ബ്ലോഗ് ആര്‍ക്കൈവ്

2017, ജനുവരി 5, വ്യാഴാഴ്‌ച

അച്ഛനെന്ന വിളിപ്പേർ

മൺമറഞ്ഞശരീരികളായിപ്പോയ
അച്ഛന്മാർ സഭ ചേർന്നു; സമ്മേളിച്ചു
പരസ്പരം പരിചയം പുതുക്കി; പരിചയപ്പെട്ടു

വേവലാതികൾ; പായാരം പറച്ചിൽ
നർമ്മചിന്തകൾ; അങ്ങനെ നേരം പോയി
പെട്ടെന്ന് എല്ലാരും ഒരു നിമിഷം ഞെട്ടി

തങ്ങളുടെ നിലപാടുതറകളൊന്നായ് തോണ്ടപ്പെടുന്നതും
ആണ്ടറുതികളിൽ ആഘോഷങ്ങൾ കൊടിയേറിയിങ്ങുന്നതും
തങ്ങളെതിരിട്ട വൈരുദ്ധ്യങ്ങളൊന്നായ് വലിയ വായിൽ നില്ക്കുന്നതും കണ്ടു

മുമ്പന്നെത്തേക്കാൾ ഊറ്റമുള്ള ദംഷ്ട്രകൾ
മുന്നെക്കണ്ടതിനേക്കാൾ തിളങ്ങും വർണ്ണതോരണങ്ങൾ
മുച്ചാൺ വയർ വിജൃംഭിയ്ക്കും കുമ്പക്കുടങ്ങൾ

തങ്ങൾ അരൂപികളായിട്ടു കൂടി പാർക്കാനിടമില്ല;
പുറത്തു വരാത്ത ശബ്ദങ്ങൾക്ക് ഉച്ചഭാഷിണി
അദൃശ്യരായിട്ടു കൂടി തൊഴുത്തിൽക്കെട്ടുവാനാവേശം

വാവിട്ടു നിലവിളിയ്ക്കാനാകുന്നില്ല
ഒരിറ്റു ദാഹജലം ഇറക്കാനാവതില്ല
അരുതെന്നു പറയാൻ കൈപൊക്കാനാവതില്ല

എങ്കിൽ, കുറച്ച് മണലിലെഴുതാനാഞ്ഞ്
സഭ നിർത്തി മോതിരവിരൽ ഊന്നിയപ്പോൾ കേട്ടു;
“അച്ഛനെന്ന വിളിപ്പേർ പോരെ? ഒന്നു പോയാട്ടെ”

ആകാശഗംഗകൾക്കിടയിൽ, പരലോകത്ത്
ആഴിപ്പരപ്പുകളിലെ അലമാലകളിൽ മറയുമ്പോൾ
അശരീരികൾ പറഞ്ഞു; “മക്കളേ, വെറുതെ വിട്ടേയ്ക്കുമോ ഞങ്ങളെ?”


അഭിപ്രായങ്ങളൊന്നുമില്ല: