ബ്ലോഗ് ആര്‍ക്കൈവ്

2016, ഫെബ്രുവരി 6, ശനിയാഴ്‌ച

നൈമിശാരണ്യം


നൈമിശാരണ്യം – പുരാണങ്ങൾ പ്രകാരം ഗൗതമീ നദീ തീരത്തുള്ള ഒരു വനം.  ഇവിടെ വെച്ചാണത്രേ സൂതൻ ഋഷിമാർക്ക് മഹാഭാരത കഥ ഉപദേശിച്ചത്. ഈ ഇതിവൃത്തം ഇന്നിന്റെ ലോകത്തിലൂടെ നിരീക്ഷിയ്ക്കുവാൻ ഒരു ശ്രമം നടത്തുന്നു

ധരയാം ധരിത്രിയെ വാരിപ്പുണരുവാൻ
ദുര മൂത്ത മർത്ത്യൻ ചാടിയെന്നോ?
അമ്മയെന്നോർക്കാതെ ഉമ്മവെച്ചെന്നും പിന്നെ
തൃഷ്ണയൊടുങ്ങാതെ പ്രാപിച്ചെന്നും
നരവീണ് നുര പൊന്തി വിരവൊടാർത്ത്
മാരന്റെ മാറായ്ച്ചമഞ്ഞുവെന്നും
കരയെ കടലിനെ കാടായ കാടിനെ
അരക്ഷണം കൊണ്ടളന്നുവെന്നും
സൂതവാക്യങ്ങൾ ഇതിഹാസ കഥനമായ്
മൂകാചലങ്ങളിൽ കേട്ടുവെന്നും
വല്ക്കലം വേട്ടൊരു ജീവിത ഗാഥ കേട്ട്
ഉല്ക്കടം കാതിൽ ചിലമ്പിച്ചെന്നും

ഇതൊരു ബൃഹദ് കഥ തന്റെ വൻകടൽ
ഇഹമഹം പൊരുളിന്റെ ഗാനം
അലകൾ, ഓളങ്ങൾ, വേലിയേറ്റിറക്കങ്ങൾ
തിരമാല തല്ലും കരത്തേങ്ങൽ
ജീവൻ, ജഡങ്ങൾ, താഡനം, പ്രതിവാഞ്ചകർ
ജരാനരാശ്ലേഷ കർമ്മങ്ങളായ്
കഥകളിലുപകഥകളിൽ സ്പർശിയായ്
താതജന്മങ്ങളുടെ നൊമ്പരം
പുത്രകാമേഷ്ടിയിൽ പിറക്കും തനയർ  തൻ
ഗാത്രകളത്ര ലാളനാധിക്യം

യവനികയ്ക്കുള്ളിലെ കഥാപാത്രഭേദങ്ങൾ
ചാവായി നോവായി തല്ലി തമ്മിൽ
നരമേധഗ്ലാനികൾ ഉപദംശമായി
കരകന്മഴുമൂർച്ചയിൽ ചോന്നു
ദീർഘമാം ദർശനാംബുരേണു തുടുപ്പിച്ച
മേഘമായയാം ദ്വന്ദമെയ്യിനെ
ശോകമൂകമാം അശോകവനിയിൽ ചാർത്തി
നാകസമാനമാം ശത്രുചിന്ത
ഉരൽ കെട്ടിയേറ്റിത്തളർന്നു കിടക്കുന്നു
ഉരകല്ലുരയ്ക്കും ചാരിത്ര്യങ്ങൾ

ഭൂവെപ്പിളർക്കുമാറശ്വമേധം കൊണ്ടഹോ
പതിതയാം പത്നി മുങ്ങിടുന്നു
പുത്രരെച്ചൊല്ലിപ്പഠിപ്പിച്ച തോറ്റങ്ങൾ
എത്രനാളീ വിണ്ണിൽത്തങ്ങിനില്ക്കും?
കഥകളതി കേട്ടീ നൈമിശാരണ്യവും
പുൽക്കൊടിത്തുമ്പിൽ പാഴ്വീർപ്പിടുന്നു