ബ്ലോഗ് ആര്‍ക്കൈവ്

2013, ഏപ്രിൽ 2, ചൊവ്വാഴ്ച

മാർച്ചിന്റെ ദുഃഖം



മാർച്ച് അല്ലെങ്കിലും ഒരു ദുഃഖമാസമാണ്.

ഉരുകിയൊലിയ്ക്കുന്ന വേനലിനോട് തോറ്റ്
കരിയിലകൾ പൊഴിയ്ക്കുന്ന മരച്ചില്ലകളുടെ ക്ലേശങ്ങളും
മീനച്ചൂടിന്റെ കിതപ്പിൽ തണൽ തിരയുന്ന
ഉച്ചക്കിളികളുടെ കലപിലയിൽ കോർത്ത പരിഭവങ്ങളും
ഊരുഭംഗത്തിൽ ഉടലും കതിരും ഛേദിയ്ക്കപ്പെട്ട്
കട്ടകീറിനില്ക്കുന്ന നെൽച്ചെടിത്തുറുമ്പുകളുടെ ഗദ്ഗദങ്ങളും
പ്രകൃതിനിയമത്തിന്റെ ക്ലിഷ്ടതയിൽ സ്വത്വം നഷ്ടപ്പെട്ട്
വരുംകാലസമൃദ്ധിയ്ക്കു വളമൂട്ടാനൊരുങ്ങുന്ന ചാണകക്കൂനകളുടെ നിർവ്വികാരതയും
കാട്ടുപന്നികളുടെ തേറ്റയിൽ കോർക്കപ്പെട്ട് വശംകെട്ട്
കീഴ്മേൽ കിടക്കുന്ന വാഴക്കന്നുകളുടെ അകാലമൃത്യുവും
ഒരു വെറും കത്തുന്ന ബീഡിക്കുറ്റിയിൽ തുടങ്ങി
അഗ്നിഗോളങ്ങൾ വിശപ്പടക്കുന്ന മലനിരകളുടെ വിലാപങ്ങളും
ഉടുതുണിയുരിഞ്ഞ ദേഹശുദ്ധികളുടെ സ്രവങ്ങൾ
തടംകെട്ടിക്കൊഴുത്ത കൈത്തോടിൻ വേമ്പൻ ചൂരും
ഒരു വെള്ളക്കൊട്ട മാത്രം മുങ്ങുന്ന കിണറിന്റെ ഉറവിൽ
അമ്പലപ്രാവുകൾ ദാഹം തീർത്ത് കാഷ്ഠിച്ചതിൻ നിസ്സഹായതയും
അടുത്തകൊല്ലത്തെ പൂരത്തിനു കാണാമെന്ന്
മദ്യോപചാരം ചൊല്ലിപ്പിരിഞ്ഞ കുഴഞ്ഞ നാവുകളുടെ സൌഹൃദാക്രോശങ്ങളും
ഞങ്ങൾ വള്ളുവനാട്ടു ഗ്രാമക്കാരുടെ
മാർച്ചുമാസത്തെ നിതാന്തദുഃഖങ്ങളാകുന്നു.

ഇനിയൊരു മഴയെങ്ങാനും പെയ്താലോ? അതും ദുഃഖം
മീനമാസത്തിൽ മഴ പെയ്താൽ മലയാളം മുടിയുമത്രേ!!!!????

അഭിപ്രായങ്ങളൊന്നുമില്ല: