ബ്ലോഗ് ആര്‍ക്കൈവ്

2015, മേയ് 2, ശനിയാഴ്‌ച

അവതാരദുഃഖം


ഏതോ ശാപം തീണ്ടിയ അവതാരമല്ലയോ ഞാൻ
ദശാവതാരക്കണക്കിൽ മൂന്നാമത്തേതെങ്കിലും
അവതാരം വരാഹം; പന്നിയെന്നു വിളിച്ചിടും
തേറ്റയെന്നതെന്നായുധം; വെറുപ്പിൻ നിദാനവും

ഉദരനിവൃത്തിയിന്നില്ല, ഭൂമിയ്ക്കു ഭാരമായ്,
ഉർവ്വി തന്നുയിരു കാക്കുവാൻ ഉയിരെടുത്തവൻ
ദേവിയെങ്കിലും ദാനവൻ കൈവെയ്ക്കാനൊരുമ്പെട്ടു
നാന്മുഖൻ ബ്രഹ്മന്റെ ശ്വാസവേഗത്തിൽ ഉയിർകൊണ്ടു

അന്നെല്ലാം സ്വർഗ്ഗം; മറുപക്ഷമായ് അസുരവംശം
പ്രളയമാം കടലിലെ തുരുത്തായ് ഭൂമിദേവി
 പാപപ്പൊരുളുകളുടെ തീർപ്പിന്നു നരകവും
മൂപ്പിളമത്തർക്കമില്ലാതെ ത്രിമൂർത്തികൾ വേറെ

അന്നെന്നുടെ തേറ്റകൾ ധർമ്മത്തെക്കാത്തൊരായുധം
ഇന്നെനിയ്ക്കാ തേറ്റകൾ അന്നം തേടുവാനായ് മാത്രം
തിന്മയെ പ്രഹരിച്ചു സംഹരിച്ചതോർക്കുന്നു ഞാൻ
പരതുന്നതിന്നു ഞാഞ്ഞൂൽ, ഫലമൂലവർഗ്ഗങ്ങൾ

നാരായണാംശമാമെന്നെ വണങ്ങീ നരവംശം
പിന്നെ, രക്ഷ നേടിയ നാൾ തൊട്ടു വേട്ടയാടിയും
വെടിച്ചില്ലു പായിച്ചും വൈദ്യുതാലിംഗനം കൊണ്ടു
വേലിതീർത്തും കാടിളക്കിയും കൊല്ലുന്നു, തിന്നുന്നു

പകൽ വെളിച്ചത്തിൻ പൊലിമയിൽ കാട്ടുപൊന്തയിൽ
വെയിൽകാഞ്ഞും ജീവനിൽ കൊതിപൂണ്ടും ഒളിയ്ക്കുന്നു
ഇരുൾ മറവും തേടി ചതിക്കുഴികൾ ഭയന്നും
തെല്ലു ശങ്കിച്ചുമല്ലാതെ തീറ്റതേടാനാകുമോ?

മടവാൾ കൊണ്ടു വെട്ടിക്കുരവള്ളി പൊട്ടിച്ച്
നിശ്ചലമാക്കുന്നെൻ ദൈന്യത്തെ വിളശല്യമെന്നോതി
തോൽ കിഴിച്ചെടുക്കുന്നു, ചോര വാർക്കുന്നു, നെയ്യെ-
ടുത്തുരുക്കി സൂക്ഷിയ്ക്കുന്നൊറ്റമൂലിയായ് പുരട്ടാൻ

വെറുപ്പിന്നുപ്പും കറിക്കൂട്ടും ചേർത്തു വേവിച്ച്
വയറും നിറച്ചേമ്പക്കവും വിട്ട് പറയുന്നു
“ഇവനാണിന്നലെവരെയെന്റെ ചേനയും ചേമ്പും
തുരന്നു തിന്നോൻ, എൻ വാഴകുത്തിയോൻ, നശൂകരം”

എന്നാൽ കുക്ഷി വീർത്തിട്ടും ശാപവാക്കുകളല്ലാതെ
ഇക്ഷണം വരെയും കേട്ടതില്ല ഞാനെന്നെച്ചൊല്ലി
കാടില്ല, മേടില്ല, അന്നമെന്നതൊട്ടും കിട്ടുവാൻ

അവതാരമത്രേ; അന്നം മുടക്കിയെന്ന പേരും

അഭിപ്രായങ്ങളൊന്നുമില്ല: