മാന്തളിരുണ്ണുവാനില്ലാതെ പൂങ്കുയിൽ
മാനസം നൊന്തു തൻ പാട്ടു നിർത്തി
തീയുണ്ടുരുകി ചുവന്നോരു കുന്നുകൾ
പച്ച കറുത്തു കരിനിറമായ്
നെഞ്ഞു പൊട്ടിച്ചു തെറിച്ച കൽച്ചീളുകൾ
ആലംബമില്ലാതെ കൂർത്തു വീണു
ഉള്ളിലെയഗ്നിയുണർന്നു തീക്കാളിയി-
ന്നോരോ വ്യഥകളിൽ തീക്കാറ്റു തുപ്പി
ഓരോ പടലിലും ഓരോ ജടയിലും
അഗ്നിനാളങ്ങൾ നൃത്തമാടി
പടരുന്നു പായുന്നു ചെന്തീക്കനലുകൾ
പാരവശ്യത്തിൻ പരബ്രഹ്മമായ്
പാലിറ്റു കട്ടിയായ് കൊഴുത്തുള്ള വെട്ടുകൾ
പണക്കിഴികളിൽ തുളകൾ വീഴ്ത്തി
വിയർപ്പിറ്റു പ്രാണൻ മെലിഞ്ഞിട്ടുമിന്നും
പാടായപാടമണിഞ്ഞ മേൽപ്പച്ചകൾ
പെട്ടിത്തുലാസിനു പോലുമേ വേണ്ടാതെ
ചീഞ്ഞളിയുന്നു, പൊത്തുന്നു മൂക്കുകൾ
അടുപ്പിലെത്തീ കെട്ടു പോകുമെന്നായിട്ടും
അടുക്കിപ്പെറുക്കുന്നു, വിതയ്ക്കുന്നു
വിത്തുകൾ
തോടിന്റെ കണ്ണീർ തടയണ കെട്ടി
പോടുകൾ കുത്തി കുടിയ്ക്കുന്ന നാട്
ഉദ്വേഗമെന്യേ ചിക്കുന്നു കൊത്തുന്നു
തലവെട്ടിത്തിരിയ്ക്കാതെ മയൂരമന്ദസ്മിതം
മണ്ണിന്റെ മാറിടം വിള്ളുന്നു, കീറുന്നു
കട്ടകൾ
ഉച്ചിയിലെത്തിയ മാർത്താണ്ഡവഹ്നിയിൽ
അടരടരായി വേവുന്നു വീഴുന്നു
കടക്കണ്ണു ചോക്കും കാടിൻ പടലുകൾ
വിഷക്കാറ്റു വീശി കെട്ട പൂവാടികൾ
തേൻകണം പോലും കയ്ക്കുന്നു കിളികൾക്ക്
ചിറകൊടിഞ്ഞു ചതഞ്ഞ പൂമ്പാറ്റകൾ
നഞ്ഞു ശ്വസിച്ചു ചാവുന്ന തുമ്പികൾ
ഞാറ്റുവേലക്കണക്കറ്റു തരിശായ
മരതകപ്പച്ച മറന്ന നെൽപ്പാടങ്ങൾ
താണ്ഡവം, താണ്ഡവം, തുടരുന്നു താണ്ഡവം
ഉയരുന്നു തീമണം, പച്ചവേവിൻ മണം
തീകാളുമുച്ചിയും ചിറകുമായ് തീപ്പക്ഷി
നെഞ്ചകം കത്തിപ്പൊരിയ്ക്കുന്നു നിർദ്ദയം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ