ബ്ലോഗ് ആര്‍ക്കൈവ്

2021, ഡിസംബർ 31, വെള്ളിയാഴ്‌ച

ഗ്രഹണ നീലിമ - നഖച്ചിന്തോടെ

 

ആര്‍ദ്രമാം മൌനത്തിന്റെ മണിച്ചെപ്പു തുറന്നെത്തീ

സാന്ദ്രമായ് നക്ഷത്ര രാവില്‍ മരുത്തെന്നല്‍

പൂര്‍ണ്ണമാം പൌര്‍ണ്ണമി പകര്‍ന്നോരമൃതേത്തില്‍

പാല്‍നിലാവുണ്ടുറങ്ങുന്നു പാതി, ധൂസര(*),നിശീഥത്തില്‍

 

വാസരമെത്രയായ് തുടരുന്നീ നിമീലനം (*)

ശ്വാസത്തില്‍, മിടിപ്പില്‍ ഇല്ല നീരസമൊട്ടും

മടിയിലെ മാന്‍കല തേച്ചും  മിനുക്കിയും

മാനത്തരൂപിയായ് മറഞ്ഞു മോഹിപ്പിച്ചും

തിരകളെത്തീരത്തേയ്ക്കേറ്റിയുമിറക്കിയും

സല്ലപിയ്ക്കുന്നു സുധാംശു, നിശാപതി

 

മറുപുറം, തുറുകണ്ണിലെ തീനാളം

കനല്‍ക്കാടു കത്തിയ്ക്കും കാനനസീമകള്‍

മായ്ക്കുന്നതില്ല കളങ്കങ്ങളില്‍പ്പോലും

വറുതികളുടെ കോലം വരയ്ക്കുന്ന നേര്‍ക്കാഴ്ച

വിണ്ണിന്‍റെ ജാലകം തള്ളിത്തുറന്നു

നിശിതം പതിയ്ക്കുന്ന ആസുരതാഡനം

വിഷകിരണമേറ്റു പുകഞ്ഞടങ്ങാതെ

നാദം നിലയ്ക്കാത്ത നിനാദം, ധരിത്രി

 

ഭാരം ചുമന്നും ചുമടുതോള്‍ മാറ്റിയും

പാരം വിയര്‍ത്തും കുളിര്‍ മേലണിഞ്ഞും

ക്ലേശം സഹിയ്ക്കുന്നു പാതിയില്‍, എങ്കിലും

തിമിര്‍ ഘോഷങ്ങളോടെ മറുപാതി നില്ക്കും

കാറ്റുരയ്ക്കും കാതില്‍ പതുക്കെ, തോള്‍ തട്ടി

നീറ്റുനോവിത്തിരി കടമെടുത്തോടിയകലും

ഇരവിന്നൊരു പകല്‍, ജനനത്തിനു മൃതി

നിലയ്ക്കില്ല സമയത്തിന്‍ കാല്‍ പ്പെരുക്കങ്ങള്‍

ഇല്ല നീലിമ ചോരില്ല, നഖച്ചിന്തില്‍

പടരില്ല കൂരിരുള്‍, ഏശില്ല കണ്ണേര്‍

 

പരിരംഭണത്തിന്റെ മോഹങ്ങള്‍ ബാക്കി-

വെച്ചര്‍ക്കചന്ദ്രന്‍മാര്‍ പ്രണയം പൊഴിയ്ക്കുമ്പോള്‍

ഇരുട്ടുമുക്കിത്തുവര്‍ത്തിത്തുടയ്ക്കുന്നു അംബ

മര്‍ത്ത്യജന്മം പോലെ, മഹാകാവ്യം പോലെ

 

 

(ധൂസര വെളുത്തവള്‍, നിമീലനം ഗ്രഹണം)

അഭിപ്രായങ്ങളൊന്നുമില്ല: