എന്റെ മരണത്തിലാർക്കാണു
ദുഃഖം?
കടമെടുത്തിട്ടില്ലൊരു
സ്വപ്നകുടീരവുമിതുവരെ
പങ്കു ചോദിച്ചിട്ടില്ലയൊരു
സ്നേഹകലശത്തിനും
അമ്മാനമാടിയിട്ടില്ല
ജന്മദുഃഖങ്ങളെ ഭോഗത്തിനായ്
ലഹരി പൂക്കുന്ന
നിലാവിൻ നുറുങ്ങുകൾ പതിയെ
സിരകളിൽ നുരഞ്ഞു
കയറുന്നു ദാഹനീർ തേടി
ഇണയുടെ മാറ്റക്കണ്ണീർ
തേടുന്നൊരൊറ്റത്തവള
അണയുന്ന വിപത്തിൻ
വക്ത്രത്തെ കൂസാതെ കരയുന്നു നിരന്തരം
ഒരു കുഞ്ഞു മഴത്തുള്ളിപോലും
പേടിച്ചരണ്ടു നില്ക്കുന്നു
ആസന്ന ദുരന്തത്തെത്തടയുകാനാകാതെ
ബാഷ്പമായ്
പഴകിപ്പറിഞ്ഞ ചടുലമോഹങ്ങളിൽ
പെരുങ്കയം തേടുന്ന
മനസ്സിൻ ചുഴികളിൽ
ചുഴലികൾ പിറക്കുന്ന
മൌനനൊമ്പരങ്ങളിൽ
ശനിദോഷത്തിമിർപ്പിലാറാടുന്ന
ശത്രുസംഹാരപൂജയിൽ
ജയിയ്ക്കുവാൻ തോല്ക്കുന്ന ജനന സ്ഥലികളിൽ
വീർപ്പടക്കിക്കൊണ്ടു
നില്ക്കയാണിന്നു ഞാൻ
ഭദ്രമാണത്രേ ഈ പുറംതോട്,
പക്ഷേ
നിറയെ പുഴുക്കുത്തു
നിറഞ്ഞതാണീ അകക്കാമ്പ്
വിഷു കഴിഞ്ഞാണിക്കുറി
വിഷുപ്പക്ഷി വന്നതും
മോഷ്ടിച്ചതിൻ ശേഷമായ്
കാവൽ നായുടെ കുരകളും
ഉച്ഛിഷ്ടവിരുന്നിനായ്
കാക്കുന്നു ഞാൻ നിർല്ലജ്ജം
അലസത മറുതയായ് വഴിതെറ്റിയ്ക്കുന്ന
വഴികളിൽ
ഉന്മാദമൊരു തേരിറങ്ങി
വരുമൊരു നാൾ, ഈ പഥങ്ങളിൽ
അന്നെന്റെ വിരലുകൾ
വിറങ്ങലിയ്ക്കുമോ?
അന്നെന്റെ തൃഷ്ണയുടെ
തുടവും തിരകളും
കുഴിമിന്നി മേലാപ്പിൽ
വർണ്ണപ്രപഞ്ചം തീർക്കുമോ?
ഇല്ല, അറിയില്ല,
പക്ഷേ ഒന്നു നിശ്ചയം
അതെന്റെ മരണത്തിൻ
തിരക്കഥ മെനയും
ആർക്കും വേണ്ടാത്ത,
ആരും കൊതിയ്ക്കാത്ത,
പങ്കുചോദിയ്ക്കാത്ത,
അന്ത്യം കുറിയ്ക്കും
ഇരുളിന്റെ തീവ്രത
മുറ്റിയ കണ്ണുകൾ
ചോര വാർന്ന് ചുക്കിച്ചുളിഞ്ഞ
ഹൃത്തടം
വീർത്തു മഞ്ഞച്ച
കരൾ മുഴുവനും
ആർക്കായ് കൊടുത്തീ
വേഷമൊന്നഴിച്ചിടും
അറിയുന്നീ പരമപുച്ഛത്തിൻ
പൊതിക്കെട്ടു പൊട്ടുമ്പോൾ
ആർക്കുമേ വേണ്ട
കെടുതിയുടെ ദാനപ്പകർച്ചകൾ
അരികിലെത്തി ചിരിയ്ക്കുന്നു
നീ ഗൂഢം, എങ്കിലും
മരണമേ, മറക്കുകെൻ
ജന്മവൈകല്യങ്ങളെ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ