ബ്ലോഗ് ആര്‍ക്കൈവ്

2021, ഡിസംബർ 10, വെള്ളിയാഴ്‌ച

പ്രണയം-നിരുപാധികം

 

മാതൃരാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യുന്ന ഓരോ സൈനികനും വേണ്ടി

  

നിന്‍ നിറനിലാവില്‍പ്പതിഞ്ഞ സൂര്യകളങ്കങ്ങള്‍

തണുത്തുറഞ്ഞ സിരകളില്‍ ഭയാനക ശൂന്യത

പാതിരാക്കോഴി തന്‍ നിലയ്ക്കാത്ത കൂവല്‍

കേള്‍പ്പതില്ലേ നീ?  ഞെട്ടിയുണരുന്നതെന്തിന്?

 

പണ്ടൊരു ധര്‍മ്മയുദ്ധത്തില്‍, പുകളെഴും

ചക്രവ്യൂഹത്തിന്‍ നടുവിലകപ്പെട്ടൊരു കുമാരനെ

മാതുലര്‍, മുത്തശ്ശന്‍മാര്‍, മതികെട്ട ഭ്രാതാക്കള്‍

വട്ടം ചേര്‍ന്നു വെട്ടിയരിഞ്ഞത്രേ കൊടും പകയോടെ

 

ഇന്ന് ഞാനെന്‍ പുലര്‍സ്വപ്നത്തില്‍ക്കാണുന്ന-

രപ്പട്ടയില്‍ കെട്ടിവെച്ചൊരു മൃത്യുവിന്‍ ദാരുണ ദൂതന്‍

പാഞ്ഞടുക്കുന്നെന്‍റെ വാഹനവ്യൂഹത്തിന്‍ മുമ്പില്‍

കലിയടങ്ങാത്ത കഠോര ഭീരുത്വത്താല്‍ സ്വേദസ്നാനന്‍

 

മുളയിലേ നുള്ളാത്ത അരുതിന്‍ വശംവദന്‍

തീക്കട്ടയില്‍ പൊതിഞ്ഞ വാഗ്ദത്ത സ്വര്‍ഗാരോഹി

പ്രാണന്‍ വിലയ്ക്കെടുക്കപ്പെട്ട വിശുദ്ധനാം വീരനായ്

വിമൂകനായ്, ഗൂഢസ്മിതത്താല്‍ ഒടുങ്ങുവാന്‍ വന്നവന്‍

 

കിനാവല്ല; എന്‍ മുന്നില്‍ക്കാണുന്നവനെ,സ്സമയമില്ലെ-

തിരിടുവാന്‍ പോലും; പൊട്ടിച്ചിതറുന്നഗ്നിഗോളം           

വെടിച്ചില്ലൊരായിരം ചീറിയടുക്കുന്നൊന്നെന്‍ ചങ്കില്‍-

ത്തറച്ചെന്‍ രുധിരമിറ്റുമ്പോള്‍ അരുത്, നീര്‍വാര്‍ക്കരുത്

 

നിമിഷാര്‍ദ്ധമേയുള്ളൂ എന്‍ ശ്വാസം നിലയ്ക്കുവാന്‍

ഇന്നലെ നീയെനിയ്ക്കയച്ച നിന്‍റെയും മോന്‍റെയും മുഖങ്ങള്‍,

വാര്‍ന്നു പോകുന്നോരീ ജീവനില്‍ സ്ഥൈര്യമായ്

ആചന്ദ്രതാരം വിരിയും വിടരും മതി മയങ്ങാതെ

 

 

കോടി പുതച്ചൊരെന്‍ അസ്ഥിഖണ്ഡങ്ങളില്‍-

പ്പുതഞ്ഞൊരു നെടുവീര്‍പ്പുമായ് ത്രിവര്‍ണ്ണയാം അംബ

തിരിച്ചടിയ്ക്കുമൊരുനാള്‍, നീ കാക്കുക; പ്രണയിയ്ക്കുക

വിടരുമൊരു വസന്തം; ഉയരുമൊരു കുയിലിന്‍ കൂജനം

അഭിപ്രായങ്ങളൊന്നുമില്ല: