പാതിയടഞ്ഞ
ജാലകം കടന്നെത്തുന്ന കാറ്റേ
നിനക്കെന്തുണ്ടിനിയെന്നോടു
പറയുവാൻ?
വെളിച്ചം
വിതറാത്ത സൗരഭ്യം പരത്തുന്നു നീ
യക്ഷിപ്പാലയിൽ
പൂത്ത പൂക്കളിലുരസി
എന്റെ
കൂമ്പിയടഞ്ഞ മിഴികളിൽ നിറയുമീ
ചീർത്ത
കൺപോളകൾക്കുള്ളിലെ ലവണത്തെ
ഒപ്പിയെടുത്തങ്ങു
കാതങ്ങൾ ദൂരെക്കളയുവാ-
നാകുമോ
മല്ലിട്ട് മനമാം മരുത്തുമായ്?
രാവുറങ്ങീട്ടുമുറങ്ങാതെയിരിപ്പാണ്
ഞാനെ-
ന്നാലും
കാത്തിരിപ്പല്ല; ദുരിതമനനം
അല്ലെങ്കിലും,
ഇനിയാരു വരാനാണ് ഈ വഴി?
ഇവിടെയില്ലല്ലോ
നാണയക്കിലുക്കങ്ങൾ
കുഴിഞ്ഞു
കവടി പൊട്ടിയ പിഞ്ഞാണം നിരത്തി
കാലപ്പഴക്കം
കനയ്ക്കും സ്നേഹം വിളമ്പി
ഈ
വഴി പോമെന്നുരചെയ്തയോരോ മുഖത്തെയും
വഴിക്കണ്ണു
നീട്ടി ഓർത്തിരിയ്ക്കുന്നു ഞാനും
ഉപാധിയിലാണ്ടുപോയ്
ബന്ധങ്ങൾ; നഷ്ടസ്വർഗ്ഗങ്ങൾ
ഗാഢമായൊരാലിംഗനം
പോലുമില്ലല്ലോ
ജരാനരകളിലാധി
പിടിച്ച് ചേതസ്സറും
കുറ്റവും
ശിക്ഷയും ജപമാലകൾ തീർക്കും
വർഷസൂചി(*)യിലക്കങ്ങൾ
കറുപ്പും ചുകപ്പുമായ്-
പ്പെരുക്കുന്നു,
മങ്ങുന്നു; ഇരുൾ വാഴും നാളെ
കാറ്റേ
പോകൂ പുറത്ത്; ജനൽ വലിച്ചടയ്ക്കട്ടെ
ഞെട്ടിത്തളർന്ന
മതി മൂഢമുറങ്ങട്ടെ
·
വർഷസൂചി
– കലണ്ടർ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ