ബ്ലോഗ് ആര്‍ക്കൈവ്

2014, മാർച്ച് 29, ശനിയാഴ്‌ച

രോഗം

രോഗം ഒരു കുറ്റമല്ല;
അവസ്ഥാന്തരം മാത്രം.

രാത്രിയുടെ കൂട്ടുകാർക്ക് പകലൊരുക്കുന്ന താന്തമാം
വെയിൽച്ചൂടിൻ പടലത്തിൽ തിമരാന്ധകാ‍രമായ് മൂടി
എണ്ണവാർന്ന ഉൾവെളിച്ചത്തിൻ തിരി വിളറിയും വിറച്ചും
കൂടൊഴിയുവാൻ നേരമായെന്നുറക്കെ കാറുന്ന ദേഹം

നീറിയൊലിയ്ക്കും രോഗമൂർച്ഛ തൻ ചലം കണ്ട് ഈഷലോടെ
തീണ്ടാപ്പാടകലത്തിൽ പാളി നോക്കുന്ന വെറുപ്പരിയ്ക്കും കണ്ണുകൾ
രോഗമെന്നതൊരു കുറ്റമായ് ന്യായം ചാർത്തി പിൻവലിയുന്ന നേരം
ഇനി ആരു തുണയെന്ന് മേലോട്ടു ദൃഷ്ടിയായ് മലയ്ക്കുന്ന പതിത്വം

ഭൂമിയിൽ നരകമുണ്ടെന്നുറക്കെ ചിന്തിയ്ക്കുവാൻ മാത്രം
വറചട്ടികളൊരുക്കി കാത്തിരിയ്ക്കുന്ന മലിന പങ്കില വിശുദ്ധികൾ
തീൻമേശയ്ക്കു ചുറ്റും ആർത്തിമൂത്ത ആക്രാന്തങ്ങൾ രുചിയ്ക്കുന്നു
പുതുപുത്തനാം രോഗകൂമ്പാരങ്ങളും കുറിപ്പടികളും കൂട്ടിക്കൊടുപ്പും

ശസ്ത്രക്രിയാകാരന്മാരുടെ കത്തിമുനകൾക്കു കീഴെ വടിവോടെ
കൺമുന്നിൽ  തെളിയുന്ന അവയവഭംഗങ്ങളുടെ കാഴ്ചയിൽ
നട്ടെല്ലിൻ തലപ്പിലമർന്ന സൂചിമരുന്നിൻ അബോധബോധത്തിൽ
വേദന തിരിച്ചറിയുന്നതു വരേയ്ക്കുമാശ്വാസത്തിലമരുന്ന ചോദന

അറിയുന്നു ഞാൻ; ഒന്നു മറ്റൊന്നിൻ വിനാശമല്ലെന്നും
കുഴതെറ്റിപ്പുളയുന്ന പ്രാണന്റെ പുകിലുകളുടെ പിടച്ചിലെന്നും
സന്നിപാതങ്ങളിൽ കത്തിയമരുന്ന അന്തമില്ലാത്ത ചൂതാട്ടമെന്നും
ചുടുകട്ടകൾ ചൂളയ്ക്കടുക്കുന്ന കൌശലമിച്ഛിയ്ക്കാത്ത ചിട്ടയെന്നും

എങ്കിലും പറയട്ടെ;
രോഗം ആരുടെയും കുറ്റമല്ല;
ക്ഷണികമായ അവസ്ഥാന്തരം മാത്രം.

മറക്കണം, പൊറുക്കണം
ഋതുപ്പകർച്ചകളിലെന്നപോലെ കൺചിമ്മാതെ കൂട്ടിരിയ്ക്കണം

ദളങ്ങളായ് വിരിയുന്ന പരിമളപ്പെരുമഴകൾക്കു കാവലായ്.

അഭിപ്രായങ്ങളൊന്നുമില്ല: