ബ്ലോഗ് ആര്‍ക്കൈവ്

2017, മേയ് 9, ചൊവ്വാഴ്ച

മൂഢന്റെ നഷ്ടനിദ്ര

പാതിയടഞ്ഞ ജാലകം കടന്നെത്തുന്ന കാറ്റേ
നിനക്കെന്തുണ്ടിനിയെന്നോടു പറയുവാൻ?
വെളിച്ചം വിതറാത്ത സൗരഭ്യം പരത്തുന്നു നീ
യക്ഷിപ്പാലയിൽ പൂത്ത പൂക്കളിലുരസി

എന്റെ കൂമ്പിയടഞ്ഞ മിഴികളിൽ നിറയുമീ
ചീർത്ത കൺപോളകൾക്കുള്ളിലെ ലവണത്തെ
ഒപ്പിയെടുത്തങ്ങു കാതങ്ങൾ ദൂരെക്കളയുവാ-
നാകുമോ മല്ലിട്ട് മനമാം മരുത്തുമായ്?

രാവുറങ്ങീട്ടുമുറങ്ങാതെയിരിപ്പാണ് ഞാനെ-
ന്നാലും കാത്തിരിപ്പല്ല; ദുരിതമനനം
അല്ലെങ്കിലും, ഇനിയാരു വരാനാണ് ഈ വഴി?
ഇവിടെയില്ലല്ലോ നാണയക്കിലുക്കങ്ങൾ

കുഴിഞ്ഞു കവടി പൊട്ടിയ പിഞ്ഞാണം നിരത്തി
കാലപ്പഴക്കം കനയ്ക്കും സ്നേഹം വിളമ്പി
ഈ വഴി പോമെന്നുരചെയ്തയോരോ മുഖത്തെയും
വഴിക്കണ്ണു നീട്ടി ഓർത്തിരിയ്ക്കുന്നു ഞാനും

ഉപാധിയിലാണ്ടുപോയ് ബന്ധങ്ങൾ; നഷ്ടസ്വർഗ്ഗങ്ങൾ
ഗാഢമായൊരാലിംഗനം പോലുമില്ലല്ലോ
ജരാനരകളിലാധി പിടിച്ച് ചേതസ്സറും
കുറ്റവും ശിക്ഷയും ജപമാലകൾ തീർക്കും

വർഷസൂചി(*)യിലക്കങ്ങൾ കറുപ്പും ചുകപ്പുമായ്-
പ്പെരുക്കുന്നു, മങ്ങുന്നു; ഇരുൾ വാഴും നാളെ
കാറ്റേ പോകൂ പുറത്ത്; ജനൽ വലിച്ചടയ്ക്കട്ടെ
ഞെട്ടിത്തളർന്ന മതി മൂഢമുറങ്ങട്ടെ


·         വർഷസൂചി – കലണ്ടർ

അഭിപ്രായങ്ങളൊന്നുമില്ല: