ബ്ലോഗ് ആര്‍ക്കൈവ്

2025, ജൂൺ 10, ചൊവ്വാഴ്ച

വയലെത്തിയ വഴിപോക്കൻ

 

നടന്നൂ, തളർന്നൂ, വീടെത്താൻ നേരമിനിയുമേറെ

ചൂടാർന്ന മീനമാസം, വയലിടം വഴിവക്കിൽ

വേനലും വറ്റിച്ചെടുക്കുന്നു അധിനിവേശപ്പച്ചകൾ

നിത്യഗർഭത്താൽ വയലിൻ പഞ്ചമിത്തോറ്റം

 

വയലിന്റെ പന്തിരുകുലവും കെട്ടുപോയെന്ന്

മാങ്കുല കരിഞ്ഞ മാവിന്റെ വെട്ടേറ്റ തായ് ത്തടി

തുമ്പികൾ താണിട്ടും ചായാത്ത പാഴ്ച്ചെടി

കൊഴിയുന്ന മുട്ടകൾ വിഴുങ്ങും പരുക്കേറ്റ പരൽക്കൂട്ടം

 

വയലല, പണ്ടേ ചാമ്പലാക്കപ്പെട്ട കലാശാല

നേരിന്റെ നോവുകളെയടർത്തി, യന്ത്രമൂട്ടി, തീ-

ത്തണർപ്പുകൾ പൊട്ടി, ചലം ചീറ്റിച്ചവശപുഷ്ടി-

കളിലുപ്പിട്ടു തരിശു ഛർദ്ദിച്ച കുലഹത്യ

 

മാപിനികളസംഖ്യം പെരുകി, പിന്നെയോരോന്നും

വായ് പൂട്ടുവാൻ നിഷ്ക്കർഷിച്ചു, കുറ്റിവേരുമറുത്തു

മുറ്റിയ കറുകയും തുമ്പയും, വേരറ്റ കഞ്ഞുണ്ണി-

യാദിയും, മഞ്ഞച്ച വരമ്പിൻ മണം കെട്ടു

 

യുദ്ധാവശേഷനായീ വയൽ, പോർ കെട്ട

കാലത്ത് മണ്ണും മരിച്ചുപോയ്, ഇനിയിവിടെ

അമ്ലം കുടിച്ച്, അഞ്ചിന്ദ്രിയങ്ങളും കരിഞ്ഞ

കരിഞ്ഞൊട്ടിയ കുടൽ മാത്രം, കരിക്കട്ട ജന്മം

 

ഇതൊരു യുഗാന്ത്യം, കലപ്പ തീയിട്ടു,

കൈക്കോട്ടിൻ കാഞ്ഞിരപ്പിടിയൊടിച്ചു

വിഷുച്ചാലിട്ടു, ഗർഭജലവുമൂറ്റി നിറച്ചു കെട്ടി

മണ്ണിൻ മാനസതാരിടം മെതിയ്ക്കുന്ന കാഴ്ച്ചകൾ

 

തളർച്ച തീർക്കുവാനെത്തിയതെങ്കിലും മിത്രമേ

തെല്ലും തങ്ങുവാനൊരിടം കാണുന്നതില്ലെങ്ങും

ഇടതൂർന്ന ആധികളല്ലാതെ, രോഗശയ്യകളല്ലാതെ,

വേവുന്ന ആവിയും വെയിലിൻ കടുത്ത നോട്ടവും

2025, ഏപ്രിൽ 24, വ്യാഴാഴ്‌ച

ദൃഢപ്രജ്ഞ


സത്യത്തെ മൂടുന്നു ജല്പനം

തോരാതെ പെയ്യിയ്ക്കും തീമഴ

ഇനിയും പുലരാത്ത ദേശദീനം

ഇനിയെത്ര നാള്‍ വരെ കാക്കണം?

 

തോക്കെടുപ്പിയ്ക്കും സമാധാന ബോധനം

ഛേദം തിരയുന്ന നന്‍മയുടെ ഓത്തുകള്‍

കണ്ണടച്ചിരുട്ടാക്കും ബൌദ്ധിക വേതാളങ്ങള്‍

വീണു പിടയുന്നു നിസ്വര്‍, നിരാധീനര്‍

 

താണിറങ്ങിപ്പടരാന്‍ ശ്രമിച്ച സ്വര്‍ഗ്ഗ-

രേണുക്കള്‍ പുതഞ്ഞ മണ്ണിലെ വിഷവളം

അംശഭുക്കാ1യ് അംഗവസ്ത്രവുമണിഞ്ഞെത്തി

ദണ്ഡനമനുശാസിയ്ക്കുന്നു; കോമ്പല്ലു കാണിയ്ക്കുന്നു

 

മുറ്റത്തെ മുല്ലയുടെ മണമുണ്ട്, മതി കെട്ടി,

മറ്റുള്ള വീടിന്റെ ലാവണം മറയാക്കി

പല്ലിട കുത്തി നാറ്റിച്ച് കല്മഷം പരത്തി

പുര കത്തിച്ചും കുത്തി നോവിച്ചും അകനിന്ദകര്‍2

 

തച്ചു തകര്‍ക്കണം, വെട്ടി മുറിയ്ക്കണം, അഴുകി -

അളിഞ്ഞൊരീ അശാന്തിയുടെ ഉയിര്‍പ്പുകള്‍

പെരുമഴപ്പെയ്ത്തിലും അശനിപാതത്തിലും

ചോരാത്ത സ്ഥൈര്യമായ് തലയെടുപ്പോടെ

വിളിയ്ക്കുക, വിളിയ്ക്കുക, എട്ട് ദിക്കുകള്‍ പൊട്ടു-

മാറുച്ചതിലൊന്നായ് ഭാരതാംബയ്ക്ക്  "ജയ് ഹിന്ദ്"...

 

1      -  പങ്ക് പറ്റുന്നവര്‍

2      -  ഉള്ളില്‍ വെറുപ്പ് സൂക്ഷിച്ച് പുച്ഛിയ്ക്കുന്നവര്‍

2024, ഏപ്രിൽ 30, ചൊവ്വാഴ്ച

സാദരം ചെകുത്താനോട്

 

ഇന്നീ ഭൂലോകത്തിന്നധിപനാം ചെകുത്താനേ

ഒരിത്തിരി നേരം കണ്‍മടക്കുക

നിന്റെ തുറുകണ്ണു താളിച്ച വിഷക്കൂമ്പുകള്‍

സൂര്യാതപത്തില്‍ കരിഞ്ഞുണങ്ങട്ടെ

 

ആദ്യകോശത്തിന്‍ പിളര്‍പ്പില്‍ത്തുടങ്ങി

കാലാനുചക്രണം തുടങ്ങിയ കഥയ്ക്കാദ്യം

ദൈവകോപം തീണ്ടാന്‍ മാത്രം

ചെകുത്താനേ നീ തീര്‍ത്തൂ പരമ്പര

 

വംശസന്ധാരണ സമരങ്ങള്‍ തുടര്‍ന്നൂ, പിന്നെ

ചെകുത്താന്‍ ചക്രവര്‍ത്തിയായ്

ഭൂലോകത്തിന്‍ പടിവാതിലടച്ചൂ

അപ്രസക്തനായീ ദൈവം

 

ആകാശഗോളങ്ങള്‍, അനന്തവിഹായസ്സും,

അര്‍ത്ഥം വെച്ച് തുള്ളിപ്പടരും പാറയും, പൊടിയും

നിന്റെ ആകര്‍ഷണച്ചെലുത്തില്‍ മോഹിതരായ്

പലവുരു പൊട്ടിയും ചീറ്റിയും ഭൂമിയെ ആവേശിച്ചു

 

അമൃതമഥനം തീര്‍ത്ത പാഷാണവമനത്തില്‍

പാപപങ്കിലമാക്കപ്പെട്ട ഉര്‍വ്വീപ്രതലം വിട്ട്

യോഗനിദ്രയിലാണ്ട ദൈവത്തെയറിയിയ്ക്കാതെ

ശുദ്ധികര്‍മ്മമെന്ന വ്യാജേന വിഷബീജാവാപം

 

മുലത്തടത്തില്‍ പുരട്ടിയ നഞ്ഞിന്‍ നീലിമ

വാര്‍മുടിക്കെട്ടിലേയ്ക്കാശ്ലേഷണം ചെയ്തും

കളങ്കം മറയ്ക്കാന്‍ കാറ്റില്‍ച്ചുഴറ്റിയും

സൂര്യപടലത്തെച്ചതിയ്ക്കും ചെപ്പടിവിദ്യക്കാരന്‍,

...ചെകുത്താന്‍..

നിന്‍റെ പരമ്പര, ചെകുത്താന്റെ സന്തതികള്‍

നിന്നെയും നിഴല്‍പ്പാവയാക്കിക്കളഞ്ഞല്ലോ

സിംഹാസനത്തിന്‍ ബന്ധനത്തില്‍ ഉപസ്ഥിതന്‍,

ചക്രവര്‍ത്തി, ചെകുത്താന്‍, പക്ഷെ...ചരടോ?

 

നിന്‍റെ കണ്‍കളിലെ നൈരാശ്യസൂക്ഷ്മത

നീര്‍ കെട്ടി ചലം പൊട്ടിയൊലിപ്പതിന്‍ മുമ്പേ,

നിന്‍റെ സംഹാരമൂര്‍ത്തികളറിയുന്നതിന്‍ മുമ്പേ

ഒരിത്തിരി നേരം കണ്‍മടക്കുക...മടക്കുക

2024, ഏപ്രിൽ 7, ഞായറാഴ്‌ച

പുനര്‍ജ്ജന്മത്തിന്റെ ഭീതിയില്‍

 

മോക്ഷമൃത്യുവോ

മോക്ഷമോ?

 ബാക്കിപത്രങ്ങള്‍ പാറിപ്പറക്കാത്ത,

ചിന്തകള്‍ പോലും പിറകോട്ടു നടക്കാത്ത,

പരകായ വിഭ്രാന്തി തെല്ലുമേ നിനയ്ക്കാത്ത,

അനന്ത വിലയം കൊതിച്ചിരിയ്ക്കട്ടെ ഞാന്‍

 

മൃത്യു തീണ്ടിയാല്‍ ഇനിയും ജനിച്ചിടും

തിര്യക് യോനിജ ചക്രത്തിന്നടിപ്പെടും

സൂക്ഷ്മാണുവെന്നാലും പൊരുളൊന്നേ പറയാവൂ

അഷ്ടപ്രാണനുപേക്ഷിയ്ക്കാന്‍ ജഡമായ് ചമയണം

 

ഇനി വയ്യൊരു പുനര്‍ജ്ജന്മം; ഭാവമേതാകിലും

ഇനി വയ്യൊരു നടനം; ശാസ്ത്രമേതൊന്നാട്ടെ

ഇനി വയ്യ സഹനം; സാരാംശമേതു ചൊന്നാലും

ഇനി വയ്യൊരു നാളെ; ഭീതിദം, സര്‍വ്വദു:ഖാത്മകം

 

നാളും, നാള്‍ക്കു നാള്‍ നാളും തമ്മില്‍ കലഹം മൂക്കുന്നു

പിന്‍ പതിച്ചിട്ട ജന്മങ്ങള്‍ രോഷം വിതയ്ക്കുന്നു

അന്യ ദൈന്യങ്ങള്‍ കടലായിരമ്പുന്നു

ജന്മ ജന്മാന്തര ദുഷ്കൃതം പെരുകും പോലെ

 

ദാനവും ദൈന്യവും പോരിനായ് വിളിയ്ക്കുമ്പോള്‍

മാനവും മനനവും മോക്ഷഹീനറായ് മാറുന്നുവോ?

തന്മയത്വം ചാര്‍ത്തി അഹംബോധം നുരയ്ക്കുമ്പോള്‍

ഘനരൂപങ്ങളാകാശ മാര്‍ഗ്ഗത്തില്‍ പുളയുന്നു

 

മൃത്യുവല്ല; മോക്ഷവുമല്ല, ഞാന്‍ കൊതിയ്ക്കുന്നൂ!

ആജന്മഭീതിയില്‍ അസംഖ്യം ആരൂഢങ്ങള്‍

സഞ്ചി പൊട്ടിച്ച് കവടിയായ് നിരക്കുമ്പോള്‍

ലഗ്നങ്ങള്‍ മായ്ച്ചു ഞാന്‍ കളം കശക്കട്ടെ

ഉള്‍ത്താരു പൊട്ടിച്ചു, പ്രാണന്‍ ചിതറിച്ചു

കുതറിപ്പറന്നു ലയിയ്ക്കട്ടെ; മടക്കമില്ലാത്ത യാത്രയ്ക്കായ്

2024, മാർച്ച് 31, ഞായറാഴ്‌ച

എട്ടിലെ ആമയും വ്യാകുലതകളും

 

ഏട്ടിലുള്ളാമയും മുയലുമെല്ലാം

പണ്ടൊക്കെ പന്തയം വെച്ചിരുന്നു

പന്തയപ്പാതിയില്‍ മുയലുറങ്ങി

ആമയ്ക്ക് വിജയം കൊടുത്തിരുന്നു

മുയലിന്നഹങ്കാരമീക്കഥയില്‍

തോറ്റുപോമെന്നതോ ഗുണപാഠമായ്

കുഞ്ഞുമനസ്സുകളാര്‍ത്തു കൊണ്ടേ

ഉച്ചത്തിലൊന്നായ് പഠിച്ചിരുന്നൂ

 

എണ്ണത്തില്‍ വമ്പര്‍ മുയല്‍പ്പറ്റങ്ങള്‍

നാണിച്ചു പൊത്തിലൊളിച്ചിരിപ്പായ്

നാണം മുഴുത്തവര്‍ നാളില്‍ നാളില്‍

നൂറു തരമായ് തമ്മില്‍ തെറ്റി

 

കാല് വെളുത്തവര്‍, ചെവി കൂര്‍പ്പിച്ചവര്‍,

നരച്ച മുയലുകള്‍, മേനി വെളുത്തവര്‍,

ചന്ദ്രനില്‍ ചാടിയോര്‍, കാട്ടു മുയലുകള്‍,

വീട്ടില്‍ വളര്‍ന്നവര്‍, അങ്ങനെ അങ്ങനെ.......

 

കൂട്ടത്തിലൂറ്റം നടിച്ചൊരുവന്‍

കാടറിയാനായി കാടു തെണ്ടി

കൂട്ടത്തില്‍ നാട്ടിലും ഊര് തെണ്ടി

കദനം പലതും കലക്കി മോന്തി.

കലത്തെ കലക്കും കഥകള്‍ കേട്ടാ-

ക്കാട്ടുമുയലിന്‍ ഉള്ളുടഞ്ഞു

 

തിരികെത്തി തന്‍ കാട്ടില്‍ തമ്പടിച്ചു

ഏടു വിടുവാന്‍ തീര്‍ച്ചയാക്കി

പരിണാമഗുപ്തരാം ആമവീരര്‍

അപ്പൊഴും ഹുങ്കാല്‍ മദിച്ചു നിന്നു

 

കട്ടിപ്പുറന്തോടും മൊട്ടയുമായ്

നാടാകെ മുയലിനെ പരിഹസിച്ചു

കാടാകെ മൂക്കത്തു വിരലു വെച്ചു

മുയല്‍പ്പറ്റമൊക്കവേ നിസ്സംഗരായ്

 

ഏടു മറിയ്ക്കുന്ന കാടരും നാടരും

പന്തയനാളു കുറിച്ചു പോലും..!!!

മുയലിനോ പന്തയം?”, സന്ദേഹമായ്

നെറ്റി ചുളിച്ച് കളി പറഞ്ഞു

 

പന്തയത്തിന്‍ വിസില്‍ മുഴങ്ങിയപ്പോള്‍

ആമയോ ഏട്ടില്‍ത്തുടര്‍ന്നു നീങ്ങി

മേട്ടിലിറങ്ങി മുയലു പാഞ്ഞു

തന്‍മട്ടിലൊട്ടും കെറുവില്ലാതെ

പന്തയസ്ഥാനത്ത്  പ്രഥമനായി

എത്തീ ശശകന്‍* ശങ്കയെന്യേ

ആമച്ചാരപ്പൊഴും ആരവമായ്

തപ്പിത്തുടിച്ചൂ അകമ്പടിയാല്‍

 

കാടിളകി, ആനന്ദ നൃത്തം ചവിട്ടി,

സ്തബ്ദരായ് മുയലുകള്‍, പിന്നെ ജയാരവം

കാട്ടരചന്‍ മുയലിനെ ആശ്-ളേഷിച്ചൂ

പരിവാരമൊക്കവേ ആമോദമായ്

മാലകള്‍, പൂച്ചെണ്ടു തോരണങ്ങള്‍...

മാലകള്‍, പൂച്ചെണ്ടു തോരണങ്ങള്‍...

 

അപ്പൊഴും......

പഴയ പാഠപുസ്തകക്കെട്ടുമായ് ആമയും സഹജരും

ചതി...ചതി... എന്നാക്രോശിച്ചു കണ്ണുരുട്ടിച്ചാടി,

പിന്നെ കണ്ണു മുറുക്കിയടച്ചു നില്‍പ്പായ്....

പാതിയില്‍ത്തന്നെ.....

 

·      ശശകന്‍ - മുയല്‍

2024, മാർച്ച് 3, ഞായറാഴ്‌ച

നിന്ദയും ശിക്ഷയും

 രക്തദാഹം മുഴുത്ത യൌവ്വനക്കൊഴുപ്പുകള്‍

തിക്ത ലജ്ജാഹീനം ശിലകള്‍; മനസ്സുകള്‍

ഗുപ്ത ശോകം പോലും അറയ്ക്കുന്ന കണ്‍കളാല്‍

കൊത്തിപ്പറയ്ക്കുന്നു, കൂടിയാര്‍ക്കുന്നു നിശ്ശങ്കം

 

ക്രൌര്യം കൂരിരുള്‍ കത്തിച്ചു കല്‍പ്പിയ്ക്കുന്നു

കുനിഞ്ഞ ശിരസ്സൊടിയ്ക്കുവാന്‍ കാരിരുമ്പു പാശം

കുടല്‍ വറ്റി ഊര്‍ദ്ധ്വന്‍ ഭീതിയാല്‍ വറ്റുന്നു

ഒടിഞ്ഞ അരപ്പട്ട പിടികളെശ്ശപിയ്ക്കുന്നു

 

ഇരയിവന്‍, മാടറവു തോറ്റു പോം നീതി

സിര-മര്‍മ്മ കൂപങ്ങള്‍ തുളച്ചിറങ്ങുന്ന താഡനം

പേരിന്നു പോലും ഒരിറ്റു നീര്‍ കൊടുക്കാത്ത

ആരാച്ചാര്‍ കൂട്ടമോ സമത്വ സാഹോദര്യര്‍?

 

കുറ്റമാം മൌനത്താല്‍ ശരിവച്ച സഹപാഠികള്‍

അറിയാത്ത ഭാവത്തില്‍ അദ്ധ്യാപകര്‍’, എറാന്‍ മൂളികള്‍

പാപലേശം പോലും തീണ്ടാത്ത വിചാരണ

തുലച്ചു കളഞ്ഞല്ലോ നികൃഷ്ടരേ, ഒരു പച്ചയാം പ്രാണനെ

 

അമ്പിളി കാട്ടി ഒപ്പിവടിച്ചൂട്ടി വളര്‍ത്തിയൊരോമന

അന്നമില്ലാത്ത വയറുമായ് മൂന്നു നാള്‍ ബന്ധിതന്‍

അടിയേറ്റ്, മുടി ചിന്നി, നാഭിക്കുഴല്‍ വീങ്ങി വേച്ചും

അമ്മയറിയാതെ, അച്ഛനറിയാതെ, ചോര്‍ ന്നൊഴിഞ്ഞൂ ജഡമായ്

 

നിയതി, നീയറിയണം; കയ്പുനീരല്ലിത്

നാള്‍ക്കുനാള്‍ കുത്തിക്കയറ്റിയ കടും വിഷം

ചോര നീലച്ച കുഷ്ഠമാനസഭ്രാന്തന്മാരിവര്‍

ഒന്നു പത്തായ് പെരുകുന്ന കടന്നല്‍ക്കൂട്ടം

വടക്കുമാത്രം നോക്കിക്കുരയ്ക്കുന്ന ശ്വാനവൃന്ദം

സ്തുതി പാടി കാലയാപനം ചെയ്യും പാഠകപ്പൊട്ടര്‍

തിരശ്ശീല ചുറ്റി നഗ്നതയൊളിപ്പിയ്ക്കും നടനകാന്തര്‍

ഹാ ! പ്രബുദ്ധം; ദൈവത്തിന്‍ കൈത്തെറ്റാര്‍* പൊറുക്കാന്‍?

 

ഇനിയരുത്; ഇടിച്ചു നിരത്തണം കൊലക്കലി-

കാഹളം മുഴക്കുന്ന അറവുശാലകള്‍

മായണം; കെട്ട ചോരയുണങ്ങാത്ത വാട

നിന്ദയും ശിക്ഷയും നരഭോജം നിറുത്തണം

 

 

* കേരളം ദൈവത്തിന്റെ സ്വന്തം നാട്

2023, ഡിസംബർ 31, ഞായറാഴ്‌ച

പാപ്പാഞ്ഞി

 

പൊക്കമില്ലായ്മ മൂലം, പാപ്പരത്തം മൂത്ത്

പെരുത്ത പാപ്പാഞ്ഞിയെയുണ്ടാക്കാം വര്‍ഷാവര്‍ഷം

പിന്നെ, പൊട്ടിത്തെറിയ്ക്കും വണ്ണം കത്തിച്ചു തിമിര്‍ക്കുക

വര്‍ഷാന്ത്യദിനത്തിന്‍ അന്ത്യയാമത്തില്‍ കൃത്യം

 

ഉന്മാദം നിറച്ചെത്തും ദോഷരാവറുതിയില്‍

ആക്രോശിച്ചാര്‍ത്തലയ്ക്കും ലഹരിപ്പരല്‍ക്കടലില്‍

പടരുന്ന പന്തത്തിന്‍ തീച്ചൂടില്‍ എരിയുന്നു

പിന്നിട്ട കൊല്ലത്തിന്‍ കെടുതികള്‍, പ്രതീക്ഷകള്‍

 

നാളെക്കലണ്ടറില്‍ പുതുവര്‍ഷത്തിന്നൊന്നാംദിനം

നീളെത്തുടങ്ങാം പുത്തന്‍ പാപ്പാത്തിയെയൊരുക്കുവാന്‍

നാളോരോദിനവും ശോഷകര്‍മ്മങ്ങള്‍ കൂട്ടിയൊരുക്കിടാം

നാളം കൊളുത്താന്‍, എരിയാന്‍ പ്രാക്‍രൂപമൊന്നു വേണ്ടേ?

 

ചേട്ടയേപ്പുറത്താക്കി ചൂല്‍ കഴുകിയെന്നാലും

ശ്രീയെ കുടിയിരുത്തി ആചരിച്ചെന്നാലും

കോലം ചമച്ച് തീ കൂട്ടി വൃദ്ധനെയെരിച്ചാലും

ഒടുങ്ങുമോ മനുഷ്യന്റെ പാപതൃഷ്ണകള്‍, മുഷ്ക്കും?

 

എന്നിരുന്നാലും, പ്രത്യാശ നല്കുക പുതു വര്‍ഷമേ

പ്രതീക്ഷ തന്‍ പൊന്‍നാളം കൊളുത്തുക

രാശി നോക്കാതെ രാപ്പാര്‍ക്കാനാകട്ടെ ആര്‍ക്കും

മേശമേല്‍ പാപ്പാഞ്ഞി പതുങ്ങിക്കിടക്കട്ടെ, ചിരിയ്ക്കട്ടെ