ബ്ലോഗ് ആര്‍ക്കൈവ്

2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

സ്നേഹപരിണാമം



സ്നേഹം ഒരു മഹാസാഗരമായിരുന്നു
അനാദികാലത്ത്
അന്ന് ജീവൻ ഒരു മാംസ്യകണം മാത്രം
മൂന്നു ലോകങ്ങൾ വിരചിയ്ക്കപ്പെട്ടപ്പോൾ
സ്നേഹം സപ്ത സമുദ്രങ്ങളായി വികസിച്ചു

നരജന്മത്തിന്റെ വിസ്ഫോടനം
സ്നേഹത്തെ അഞ്ചാഴികളാക്കിച്ചുരുക്കി
മനുഷ്യൻ സ്നേഹത്തെ കീഴടക്കി
ദയാരാഹിത്യത്തിന്റെ വൻകരകളുണ്ടായി
എന്നിട്ടും സ്നേഹത്തിന്റെ കൈവഴികൾ
ചെറുകടലുകളായൊഴുകി നടന്നു
കാറ്റും കോളുമായ് വൻകരകളെ പ്രീണിപ്പിച്ചു
ഗോത്രങ്ങൾ ആസന്ന ദുരന്തങ്ങളെ പ്രേമിച്ചു പ്രേമിച്ചു
പിച്ചും പേയും പറഞ്ഞു കടലുകളെ കരയോടടുപ്പിച്ചു
ഗോത്രങ്ങൾ കുടുംബങ്ങളായി
വറ്റിയ കടലുകളുടെ സ്ഥാനം പുഴകൾ ഏറ്റെടുത്തു
സ്നേഹം പുഴകളിൽ തത്തിക്കളിച്ചു

പിന്നെ, കുറെ കാരണവന്മാർ കനിവൂറിക്കിടന്ന മണലൂറ്റിയും
സ്വപുത്ര സ്നേഹാന്ധത കൊണ്ട് അണകെട്ടിയും
അലിവിൻ വൃഷ്ടിപ്രദേശത്ത്  തീയിട്ടും
പുഴകളെ പീഡിപ്പിച്ചപ്പോൾ
സ്നേഹം തടാ‍കങ്ങളിലൊതുങ്ങിക്കൂടി
തടാകങ്ങളിൽ കുടുംബകലഹങ്ങളുടെ കണ്ണുനീർ
ഉപ്പുരസം നിറച്ചപ്പോൾ
സ്നേഹം കിണറുകളിലേയ്ക്കരിച്ചിറങ്ങി

കത്തിക്കാളുന്ന ചോദനകളുടെ കൂത്തരങ്ങുകളുണ്ടായപ്പോൾ
വെറിപൂണ്ട മണ്ണിന്റെ വികാര വിക്ഷുബ്ധതയിലെന്ന പോൽ
സ്നേഹം ഇടിഞ്ഞു താണു പോയി
പകരം, മനസ്സിന്റെ ഇടുങ്ങിയ പാറക്കെട്ടുകൾക്കിടയിൽ
തങ്ങി നില്ക്കുന്ന സ്നേഹത്തിന്റെ കുഴൽക്കിണറുകളുണ്ടായി

അതും അനുഭവിച്ചു തീർന്നെന്നു വന്നപ്പോൾ
ഇപ്പോൾ പറയുന്നു,
സ്നേഹം പ്രപഞ്ചമാണെന്ന്.

കഷ്ടം, ഇനി പ്രപഞ്ചത്തിന്
എത്ര നാൾ കാണും ആയുസ്സ്?


അഭിപ്രായങ്ങളൊന്നുമില്ല: