ബ്ലോഗ് ആര്‍ക്കൈവ്

2014, ഏപ്രിൽ 24, വ്യാഴാഴ്‌ച

പൊക്കിൾക്കൊടി


നാഭിച്ചുഴിയുടെ ചുറ്റിലപദാനമായ് ചുറ്റിനിവർന്ന് അടരുന്നു
പശിയും പൈദാഹവും പരവേശവും അടക്കിയ മാംസച്ചുരുൾ

ആത്മസുരതത്തിൻ നാളുകൾ പിന്നിട്ട് പുടവ വാങ്ങിയ ആദ്യരാത്രി
ആശ്ലേഷത്തിൻ പ്രണയമൂർച്ഛയിൽ  പൊട്ടിമുളച്ച രേതസ്സിൻ രേണു
തലയും ഉടലും കയ്യും കാലുമായ് മിടിപ്പോടെ തുടിച്ചുല്ലസിച്ചു
മാതൃപാത്രത്തിൻ തോടിനുള്ളിൽ പൊക്കിൾക്കൊടിത്തുമ്പിൽ

അമ്മ തൻ നനവും നോവും രക്തവും ആസക്തിയുമൂറ്റി രസിച്ചും
നാമസങ്കീർത്തനങ്ങൾക്ക് ചെവിടോർത്തും തെന്നിയും പയ്യെ വളർന്നും
കാത്തു കാത്തിരുന്നാ നിമിഷത്തെ, കൊടിയോടെ ഉടലുമായ് പുറത്തെത്താൻ
കണ്ണിറുക്കെ പൂട്ടി ‘ള്ളേ’ വിളിക്കുവാൻ, അമ്മവയറിനോട് മല്ലിട്ടും തിടുക്കിയും

കൺതുറക്കാതെ കലഹിച്ചു കൊണ്ടേ നുകർന്നൂ അമ്മിഞ്ഞയേകുമമൃതം
താമരയിലകളുടെ കരിയിലക്കണ്ണീർ വറ്റാത്ത കുളത്തിലെ നീരു പോൽ
ഇതെന്തൊരു ചതിലോകമെന്നു ചെറ്റെ മിഴിച്ചു നോക്കുന്നു വാവിട്ട്
ഇനി പതുക്കെ നാവേറ്റാം നാവിലും ചുണ്ടിലും ഇന്നിൻ സുരാസുര പാനങ്ങൾ\

പിറന്നിരുപത്തെട്ടിനും മുന്നെ വലിച്ചെറിഞ്ഞിടാം ഹർഷത്തോടെ
പൊക്കിൾക്കൊടിയും പിറന്ന വയറുമായുള്ള ദൃഢത്വവും വായ്പും
പിച്ച വെച്ചും തോന്നിവാസങ്ങൾക്കു ലാളനാശാസനയേറ്റു മുറ്റിയും
കച്ച മുറുക്കാം ആശങ്കയാൽ പടുതിരി കത്തുന്ന സ്നേഹത്തെ നിരസിയ്ക്കാൻ

ഉമ്മയ്ക്കു മറുചോദ്യം ചമയ്ക്കുവാൻ ശീലിച്ച ശീലുകൾക്കിടയിലും
അമ്മയുമച്ഛനുമല്ലോ പിടയ്ക്കുന്നു ജനനിയായ്, ജനകനായ് നിസ്വാർത്ഥം
ഉരകല്ലുരച്ചു മാറ്റു നോക്കുന്നു മടികൂടാതെ മാതൃപൈതൃക പരമ്പരകളിൽ
ഇരയെന്നു പറയുവാൻ തിരക്കു കൂട്ടുന്നു അവമതിപ്പിൻ അജ്ഞാത ഹസ്തങ്ങൾ

പൊക്കിൾക്കൊടിയ്ക്കെന്തു വിലയിടേണം, നാഭിച്ചുഴിയേക്കാൾ, ചിന്തിയ്ക്കണം

ഓക്കാനം വരാത്ത ചിന്തയിൽ മാറാല കെട്ടാത്ത ഓർമ്മയായ് വാഴേണ്ട ബന്ധനം

2014, മാർച്ച് 29, ശനിയാഴ്‌ച

രോഗം

രോഗം ഒരു കുറ്റമല്ല;
അവസ്ഥാന്തരം മാത്രം.

രാത്രിയുടെ കൂട്ടുകാർക്ക് പകലൊരുക്കുന്ന താന്തമാം
വെയിൽച്ചൂടിൻ പടലത്തിൽ തിമരാന്ധകാ‍രമായ് മൂടി
എണ്ണവാർന്ന ഉൾവെളിച്ചത്തിൻ തിരി വിളറിയും വിറച്ചും
കൂടൊഴിയുവാൻ നേരമായെന്നുറക്കെ കാറുന്ന ദേഹം

നീറിയൊലിയ്ക്കും രോഗമൂർച്ഛ തൻ ചലം കണ്ട് ഈഷലോടെ
തീണ്ടാപ്പാടകലത്തിൽ പാളി നോക്കുന്ന വെറുപ്പരിയ്ക്കും കണ്ണുകൾ
രോഗമെന്നതൊരു കുറ്റമായ് ന്യായം ചാർത്തി പിൻവലിയുന്ന നേരം
ഇനി ആരു തുണയെന്ന് മേലോട്ടു ദൃഷ്ടിയായ് മലയ്ക്കുന്ന പതിത്വം

ഭൂമിയിൽ നരകമുണ്ടെന്നുറക്കെ ചിന്തിയ്ക്കുവാൻ മാത്രം
വറചട്ടികളൊരുക്കി കാത്തിരിയ്ക്കുന്ന മലിന പങ്കില വിശുദ്ധികൾ
തീൻമേശയ്ക്കു ചുറ്റും ആർത്തിമൂത്ത ആക്രാന്തങ്ങൾ രുചിയ്ക്കുന്നു
പുതുപുത്തനാം രോഗകൂമ്പാരങ്ങളും കുറിപ്പടികളും കൂട്ടിക്കൊടുപ്പും

ശസ്ത്രക്രിയാകാരന്മാരുടെ കത്തിമുനകൾക്കു കീഴെ വടിവോടെ
കൺമുന്നിൽ  തെളിയുന്ന അവയവഭംഗങ്ങളുടെ കാഴ്ചയിൽ
നട്ടെല്ലിൻ തലപ്പിലമർന്ന സൂചിമരുന്നിൻ അബോധബോധത്തിൽ
വേദന തിരിച്ചറിയുന്നതു വരേയ്ക്കുമാശ്വാസത്തിലമരുന്ന ചോദന

അറിയുന്നു ഞാൻ; ഒന്നു മറ്റൊന്നിൻ വിനാശമല്ലെന്നും
കുഴതെറ്റിപ്പുളയുന്ന പ്രാണന്റെ പുകിലുകളുടെ പിടച്ചിലെന്നും
സന്നിപാതങ്ങളിൽ കത്തിയമരുന്ന അന്തമില്ലാത്ത ചൂതാട്ടമെന്നും
ചുടുകട്ടകൾ ചൂളയ്ക്കടുക്കുന്ന കൌശലമിച്ഛിയ്ക്കാത്ത ചിട്ടയെന്നും

എങ്കിലും പറയട്ടെ;
രോഗം ആരുടെയും കുറ്റമല്ല;
ക്ഷണികമായ അവസ്ഥാന്തരം മാത്രം.

മറക്കണം, പൊറുക്കണം
ഋതുപ്പകർച്ചകളിലെന്നപോലെ കൺചിമ്മാതെ കൂട്ടിരിയ്ക്കണം

ദളങ്ങളായ് വിരിയുന്ന പരിമളപ്പെരുമഴകൾക്കു കാവലായ്.

2014, മാർച്ച് 28, വെള്ളിയാഴ്‌ച

അടച്ചൂട്

പേടിയാണിന്നെനിയ്ക്കൊന്നുറക്കെ കുറുകുവാൻ
അടയിരിയ്ക്കയാണു കുഞ്ഞുമുട്ടകൾക്കൂനമേ തട്ടാതെ
നനുക്കെ പതുക്കെ എൻ കൊക്കൊന്നുരുമ്മി
മനക്കൺ തുറക്കുന്ന വേഗത്തിലെൻ മക്കൾ
തോടുപൊട്ടിച്ചെൻ ചിറകിന്നടിയിൽ വരാനായ്
പടലുപിടിച്ചൊരീ കിണറിന്നകം പൂകി
പ്രാപ്പിടിയന്മാർക്കിടയൊട്ടുമേ ഏകാതെ,
വാപിളർന്നും നാക്കു ചുഴറ്റിയും മുകുളജീവൻ
പാപചിന്തയില്ലാതെ വിഴുങ്ങുന്ന കണ്ണുവെട്ടിച്ചും
വെളുപ്പിനും മുമ്പേ പോയൊരെൻ പ്രിയതമനെക്കാത്ത്

അമ്മക്കിളിയായിരിയ്ക്കുന്നു ഞാൻ ഗർവ്വമായ്

2014, മാർച്ച് 3, തിങ്കളാഴ്‌ച

ഹൃദയരേഖകൾ

ജന്മനക്ഷത്രം മുനിഞ്ഞു മായുന്ന കലണ്ടറിൻ താളിൽ
ചൂണ്ടാണിവിരലിന്നറ്റം കൊണ്ടൊന്നു ചുരണ്ടി മാന്തി
വിരൽനഖച്ചുരുളിന്നകത്തു പുരണ്ട മഷിക്കറയൊന്നു നക്കി
കൊള്ളിമാസമെന്നെത്തുമെന്നൊന്നു നിനച്ചു നോക്കി

ഇനി പിഴിഞ്ഞെടുക്കുവാനില്ല ശുദ്ധമാം ഹൃദയത്തെ ഒട്ടും
ഇടയിലങ്ങിങ്ങു പൊട്ടിപ്പിരിഞ്ഞിരിയ്ക്കുന്നു രക്തവാഹിനികളും
ഇടതും വലതുമായ് ഞെങ്ങിനിവർന്നു നിലയ്ക്കാത്ത താളത്തിൽ
ഇടനെഞ്ചു കലങ്ങാതെ കാത്തതെന്തിനിക്കാലമത്രയും?

ഹൃദയത്തിൻ ചിത്രം തെളിഞ്ഞു പതിയുന്ന കല്ലുവരവീഴാത്ത കണ്ണാടി
പുസ്തകച്ചിമിഴിലൊരിലയുടെ പഞ്ജരം കണക്കു ചോരഞരമ്പുകൾ
ശോണം വെടിഞ്ഞവ, കട്ടച്ചോരയൊലൊട്ടിയവ, നീലിച്ചവ
എൻ ഹൃദയത്തിൽ പതിഞ്ഞ ചില്ലകൾ, എൻ ഹൃദയരേഖകൾ

എല്ലാം വെടിഞ്ഞേകനായ് വിടചൊല്ലുന്ന നേരത്ത് നിസ്സംഗരായ്
അവസാന മിടിപ്പിന്നും മുന്നേയീ ശാഖകൾ വാർന്നൊന്നു വറ്റണം
കച്ചപുതപ്പിയ്ക്കാനെത്തുന്ന മരണത്തിൻ ശേഷം മിടിച്ചു കൂടാ
ജനനം മുതലൊരായുസ്സു മുഴുവനും മിനക്കെടാതെ ജീവൻ ചുമന്നവ

ഇടയ്ക്കിടെ കത്തിത്തലപ്പിൽ, കൂർത്ത വാതിൽ‌പ്പിളർപ്പുകളിൽ ചതഞ്ഞും
സൂചിയാഴ്ന്നും ഇരടിമുട്ടിയും വരണ്ട സ്നേഹത്തിൽ വിണ്ടുപൊട്ടിയും
ഈച്ചയാർക്കും മുറിവായൊലിപ്പിച്ചും വെളുക്കെ ചിരിച്ചും, ചുണ്ടു കടിയ്ക്കാതെ
തെല്ലുമേ പിണങ്ങാത്ത ശപിയ്ക്കാത്ത ഉന്മാദരാകാത്ത കാരുണ്യരേഖകൾ

ഈ കലണ്ടറിൻ കീറുകൾ നാളുകൾ തള്ളി കൊഴിഞ്ഞേയ്ക്കാം, പക്ഷെ-
നിലയ്ക്കില്ല കാലം, മാസവർഷങ്ങൾ പിന്നിട്ട് ജന്മനക്ഷത്രമിനിയും വരാം
അപ്പൊഴേയ്ക്കും എൻ ഹൃദയരേഖകൾ ജീവവായുവില്ലാതെ കിതച്ചേയ്ക്കാം

നിയതാം വഴികളിൽ മുടന്തിയുമേങ്ങിയും മാപ്പിരക്കാൻ പോലും മറന്നേയ്ക്കാം

2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

അധികാരം



ഉത്തരവാദിത്തമേല്ക്കാത്ത അധികാരം
അധികാരമേല്ക്കാത്ത ഉത്തരവാദിത്തം
മതിപ്പേറുന്നതേതിനാണാൾക്കൂട്ടത്തിൽ?

വാക്കുകൾ കൊണ്ട് ആദർശക്കൊട്ടാരങ്ങൾ പണിയാം
ആരോടും കലഹിയ്ക്കാം, ചിരിയ്ക്കാം, നേരമ്പോക്കാകാം
അന്യന്റെ കണ്ണീർപ്പുഴകളിൽ പങ്കായമെറിഞ്ഞുല്ലസിയ്ക്കാം
നങ്കൂരമിട്ട്, ജീവാന്നം തേടുന്ന പരലുകളെ ചൂണ്ടയിടാം
ഒരുരുളയ്ക്കായ് കൈ നീട്ടുന്നവരെക്കൊണ്ട്
           തീരത്തെ തരികളെണ്ണിയ്ക്കാം
ഇരുണ്ട മാനത്തേയ്ക്കു നോക്കി
          നക്ഷത്രങ്ങളുടെ എണ്ണം പറഞ്ഞു തർക്കിയ്ക്കാം
രക്തമുറയ്ക്കുന്ന ശൈത്യം കൺകളിലാവാഹിച്ചാക്രോശിയ്ക്കാം
പിടയുന്ന പ്രാണനെ കടുംവെട്ടു വെട്ടാൻ ഒത്താശ ചെയ്യാം
ഏറുപമ്പരം കണക്കെ ചുരുൾ നിവർന്ന്
         എവിടെയും കറങ്ങിത്തിരിഞ്ഞു വന്ന് ചുരുൾ മടക്കാം
ആരുമറിയില്ല ചെയ്യുന്നതാരെന്ന്, ചെയ്യിയ്ക്കുന്നതാരെന്ന്
ഇടിത്തീ പോലെ ചാമ്പലാക്കി വിഴുങ്ങുന്നതാരെന്ന്
അധികാരം ആരോടും അടുപ്പം സൂക്ഷിയ്ക്കേണ്ടാത്ത പുകമറയാണല്ലോ
പ്രശംസകൾ, കയ്യടികൾ, പൊന്നാടകൾ എല്ലാം കിട്ടും
ആൾക്കൂട്ടത്തിൽ ആളാകുകയും ചെയ്യാം
ഉത്തരവാദിത്തമേല്ക്കേണ്ടല്ലോ

അധികാരമേല്ക്കാത്ത ഉത്തരവാദിത്തത്തിന് ചിഹ്നങ്ങളുണ്ടാവില്ല
അവിടെ,
വീൺവാക്കുകളരുത്, കോപവും താപവുമരുത്
അറിയാതുയരുന്ന ചിരി പോലും കടിച്ചിറക്കണം
കർമ്മസുവിശേഷക്കാർക്കു മുന്നിൽ
           കണ്ണും കാതും കൂർപ്പിച്ചിരിയ്ക്കണം
ചാട്ടുളി കണക്കെത്തും
          പരശ്ശതം വിമർശനങ്ങൾക്കു നെഞ്ചേകണം
ചിതലരിയ്ക്കുന്ന ബന്ധങ്ങൾക്ക് ജീവജലം പകരേണം
മാത്സര്യങ്ങളുടെ ചുടലനൃത്തങ്ങൾക്ക് മൂകസാക്ഷിയാകണം
ശോധനയില്ലായ്മയിൽ നിന്നുള്ള ശോധനയിൽ
         മൂക്കുപൊത്താതെ നില്ക്കണം
ആശയങ്ങളുടെ ജനനങ്ങൾക്ക് ആതിഥ്യമരുളണം
വെറുക്കപ്പെട്ട ചെയ്തികളുടെ മരണങ്ങളെ കുഴിച്ചു മൂടണം
വരുന്നവനും പോകുന്നവനും വഴിപോക്കനുമെല്ലാം
കുറ്റം ചാരി ഭർത്സിയ്ക്കാൻ ഏണിയായ് നിന്നു കൊടുക്കണം

പുനർവിചിന്തനത്തിന്റെ ഝടുതിയിൽ ഉരുളുന്ന ചക്രങ്ങൾ
ഗതിവിഗതികൾ തേടുന്ന കഷ്ട നിമിഷങ്ങളിൽ
ഉത്തരവാദിത്തമേല്ക്കാത്ത അധികാരം കൊടി പൊക്കുമ്പോൾ
അധികാരമേല്ക്കാ‍ത്ത ഉത്തരവാദിത്തം

            ഉൾക്കുടിലം കൊള്ളും പോലും നിതാന്തമായ്. 

2014, ജനുവരി 23, വ്യാഴാഴ്‌ച

പ്രശസ്തി


ഇന്നലെ ഞാനൊരു പ്രശസ്തിയെക്കണ്ടു

കറവീണ പല്ലുകൾ വെളുപ്പിച്ച്
മലർക്കെ ചിരിച്ചു കാട്ടിക്കൊണ്ട്
കോതി മിനുക്കിപ്പകുത്ത മുടി കറുപ്പിച്ച്
അനുസരണയില്ലാതെ എഴുന്നു നിന്ന മീശരോമങ്ങളെ
നിഷ്ക്കരുണം കഷ്ണമാക്കി വെട്ടിമാറ്റിക്കൊണ്ട്
പുകയില വിള്ളിച്ച ചുണ്ടുകൾ പതിയെ
ചുകപ്പു പുരണ്ട ചായം തേച്ച് തുടുപ്പിച്ച്
നാല്ക്കവല മുക്കിൽ നാലാളു കാൺകെ
കാറ്റടിച്ചാൽ കുലുങ്ങാത്തയാഴത്തിൽ ഉറപ്പിച്ച
തലപോയ കവുങ്ങിന്റെ കനമുള്ള രണ്ടു കാലുകൾക്കു നടുവിൽ
സ്വയമിറങ്ങി വന്ന പോൽ പ്രസന്നനായ്
അച്ചടിയ്ക്കപ്പെട്ടു നില്ക്കയാണ് പ്രശസ്തി

കണ്ണുകളിൽ തിളക്കം, ആത്മാവില്ല
വേട്ടമോഹത്തിൻ കുറുനരി ക്രൌര്യം
ചിരിയുണ്ട്, അഹന്തയാൽ കോടിയത്
പരമപുച്ഛത്തിന്റെ ചടുലതയിൽ വിരിഞ്ഞത്
അഭിവാദ്യത്തിനായുയർത്തിയ കൈകളിൽ
അടക്കിപ്പിടിച്ച അധികാരത്തിൻ അദമ്യത
മുന്നും പിന്നും പിണച്ച കാലുകൾക്ക്
ലക്ഷ്യം വേധിയ്ക്കാനുള്ള തിരക്കു കൂട്ടൽ

പ്രശസ്തിയെ ഈ മാതിരി കണ്ടപ്പോൾ
ആകപ്പാടെ ഒരു മടുപ്പിന്റെ മനം പുരട്ടൽ
മനസ്സിനുള്ളിൽ പ്രതിഷ്ഠിച്ച രൂപത്തിന്
എവിടെയോ എന്തോ പിശകുണ്ടെന്ന തോന്നൽ

സങ്കല്പവും അനുമാനവും കൂടിക്കുഴഞ്ഞ്
പ്രശസ്തിയുടെ വീട്ടുവാതിൽക്കലെത്തി,
കീശയിൽ തോക്കും ചുരുട്ടി മടക്കിയ മീശയും
സംശയം നിഴലിയ്ക്കുന്ന നോട്ടവുമായ് കാവൽ നില്ക്കും
രക്ഷാകിങ്കരന്മാരുടെ കണ്ണുവെട്ടിച്ചെത്തി നോക്കുമ്പോൾ
മുറിയ്ക്കു നടുവിലായ് പ്രശസ്തിയും കുറേ വൃന്ദങ്ങളും

കാതും കൂർപ്പിച്ചു കണ്ണും തുറിച്ചു
ആളറിയാതെ ഒളിഞ്ഞു നിന്നപ്പോൾ കണ്ടു
പുത്തനുണങ്ങാത്ത നോട്ടുകെട്ടുകൾ വീതംവെച്ച്
പടമെടുപ്പുകാർ, സൌന്ദര്യ വർദ്ധകക്ഷുരകർ,
അഭിനയ ഗുരുവര്യർ, മുഖസ്തുതി പാഠകർ,
മാദ്ധ്യമശിങ്കിടി മുതലാളിമാർ, രഹസ്യദൂതന്മാർ
എന്നിങ്ങനെ ഓരോരുത്തരായ് പതുക്കെ
മുൻ വാതിൽ വരെ വന്നൊന്നെത്തിനോക്കി
തുറന്നിട്ട പിൻ വാതിൽ വഴി പുറത്തേയ്ക്ക്

ഒട്ടേറെ ക്ഷീണിതനായ്, വിജയശ്രീമാനായ് പ്രശസ്തി
മുഖമൊന്നു കഴുകി ചിരിഗൌരവം വരുത്തി
മതിൽക്കെട്ടിനപ്പുറം ആരവം മുഴക്കുന്ന
അനുയായിക്കൂട്ടത്തിൻ നടുവിലേയ്ക്ക് മുൻ വാതിലിലൂടെ
വടിവാർന്ന മുണ്ടും തട്ടുപൊളിപ്പൻ മേൽക്കുപ്പായവുമണിഞ്ഞ്
ഒഴിച്ചു കുടഞ്ഞ പണഭാണ്ഡവുമായ് പുറത്തെത്തി

ഇടയ്ക്കെപ്പോഴോ കണ്ണിൽ‌പ്പെട്ട ഞാൻ
എട്ടിന്റെ പണി ഉറപ്പായി തിരികെയും പോന്നെന്റെ പൊന്നോ.!!!


2014, ജനുവരി 3, വെള്ളിയാഴ്‌ച

ഗൃഹപ്രവേശം

പച്ചപ്പിൽ മടുപ്പു കണ്ടു തുടങ്ങിയോ നീ
ആവോളം ക്ഷമിയ്ക്കുക സമ്പന്നമാം ക്ഷാമത്തെ
ഇന്നീക്കാണുന്ന താരും തളിരും പൂക്കളും പഴങ്ങളും
ഇനി വിരുന്നെത്തും വേനൽ നീരൂറ്റി വാടിവീഴാം

നമുക്കു നടക്കാമിനി ഊടുവഴികളിലോരം പറ്റി
കാമിയ്ക്കാം ഉണ്മതൻ കയ്പുനീരിറ്റും ഒറ്റയാൻ വഴികളെ
തിരിഞ്ഞൊന്നു നോക്കീടാതുരിയാടാതെ നടക്കാം കുറേനേരം
പിന്നെ, കടിത്തൂവച്ചൊറിച്ചിലിൽ അന്യോന്യം പഴിചാരി
പൊടി പുരണ്ട ചിന്തയും കണങ്കാലിൽ കുരുവുമായ്
കഥയറിയാപ്പൈതങ്ങളുടെ കൈപിടിച്ചു പദയാത്ര തുടർന്നിടാം

ഒരു കുഞ്ഞുമോഹം പോൽ തലനീട്ടും കറുകനാമ്പിനെ
നുള്ളി നോവിയ്ക്കാതെന്നടക്കം പറഞ്ഞിടാം
ഇക്കാട്ടു മൺപാതകളിൽ ചുര മാന്തി ചിനയ്ക്കും
കാട്ടുപന്നിക്കൂട്ടങ്ങളുണ്ട്, സൂക്ഷിച്ചു കാൽ വെയ്ക്കണം

ഇന്നലേവരേയ്ക്കും നാമാടിത്തളർന്നൂ രംഗകോമരങ്ങളായ്
ഒരു വിളിപ്പാടകലെ വെളിപാടും ചിലമ്പും ഉപേക്ഷിയ്ക്കാം
ആളനക്കം കെട്ട വഴിയോരത്തൊറ്റയാം ചുമടുതാങ്ങിയായ്
ഇക്ഷിതിയുടെ മൺതിട്ടിലമർന്നിരുന്നൊന്നു നെടുവീർക്കാം
ശ്വാസമൊന്നാഞ്ഞു വലിച്ചിടാം പിന്നെയും നടക്കാം
ചങ്കുപൊട്ടുന്ന നീറ്റലിൽ തുമ്പനീർ തേച്ചിടാം, ഉമിനീരിറക്കിടാം

തീർപ്പായ വ്യഥകൾ നിഴലോളം വളർന്നിരുട്ടു തുപ്പുമ്പോൾ
തമ്മിൽക്കൊരുത്ത കൈകളമർത്തി “വെറുതെ”യെന്നാശ്വസിയ്ക്കാം
മഞ്ഞിറങ്ങുന്ന നേരമായ്, കുഞ്ഞു തലകളിൽ ചീരാപ്പിറങ്ങാതെ കാക്കുക
പതുക്കെ തിരിഞ്ഞൊന്നു നോക്കുക, പിന്നിട്ട മുൾവഴികൾക്കു മംഗളം നേരുക

പ്രതീക്ഷയുടെ പൂവിലങ്ങുകൾ മാറിൽ പിണച്ചു നാമൊടുവിൽ
വഴികളുറങ്ങുമീയശാന്തമാം ജന്മകുടീരമൊന്നെത്തിടുമ്പോൾ
അറിയുകെന്നെ നീ, ഞാൻ നിന്റെ കൂട്ടു തടവുകാരൻ അന്ത്യം വരെ

പരസ്പരം കുതറാതെയീത്തടവറ സമ്പുഷ്ടമാക്കാം നമുക്കലിവിനാൽ