നിറമാർന്ന പീലിയോ
നിറം വാർന്ന ചേലയോ
നൂറ്റാണ്ടു കാൽ പൊടിയടരിട്ട പെട്ടി
മടിശ്ശീല തട്ടി തുറന്നൊന്ന് നോക്കി
ഇത്തിരി നേരം കണ്ണടച്ചൂ
മണമുദ്വസിച്ചൂ, ‘പഴക്ക്’ മണക്കുന്നോ?
ഇല്ല, തീരെയില്ല; വാഗ്ദലം
വിറയ്ക്കുന്ന പ്രത്യുത്തരം കേൾപ്പൂ
പൊട്ടിയും ചീറ്റിയും പിന്നെയു-
മിണങ്ങിയും പിന്നിട്ട വർഷങ്ങൾ
വായ്പു വീർപ്പിച്ചൊഴിച്ച ബലൂണുകൾ
ഇനിയും ഊതി വീർപ്പിയ്ക്കാൻ എത്ര നാൾ?
സാക്ഷിയായ് അഗ്നി; മിഴിത്തിളക്കങ്ങൾ
വഹ്നിയ്ക്കു കാവലാൾ പോർപ്പട
പേടിച്ചിടാത്ത പഗോഡകൾ
വാടികൾ പൂവിട്ട പുഷ്പാനലങ്ങൾ
ചാന്തിൻ നറുമണം, കറുപ്പിൻ കൺമഷിക്കൂട്ടും
പതിഞ്ഞു കേൾപ്പൂ കാതങ്ങൾ ദൂരെ
പൈതലിൻ മാലേയ മൃണ്മയ നിസ്വനം
പതിതബോധം വളർത്തും പടർപ്പുകൾ
മുറ്റത്തുലാത്തും ക്ഷമയറ്റ ചവിട്ടുകൾ
ഇടയ്ക്കൊന്നുടക്കി കരിനിണം പൊട്ടുന്നു
എന്തിനീ നടത്തം? എവിടെ എത്താനാണ്?
തെല്ലൊന്നു കാതിലുരയുന്നു കാറ്റും
തോരാതെ തിരുമണം, കനൽമണം
പൊരുന്നും വാർഷികരേഖകൾ, താന്തം
സന്ദേശവാക്യമായ്, ദിനാന്ത്യത്തിൽ
ദീനം പിടിച്ചൊരു പഥിക സ്വരം നീൾപ്പൂ
സിന്ദൂരസ്വപ്നത്തിൻ പഴയിലച്ചാർത്തും
നിരാശപ്പുടവ തൻ കൈതവ നീട്ടവും
ഇടറുന്ന മിഴികൾക്ക് മനക്കുട മറവും
പുറപ്പെടാവണ്ടിയായ് നിമിഷങ്ങളോടവേ
ആരോട് ചൊല്ലേണ്ടൂ പരിഭവം?
പരിദേവനത്തിൻ പട്ടിണിക്കോലമായ്
ഞരമ്പുകൾ ശോഷിച്ച, വിരൂപിച്ച ഇച്ഛയിൽ
സ്വച്ഛന്ദഹത്യയ്ക്കൊരുങ്ങുന്നു മോഹങ്ങൾ
മോഹഭംഗത്തിൻ രാത്രി വണ്ടിപ്പാതയിൽ
പൌർണ്ണമിത്തെന്നലിൻ പിഞ്ചു നിലാവൊളി
നറുവെണ്ണ ചാലിച്ചു, ആകാശപ്പൊയ്കയിൽ
വർണ്ണാംശു വറ്റി തേരുറയ്ക്കുന്നു, മൃതപ്രാണം
പിറന്നതിൻ പാപമോ?
പരിണയ ശാപമോ?
ജീവിതാവർത്തികൾ തൻ തീർപ്പു ശീട്ടോ?
പൊറുക്കുക; അറിയരുതാരും