ

കൊടുങ്കാറ്റുകളോട് സംവദിച്ചവരും
സ്വപ്നങ്ങൾ കാർന്നു തിന്ന് എല്ലും തോലുമായവരും
നട്ടെല്ലു കൊണ്ട് മഥനം ചെയ്തെടുത്ത്,
ഋതുഭേദങ്ങൾ കാക്കാതെ, കണക്കിലെടുക്കാതെ
അമരവ്യാപനം മോഹിച്ച് പകർന്നു തന്നവ; ആശയങ്ങൾ
അവയിതാ കർമ്മച്യുതികളിൽ പൊരിഞ്ഞു മരിയ്ക്കുന്നു
ശവപ്പറമ്പുകൾ പോലും പരസ്പരം മത്സരിയ്ക്കുന്നു
ശവകുടീരങ്ങൾ ശ്വാസം കിട്ടാതെ ഞെരുങ്ങുന്നു
കണ്ണീർപ്പുഴകളിലൊലിച്ചു പോകും വരെ

ഒരിറ്റു കനിവിനായ് കേഴുന്നു, കേഴുന്നു

2018, നവംബർ 26, തിങ്കളാഴ്‌ച

താതഭ്രഷ്ട്


നൈഷ്ഠികനല്ല പിതാവെന്നു പുത്രൻ
താതനെ മാറ്റണം; മാറട്ടെ ദുരാചാരം
ചെല്ലും ചിലവും കൊടുത്തിട്ടും ചൊൽവിളിയില്ലത്രേ
ഭ്രഷ്ടനാക്കുക ജനകനെയെന്നുപദേശികൾ

അച്ഛനെന്നതൊരു വെറും പഴയ പ്രോക്തസ്ഥാനം
അനുസരണയില്ലെങ്കിൽ എന്തിനീക്കെട്ടുപാട്?
ഭ്രഷ്ടനാക്കുകിൽ നിയമവൃത്തത്തിന്നും പുറത്താകും
മാറ്റി നിയമിയ്ക്കാം അച്ഛനെ; ഉണരട്ടെ നവലോകം

പത്രപ്പരസ്യം കൊടുക്കണം പുതിയൊരച്ഛനെത്തേടി
എത്രയും കഠോരം മാനദണ്ഡങ്ങൾ; എന്തൊരു ധീരത?
ആർക്കുമപേക്ഷിയ്ക്കാം; പക്ഷെ, അടിവസ്ത്രം നിർബ്ബന്ധം
ലിംഗമതഭേദങ്ങളില്ല; പ്രായമൊരു പ്രശ്നമേയല്ല താനും
പുതിയൊരച്ഛനെന്നാൽ ഉപനയിയ്ക്കേണമെന്നുമില്ല
മാറണം ദുരാചാരം; താതനെന്ന അഹങ്കാരവും

അഭിമുഖം കൊടുക്കേണം വെടിപ്പായ് പുത്രന്നു നേർക്കു നേർ
മേൽവസ്ത്രമുരിഞ്ഞു കാണിയ്ക്കണം; ശുപാർശയുമാകാം
മുട്ടിലിഴഞ്ഞു മുറി മുഴുവൻ മെഴുക്കണം; തറ നന്നായ്ത്തിളങ്ങണം
അച്ഛനെന്നു വിളി കേട്ടാൽ ബധിരത നടിയ്ക്കണം
“ടാ അച്ഛാ”ന്നു വിളിച്ചാൽ “റാൻ” എന്നു മൂളണം

നിയുക്ത “അച്ഛൻ” കാട്ടുക മുദ്ര മാത്രം
മറ്റുള്ള “അച്ഛന്മാർ” പടിയ്ക്കു പുറത്ത്
മാറണം ദുരാചാരം, ഉയരണം നവസമൂഹം

മൂകബധിരമാം പിണസഞ്ചയം