ബ്ലോഗ് ആര്‍ക്കൈവ്

2015, മാർച്ച് 19, വ്യാഴാഴ്‌ച

ഒരു പുരീഷ പുരാണം


നാട്ടിലെ നാലാൾ കൂടുന്ന
തിരക്കേറിയ നാല്ക്കവലയിൽ
ആളൊഴിഞ്ഞ രാത്രി നേരം നോക്കി
ഒരു നായ തെക്കുവടക്കായി കാഷ്ഠിച്ചു

ലക്ഷണമൊത്ത, വടിവുള്ള
ചൂടും ചൂരും വിട്ടുമാറാത്ത
ആരുടെ ദൃഷ്ടിയിലും പെടുന്ന
ദണ്ഡിൻ ദൃഢതയുള്ള അമേദ്ധ്യഖണ്ഡം

പ്രത്യക്ഷത്തിൽ ഏഭ്യമല്ലാത്ത,
വിശിഷ്ടവസ്തുവായ് തോന്നപ്പെട്ടതിന്റെ
തെക്കുനിന്ന് ഇടത്ത് ചുവപ്പ് നിറം,
മദ്ധ്യം മൂവർണ്ണം, വലതു ഭാഗം കാവി

നേരം പുലർന്നു, ചുവന്നു, വെളുത്തു
ആളുകളോരോന്നായടുത്തു കൂടി
സാകൂതം, അത്ഭുതക്കണ്ണുകളാൽ
വന്നവർ വന്നവർ അഭിരമിച്ചു കാഴ്ചയിൽ

ആർക്കും തിരിഞ്ഞില്ല; എന്താണീ സാധനം?
പിന്നെയോരോരുത്തരായ് തുടങ്ങീ വർണ്ണന
ഐശ്യര്യവർദ്ധക വശീകരണ യന്ത്രം മുതൽ
അന്യഗ്രഹവസ്തുവരെയെത്തി കല്പിതം

പിന്നെ, തത്രപ്പാടായ് സ്വന്തമാക്കാൻ
തർക്കം മൂത്ത് കശപിശയടി വരെയെത്തി
മദ്ധ്യസ്ഥമായി, വീതം വെയ്ക്കുക മൂന്നായ്
തലക്കഷ്ണം, നടുക്കഷ്ണം, വാൽക്കഷ്ണം എന്നിങ്ങനെ

താമസംവിനാ ഈർച്ചവാളെത്തി
തെക്കുള്ള വാൽക്കഷ്ണം ചുവപ്പ്
അതിനുമുന്നിലെ നടുക്കഷ്ണം മൂവർണ്ണം
വടക്കേയറ്റം തലക്കഷ്ണം കാവി

ഈർച്ചവാൾ ആരെല്ലാം പിടിയ്ക്കും, മുറിയ്ക്കും
വീണ്ടും വാഗ്വാദങ്ങൾ, അവകാശവാദങ്ങൾ
ഒടുവിൽ തീരുമാനം, സമവായം; വാളിന്റെ-
ഓരോ തലയ്ക്കലും ഓരോ നിറത്തിൻ അവകാശവാദികൾ

അങ്ങനെ ഉയർന്നൂ ഈർച്ചവാൾ ആരവത്തിൽ;
പെട്ടെന്നൊരാളെത്തുന്നു ചൂലുമായ്
കഠിനമായൊരു ചോദ്യമുയർത്തീ ചൂലുധാരി
നിങ്ങൾക്കറിയാമോ എന്താണിതെന്ന്?

അയാൾ ഉറക്കെ, സ്പഷ്ടമായ് ശബ്ദിച്ചു
“ഇതു വെറും നായ്ക്കാഷ്ഠം; കഷ്ടം
തിരിച്ചറിയുന്നില്ലേ നിങ്ങൾ ഈ നാറ്റം?
നായ്ക്കാട്ടത്തിനുണ്ടോ വാൽക്കഷ്ണം, നടുക്കഷ്ണം, തലക്കഷ്ണം?”

“നായ്ക്കാട്ടം മൂന്നു മുറി മുറിച്ച്
ഏതു മുറി വേണമെന്നാരാഞ്ഞാൽ
ഏതു കിട്ടിയാലും എന്തു ഫലം? നോക്ക്വണ്ടൂ
തലമുറി, നടുമുറി, വാൽമുറി എല്ലാം ഒന്നല്ലേ?”

അയാൾ നേരിട്ട് ചൂലുകൊണ്ടു തന്നെ
ശക്തമായടിച്ചു ദൂരെയ്ക്കിട്ടാ വിചിത്ര വിസർജ്ജ്യം
ഹാവൂ!യെന്നായി പൊതുജനം, മൂക്കത്തുവിരലോടെ
എന്തൊരാശ്വാസം; ഒഴിഞ്ഞല്ലോ മാരണം

വീണ്ടും പരന്നല്ലോ നാറ്റം; അസഹ്യം
കൂട്ടമായെത്തിയവർ നോക്കീ പരസ്പരം
കണ്ട കാഴ്ചയോ? തെല്ലൊറപ്പോടെ ശിവ! ശിവ!
നില്ക്കുന്നൂ ചൂലുവേഷം നായ്ക്കാട്ടത്തിൽ പൊതിഞ്ഞ്


അഭിപ്രായങ്ങളൊന്നുമില്ല: