ബ്ലോഗ് ആര്‍ക്കൈവ്

2018, ഏപ്രിൽ 21, ശനിയാഴ്‌ച

ഒരു നിസ്സഹായന്റെ വിലാപം


ചില രാത്രികൾ ഉള്ളിൽ ഭീതി നിറയ്ക്കുന്നു
ക്രമം തെറ്റുന്ന ഹൃദയമിടിപ്പുകൾ
ശ്വാസം മുട്ടുന്ന നിശ്വാസവേഗങ്ങൾ
എന്തോ, നാളെയെന്ന ദിവസം
ആധിയായ് വളരുന്ന തലപൊട്ടുന്ന വേദന
മഞ്ഞവെള്ളം തികട്ടുന്ന ആപൽസൂചനകൾ

നിഴലും ഉടലും പിന്തുടരപ്പെട്ടു കൊണ്ടിരിയ്ക്കുന്നു
രാത്രിയും പകലും ഭേദമില്ല
എവിടെയും എന്തും ഒപ്പിയെടുക്കാനായി
വൈദ്യുതി നിലയ്ക്കാത്ത ഒളികണ്ണുകൾ

കിടപ്പറകൾ പരസ്യമാം തുണിയുരിച്ചിലുകൾ
കുളിമുറികൾ സ്നാനത്തിന്റെ തുറസ്സ്
ജഠരാഗ്നി മുറ്റും മിഴികളിൽ ചാർത്തും കനിവറ്റ കുറ്റപത്രം
ബാല്യകൗമാരത്തിന്നുടലളവുകൾ നോക്കും ലഹരിഞരമ്പുകൾ
അസഭ്യലാസ്യങ്ങളുടെ അസത്യമാം ചുമർച്ചിത്രങ്ങൾ
ആരും എങ്ങും അപ്രാപ്യരല്ലെന്ന പേടിപ്പെടുത്തുന്ന പ്രക്ഷുബ്ധസത്യം

ചിന്തകളുടെ കനലുകൾ പോലും
തടങ്കലിലായി ചാരം മൂടാറായിരിയ്ക്കുന്നു
വിധ്വംസനത്തിന്റെ പുകഴ്പാട്ടുകൾ
മുഴങ്ങി മുഴങ്ങി ചെവി ബധിരമായിരിയ്ക്കുന്നു

മനസ്സെന്ന മദാർണ്ണവം ചൊരിയുന്നു
തീരാത്ത സേതുബന്ധനത്തിന്റെ കാലുഷ്യം
ജനപഥങ്ങളിൽ തീയാർക്കുന്നു, കൽമഴ  പെയ്യുന്നു
ദിശാബോധമറ്റ കാറ്റു വീശുന്നു

ജനനവും മരണവും പരസ്പരം പോർവിളിയ്ക്കുമ്പോൾ
ദിനരാത്രങ്ങൾക്ക് ജരയും നരയും കരേറി വിറങ്ങലിച്ചിരിയ്ക്കുന്നു
മുരളുന്ന മാനത്തിന്റെ ഇടിത്തീയിൽ,
ഒടിഞ്ഞ പ്രാണൻ കരിക്കട്ടയാകുന്നു
നട്ടെല്ലു പൊട്ടിത്തകരുന്ന ആത്മബോധത്തിൽ
നിസ്സഹായമായൊരു രോദനം ഞെരിഞ്ഞമരുന്നു
പകലുകൾ പൊട്ടിവിടരാനാകാത്ത
ചലനമറ്റ ഭ്രമണവേഗം ബാധിച്ച് നിലച്ചുപോയിരിയ്ക്കുന്നു


അഭിപ്രായങ്ങളൊന്നുമില്ല: