പകലറ്റു
ശൂന്യമാം രാത്രി
ഓരടിപ്പാതകൾ
അകലും ചവിട്ടടികൾ
വന്യാഗ്രഗാമിയാം വിജനത
വേണ്ടായിരുന്നു വിരുന്നും കുശലവും
പിറകെത്തിരിഞ്ഞുള്ള നോട്ടവും കൈവീശലും
പുല്ക്കൊടിത്തുമ്പിന്നറ്റത്തെ നീർത്തുള്ളി
തൂവാലനൂലിൽ കോർത്തെടുക്കേണമോ ?
ഓണം കഴിഞ്ഞു, പൂവിളി മാഞ്ഞുപോയ്
ഉന്മുക്തമാകുന്നു പൂക്കളം, ‘കോലായും’
ഒരിത്തിരി ശ്വാസം മിടിയ്ക്കുന്ന മുക്കുറ്റി
വേരറും മുമ്പേ പൂവോന്ന് നീട്ടുന്നോ?
ജീവിതാഭകൾ കെട്ടു പോകുന്നെങ്കിലും
തൊട്ടുകൂട്ടുവാൻ വട്ടങ്ങൾ സദ്യയായ്
എരിവും, പുളിയും മധുരവും ചവർപ്പുമായ്
കറികൾ, പായസം,വറവുകൾ, പപ്പടം
തൂമ്പില ചുറ്റും നിരക്കുന്നോരേ ദിനം
നാക്കില രസനയാകുന്നൂ നിനവുകൾ
പാതി മയക്കത്തിൽ, പാഴ്ക്കിനാവിൽ
പലരായ് വിരുന്നെത്തുന്നു, നീങ്ങും തിരശ്ശീലകൾ
രാക്കിളിത്തോറ്റമായ് മാവേലി യാത്രയായ്
മൂടുപടമണിഞ്ഞെത്തും ഏകാന്തരാവിൻ നിസ്സംഗത
ഓണാനിലാവെട്ടം കണ്ടു മോഹിച്ച
നന്ദ്യാർവട്ടം പൂക്കൾ കൊഴിയ്ക്കുന്നു
മഞ്ഞുതുള്ളിയ്ക്കൊപ്പം മന്ത്രിയ്ക്കുന്നു
“മണ്ണിലൊരു കണമായ് മായുമോ ; വിണ്ണായ് പരക്കുമോ”