ബ്ലോഗ് ആര്‍ക്കൈവ്

2015, മാർച്ച് 9, തിങ്കളാഴ്‌ച

പതിരു കൊയ്യുന്നവർ

കൂടൊഴിഞ്ഞ ഭൂതകാലത്തിനും
കൂടു തേടുന്ന ഭാവിയ്ക്കുമിടയിൽ
കൊയ്ത്തും കാത്തു കിടക്കുകയാണ്
പതിരായ് വിളഞ്ഞ വർത്തമാനം

ഞങ്ങൾ പതിരു കൊയ്യുന്നവർ
ഞങ്ങൾ നീരൊഴിഞ്ഞ ചിറ കാക്കുന്നവർ
ഞങ്ങൾ അമ്ലതയുടെ മ്ലേച്ഛാവാഹകർ
ഞങ്ങൾ കുറ്റിയറുന്ന അന്നദേഹികൾ

അഷ്ടിയ്ക്കു മുട്ടിപ്പോയിട്ടും
സൃഷ്ടിയുടെ സമീക്ഷയെന്നപോൽ,
മുഷ്ടിയ്ക്കു ബലം പോയെന്നറിഞ്ഞിട്ടും
കഷ്ടിച്ചു കൊയ്തു കയറ്റുന്നു കറ്റകൾ

മെതിച്ചു കൂട്ടുന്ന കറ്റകളുതിർക്കുന്നു
ഒട്ടുമുക്കാലും പതിരിൻ മണികൾ
കളകളും വിളനാശവും ചേർന്ന്
പുഷ്ടി പാതിയും തിന്നു തീർത്ത കതിരുകൾ

വിധിയെന്നു പഴി ചൊല്ലുന്നു
ആദിയും അന്തവുമില്ലാത്ത ജന്മങ്ങളെ
മേദസ്സു പൊട്ടിയൊലിയ്ക്കുന്നു
ആധിയൊരു പുണ്ണായ് വളരുന്നു

ഞങ്ങൾ ബാലശാപം പേറുന്നവർ
പതിരു കൊണ്ട് അന്നമൂട്ടുന്നവർ
പതിരുജന്മങ്ങളെ വളർത്തുന്നവർ
പതിരു സ്നേഹങ്ങളെ ഓതിക്കൊടുപ്പോർ

ഇനി നാളെ മുഴുപ്പുള്ള വിത്തിനായ്
കഴുമരത്തിൽ തലയും വെച്ചു കൊടുത്ത്
കായ്ഫലം മാത്രം കായ്ക്കും അന്നപിണ്ഡത്തിനായ്
ലവലേശം നാണമില്ലാതെ കൈനീട്ടണം

മരണക്കിടക്കയിൽക്കിടക്കും വിത്തങ്കുരങ്ങൾ
പതിരാകാതെ പതിരാകാൻ വിധിയ്ക്കപ്പെട്ടവ
സ്വന്തം മണ്ണിന്റെ ഗന്ധം ഗർഭത്തിലൊതുക്കിയവ
മുളയ്ക്കുവാൻ കാത്തുവെച്ച ഈർപ്പം വിങ്ങലാക്കിയവ

തീട്ടൂരം കല്ലേപ്പിളർന്നു കല്പിയ്ക്കുമ്പോൾ
എതിർപ്പിൻ യാഗശ്വം പോലും നിശ്ശബ്ദനാക്കപ്പെടുന്നു
കൊയ്ത്തരിവാളിൻ പിടി പയ്യെ വിറച്ച്

പതിരുകൾ കൊയ്തുകൊണ്ടേയിരിയ്ക്കുന്നു ഞങ്ങൾ

അഭിപ്രായങ്ങളൊന്നുമില്ല: