ബ്ലോഗ് ആര്‍ക്കൈവ്

2021, ഡിസംബർ 16, വ്യാഴാഴ്‌ച

പാഴ് കൊടുങ്കാറ്റുകളുടെ കഠോര മൌനങ്ങള്‍

ദൈവത്തിന്റെ സ്വന്തം നാട്ടിലെയ്ക്കുള്ള

ചുരം കടന്നപ്പോള്‍ കാറ്റിന്നു മൌനം;

ഇക്കാറ്റിപ്പോഴും കൊടുങ്കാറ്റു തന്നെ

 

ചുഴി കഴച്ചിട്ടില്ല; സ്വനപേടകം അടഞ്ഞിട്ടില്ല,

പക്ഷേ; ഇക്കര തോട്ടനേരം തൊട്ടേ കാറ്റു മൌനിയായ്

 

അടി തുരന്ന്, വെടിക്കോപ്പ് നിറച്ച

പര്‍വ്വത ശിഖരങ്ങള്‍ നില്‍പ്പുണ്ട്;

എല്ലാമറിഞ്ഞിട്ടും കണ്ണടച്ചിരുട്ടുമായ്

ആസന്നമായ അന്ത്യവിധിയും കാത്ത്

 

കാറ്റ് പരതുകയാണ്, എവിടെ പതുങ്ങണം?

 

കാറ്റു പിടിയ്ക്കുന്ന കരിമ്പനകളെ ഒഴിവാക്കണം,

മുഴം കയറില്‍ തൂക്കിയ നിസ്സഹായ കൌമാരങ്ങളിന്മേലാടിയ

കൊടിയ പീഡനത്തിന്റെ  കഥയ്ക്ക് കാതോര്‍ക്കരുത്,

പ്രണയം കുരുക്കിയ മതോന്മാദത്തിന്മേല്‍ ആളരുത്,

വംശവെറി വെട്ടിനുറുക്കിയ പ്രണയച്ചിതകളില്‍ നിന്നും 

കനല്‍ക്കട്ടകള്‍ കാറ്റില്‍ പറക്കരുത്,

വിശന്ന വയറിനെച്ചതച്ച ഹാലിളക്കത്തില്‍ കാറ്റിടരുത്,

വണ്ടി കേറാതെ വിണ്ട പാലത്തിന്മേല്‍ പതിയ്ക്കരുത് ,

പിറന്ന നാടിനെ പള്ളു പറയുന്ന തൊള്ളയില്‍ മുള്ളരുത്

സല് പേര് വേണ്ടേ? മാനം തോടേണ്ടെ ?

 

കാറ്റ് പേടിച്ചിരിയ്ക്കുന്നു; പേര് കൊടുങ്കാറ്റെന്നാണെങ്കിലും

 

കണ്ണുരുട്ടും മെരട്ടും ഊരുവിലക്കും ഏഷണിയും ഭയന്ന്

ചെള്ളയ്ക്കടി, വടിവാള്‍ വെട്ട് മുറകളില്‍ മനസ്സൊന്നാന്തി  

ആള്‍സഞ്ചാരം നിലച്ച ഊടുവഴികളിലൂടെ

കാറ്റ്, പതുക്കെ കിഴക്ക് നിന്ന് പടിഞ്ഞാട്ട്;

പിന്നീട് ദിശ മാറ്റി, വായ് മൂടി, തെക്കോട്ട് നീങ്ങുകയാണ്

ഇഷ്ടപാത്രമാവേണ്ടേ? താമ്രപത്രം അനവധി

കൈനീട്ടി ഏറ്റു  വാങ്ങേണ്ടേ? ജീവനാംശം വേണ്ടേ?

സല് പേര് വേണ്ടേ?

 

 ഇടയ്ക്കിടയ്ക്കോരോ ചീറ്റല്‍, ചുഴി തീര്‍ക്കല്‍

ആളും തരവും നോക്കി, കയ്യടി മേടിച്ച്

കൊളുത്തിയ സന്ധ്യാദീപങ്ങളെ പുച്ഛിച്ച് ഊതിക്കെടുത്തി

ഊരി ഉറയിലിടാത്ത വാള്‍ ബോധനങ്ങള്‍ക്കു മുമ്പില്‍ ഓച്ഛാനിച്ച്

ചിലപ്പോള്‍ ചൂലില്‍ക്കയറി, മറ്റുചിലപ്പോള്‍

ചവറുകൂനകള്‍ ക്കൊപ്പം രക്തം ഊറ്റുന്ന ചുഴലിയായ്

ഇക്കാറ്റങ്ങനെ സവാരി ചെയ്യുകയാണ്

ഓരോ ശീമസല്‍ക്കാരവും മതി മറന്നുണ്ട്

ദേശത്തിനൊത്ത പ്രസക്തനായ്

കാറ്റ് സ്വയം തെക്കോട്ടെടുക്കുകയാണ്

സല് പേര്  വേണ്ടേ?

 

ഇനിയുമുണ്ടൊരുപാട് കാഴ്ചകള്‍

തോരണം പിന്നിത്തുടങ്ങിയ വാടിയ ജീവത്സമരങ്ങള്‍

മുട്ടിലിഴയും യൌവനം, ഒഴിഞ്ഞ തൊട്ടിലാട്ടുന്ന അമ്മമാര്‍

ഫണം വിരിച്ച കാമം വിളമ്പുന്ന ലഹരി വിരുന്നുകള്‍

ആശയ വൈരം ചാര്‍ത്തിക്കൊടുക്കപ്പെട്ട വധകേളികള്‍;

അനാഥമാക്കപ്പെട്ട തരുണയൌവനങ്ങള്‍, ബാല്യങ്ങള്‍

അക്ഷരമാല അറിയാത്ത വിജ്ഞ്യാന വൈതാളികഘോഷണങ്ങള്‍  

........

അങ്ങനെ....അങ്ങനെ...

എണ്ണിയാലൊടുങ്ങാത്ത കാഴ്ചകള്‍, പത്തിയുയര്‍ത്തണോ?

കാറ്റൊന്ന് ശങ്കിച്ചു

പക്ഷെ, എവിടെയും കാവല്‍ക്കാരുണ്ടല്ലോ..

പത്തിയ്ക്കടിയ്ക്കുവാന്‍ പത്തലുമായ് നില്‍പ്പുണ്ട്

ന്യായീകരണത്തൊഴിലാളികള്‍, വാടകക്കൊലയാളികള്‍

എന്തിനാ പൊല്ലാപ്പ്? സല് പേര് വേണ്ടേ? പ്രാണനും....

 

കണ്ടില്ലെന്നു നടിയ്ക്കാം, ഇനിയും യാത്രയുണ്ടേ... നേരം ഇരുട്ടട്ടേ..

രാത്രിയുടെ നിഴല്‍ പറ്റി, ജീനു കെട്ടി

അവാര്‍ഡ് നിശ പറ്റാം, സല് പേര് വേണ്ടേ?   

 

നിറഞ്ഞ സദസ്സിലൂടെ അരങ്ങിലെത്തി

ഒന്ന് ആഞ്ഞു നിശ്വാസമുതിര്‍ത്തു 

കാറ്റ് ചുറ്റും നോക്കി

 

നിറയെ പേരേഴും കൊടുങ്കാറ്റുകള്‍, ഒക്കെ മൌനികള്‍

തന്നെപ്പോലെ, കൈ നിറയെ പതക്കങ്ങള്‍

മൌനത്തിന്‍ പാരിതോഷികങ്ങള്‍

 

പെട്ടെന്ന് കാറ്റിന്ന് വെളിപാട് വന്നു

താനൊരു കൊടുങ്കാറ്റല്ലേ? വീശിയടിയ്ക്കേണ്ടേ?

ഗര്‍ജ്ജിയ്ക്കേണ്ടേ? ആളനവധി ഉണ്ടല്ലോ

നാലാളറിയേണ്ടേ?

 

എന്നാല്‍.....ഇനി....

മേലോട്ടുയരണം

വടക്കോട്ടു നോക്കണം

ഉറക്കെ, മലര്‍ ക്കെ , അമറണം, അലറണം

സല് പേര് വേണ്ടേ?

 

അഭിപ്രായങ്ങളൊന്നുമില്ല: