ഗർഭ മോഹങ്ങളുടെ നിലാച്ചൂളയിൽ
അടയിരിപ്പാണൊരു ചോദ്യ നൊമ്പരം
പോകാം നമുക്കൊരു യാത്ര?
ചോദിപ്പൂ സഹധർമ്മിണി, മോഹ-
മുദിച്ചൊപ്പം അരുമയാം പുത്രിയ്ക്കും
എവിടേയ്ക്കെന്നായ് ഞാനും
നനുത്തൊരാശ്ലേഷത്തിലതിൽ
മറുപടി ഒതുങ്ങി നില്ക്കുമ്പോൾ
മ്ലാനമായ് മുഖങ്ങൾ;
ചിന്തയിലാണ്ടൂ ഞാനും.
എവിടേയ്ക്കുമാകാം യാത്ര
യാത്രയ്ക്കു വേണ്ടിയൊരു യാത്ര
എവിടെയുമെത്താനല്ല, പിന്നെയോ
പോകുവാനായ് മാത്രം
എങ്കിലും അനിവാര്യം ഒരു ദീർഘയാത്ര-
യതിൻ മുമ്പൊരു നീണ്ടയാത്രതൻ
ഭാണ്ഡമൊതുക്കി വെയ്ക്കട്ടെ ഞാൻ
പകർന്നാടിയ വേഷങ്ങളൊക്കെയും
വൃഥാവിലായെന്നു ഭയക്കുന്നതിന്നു ഞാൻ
കാലചക്രമുരുണ്ടു തെറിച്ചതാം
ചെളി പുരണ്ടു നില്ക്കുന്ന മാത്രയിൽ
അമിതബാല്യം തന്ന ലാളനപ്പൂവാടികൾ
കൗമാരം വിഴുങ്ങിയ പുസ്തകക്കൂമ്പാരങ്ങൾ
വ്യഥിത യൗവനമുള്ളിൽ കൊടുങ്കാറ്റു തീർത്തൂ
ശാന്തമായ് ലോകം കാൺകെ ചിരിച്ചൂ, മന്ദസ്മിതം
മൂഢസ്വർഗ്ഗങ്ങളൊന്നൊന്നായവതരിച്ചൂ മുന്നിൽ
പതിരു കായ്ക്കുന്ന ബന്ധങ്ങളനവധി തേടിക്കൂടി
ശാസ്ത്രങ്ങളനവധി, തത്ത്വങ്ങളനവധി
ബധിരബോധത്തിൻ മുന്നിൽ പകച്ചു
ഞാൻ നിന്നു
പോയ്
നിശിത വർഷങ്ങളൊന്നൊന്നായ് കൊഴിഞ്ഞു-
വീണിരുണ്ട പാതകൾ, പാഥേയമെവിടെ?
ചോദിച്ചൂ, ആത്മഗതം.
കൊയ്തൊഴിഞ്ഞ അറിവിന്റെ പാടങ്ങൾ
വറുതിയിൽ വിണ്ടു കീറിപ്പൊട്ടുന്നു
നന്മ തൻ ഉറവകൾ വറ്റുന്നു
പൊടിക്കാറ്റിലെൻ കാഴ്ച മറയുന്നു.
ഊർദ്ധ്വൻ വലിയ്ക്കുന്ന
ചിന്ത തന്നൊടുവിൽ തിരിച്ചറിവെന്ന പോൽ
മന്ത്രണം; ഒരു യാത്ര അനിവാര്യം;
പുറപ്പെട്ടിടത്തു തന്നെയല്ലോ നില്ക്കുന്നു
നാമിന്നും? മറുചോദ്യമുയരുന്നു
ഗർഭമോഹങ്ങളുടെ നിലാച്ചൂളയിലപ്പോഴും
അടയിരിപ്പാണു ചോദ്യനൊമ്പരം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ