ബ്ലോഗ് ആര്‍ക്കൈവ്

2015, ഫെബ്രുവരി 26, വ്യാഴാഴ്‌ച

ഭ്രാന്തിന്റെ വഴികൾ


ഭ്രാന്താണു ഭ്രാന്താണു ഭ്രാന്താണു സർവ്വവും
ഭ്രാന്തിന്നു പോലും ഭ്രാന്താണു സർവ്വരേ
ചിന്തയിലൂറുന്ന ചെം ചാന്തായി ഭ്രാന്ത്
മൊന്ത പോൽ ചെരിയുന്ന കുംഭമായ് ഭ്രാന്ത്

ഇടത്തും വലത്തും മോളിലും ചോട്ടിലും
ഇടയുന്ന വാക്കിൽ, പിടയുന്നയുള്ളിൽ
ഇടതൂർന്ന മമതയിലുടയുന്നു
ഇടതടവില്ലാതെ പായും ഭ്രാന്തുകൾ

കുതറുന്ന കാറ്റിൽ ചങ്ങല കിലുക്കി
പതറുന്ന മണ്ണിൽ പൂഴിച്ചുഴി ചുറ്റി
അമറുന്ന യക്ഷിയായ് കടവായ് കൊണ്ട്
ചിതറുന്ന ചെത്തി പോൽ പൂക്കുന്ന ഭ്രാന്ത്

എടങ്ങേറു കേറി പതയ്ക്കുന്ന ചിത്തം
പെടയ്ക്കുന്ന കണ്ണിന്നിമ പറ്റെ വെട്ടി
പെടാപ്പാടു പെട്ടമ്പേ തോറ്റു സുല്ലിട്ട്
എടാകൂടമായി ചെന്നെത്തുമീ ഭ്രാന്ത്

തലയ്ക്കാണു ഭ്രാന്ത്, മുലയ്ക്കാണു ഭാന്ത്
നിവരുന്ന പൗരുഷത്തിന്നാണു ഭ്രാന്ത്
തുടിയ്ക്കുന്ന കന്യകാത്വത്തിന്നും ഭ്രാന്ത്
കലരുന്ന ബീജാണ്ഡ ഡംഭിന്റെതാം ഭ്രാന്ത്

വെറുതെയിരുന്നിട്ടും ഓടി നടന്നും
കൗശലം കൊണ്ട് കുതികാലു വെട്ടിയും
കുശലം പറഞ്ഞ് വരുതിയിൽ വീഴ്ത്തീം
മടിശ്ശീല വീർപ്പിയ്ക്കും വിദ്യയാം ഭ്രാന്ത്

വഴിക്കണ്ണു നീട്ടിത്തലോടിയുമൂട്ടി-
യാഴക്കയങ്ങളിൽ താഴുന്ന അൻപിനാൽ
പഴംതുണിക്കച്ചയ്ക്കു പോലുമിരക്കും
അഴലായ് അമ്മ തൻ ദൈന്യമാം ഭ്രാന്ത്

അമ്മായിയമ്മയ്ക്ക് അടുക്കളപ്പോരും
മരുമകൾക്കോ തന്റെ കണവന്റെ ചൂരും
ഭ്രാതാക്കൾക്കുള്ളിലായ് സ്വത്തുക്കൾ വീതവും
ഭ്രാന്തായ് മാറിടും, പരസ്പരം മാന്തിടും

ചിതയ്ക്കെടുക്കും പിണം ചിരി തുടങ്ങും
പൊള്ളക്കരച്ചിലിൻ ഗീർവാണശുംഭിൽ
പൊടുന്നനെ എട്ടുദിക്കിലായ് മുഴങ്ങും
ശവദാഹശേഷം ലഹരി തൻ ഭ്രാന്തിൽ

മോഷണ ശീലമായ്, പാഷാണ പാനമായ്
മീശയും താടിയും വെട്ടി വെടുപ്പിച്ചും
മുടി കറുപ്പിച്ചും ചുണ്ടു ചുവപ്പിച്ചും
മതി മറക്കുന്നു ഭ്രാന്തിന്റെ വഴികളിൽ

എവിടേയ്ക്കു തിരിഞ്ഞാലും ഭ്രാന്തു തന്നെ
ഇവിടെവിടെയും ഇല്ലാ വെളിവുകൾ
കവിയുന്നു ഉന്മാദമൊന്നിനൊന്നായി
സവിസ്തരം ഭ്രാന്തുകൾ മേയുന്നിതമ്പോ!!!



അഭിപ്രായങ്ങളൊന്നുമില്ല: