ബ്ലോഗ് ആര്‍ക്കൈവ്

2017, ജൂൺ 28, ബുധനാഴ്‌ച

കാർക്കോടകം

വരിക കാർക്കോടകാ, വരിക
വന്നെന്റെ മാറു ദംശിയ്ക്കുക
കറുത്തൊലിയ്ക്കും കലിയിളകട്ടെ
കായം കരിവേഷമാടട്ടെ

തൊണ്ടയിൽ തിളയ്ക്കും കഫമൂറി
നോവിൻ ബോധാവേശക്കയ്പുകൾ
ക്രുദ്ധനാഡിയിൽ, ഞരമ്പുകളിൽ
നിണത്തിൻ നീലം പരത്തട്ടെ

എന്റെ പിതൃത്വം വസിയ്ക്കും കുഞ്ഞു-
ങ്ങളാവതില്ലാതെ നിർത്താതെ
പേക്കിനാക്കൂത്തിൻ ചുടലനൃത്തം
കണ്ട് കരയും, നൊന്ത് ഞെട്ടും

എന്റെ പ്രണയിനി എൻ ജളത്വ-
ത്തിൻ ഉൾഭയം അറിയാതെയെ-
ന്നരികത്തു പരിദേവനത്തിൻ
കെട്ടഴിച്ചു പഴിയ്ക്കും, പാവം

എന്റെ ചൂതാട്ടക്കളങ്ങളിലാ-
മോദമോടെ കരുക്കളായി
ചിന്തകളേറിയ ചിറകിന്ന-
ടിയിൽപ്പറ്റും ജയവ്യാമോഹം

ഇല്ല, ഹേ! കാർക്കോടകാ നിൻ ഫണം
ഹനിയ്ക്കയില്ല എന്റെ പാപം
എന്നിലെ ശാപത്തിന്നധോമുഖം
നിന്റെ നീലയിൽത്തുടുക്കില്ല

സ്വപ്നസഞ്ചാരമൊടുങ്ങും പാത-
കൾക്കറ്റത്ത് അശ്രുപൂജയാൽ
വാഴ്ത്താം ഞാൻ നിന്നെണ്ണക്കറുപ്പിനെ
മക്കളീക്കാളിമ മായ്ക്കട്ടെ

അഭിപ്രായങ്ങളൊന്നുമില്ല: